അതിനാൽതന്നെ റാവത്തിന്റെ സത്യപ്രതിജ്ഞയ്ക്കു മാത്രമായി ഇന്നലെ രാവിലെ ഒന്‍പതിന് രാജ്ഭവനിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ഇരട്ട സത്യപ്രതിജ്ഞാ ചടങ്ങിലെ നടപടിക്രമങ്ങളിലെ വീഴ്ചകൾക്കുപുറമേ, കോണ്‍ഗ്രസിലെ എംഎൽഎയായി തുടർന്നുകൊണ്ട് ബിജെപി മന്ത്രിസഭയിൽ ചേർന്ന വ്യക്തിയെന്നതും വിവാദമായി. റാവത്ത്കൂടി എത്തിയതോടെ മധ്യപ്രദേശിലെ മോഹൻ യാദവ് മന്ത്രിസഭയിൽ 19 കാബിനറ്റ് മന്ത്രിമാരുണ്ട്.
മധ്യപ്രദേശ് പിസിസി വർക്കിംഗ് പ്രസിഡന്റും ഷിയോപുർ ജില്ലയിലെ വിജയ്പുർ നിയമസഭാ മണ്ഡലത്തിൽനിന്ന് തുടർച്ചയായി ആറാം തവണയും ജയിച്ച കോണ്‍ഗ്രസ് എംഎൽഎയുമാണ് റാവത്ത്. ദിഗ്വിജയ് സിംഗ് മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കഴിഞ്ഞ ഏപ്രിൽ 30ന് ബിജെപിയിൽ ചേർന്നെങ്കിലും കോണ്‍ഗ്രസ് ടിക്കറ്റിൽ ജയിച്ച എംഎൽഎ സ്ഥാനം രാജിവച്ചില്ല.
കോണ്‍ഗ്രസ് പാർട്ടി നൽകാതിരുന്ന മന്ത്രിസ്ഥാനം ബിജെപി നൽകിയതിൽ സന്തോഷമുണ്ടെന്നായിരുന്നു ചടങ്ങിനുശേഷം റാവത്തിന്റെ പ്രതികരണം. തന്നെ കുറ്റപ്പെടുത്താൻ കോണ്‍ഗ്രസിന് അവകാശമില്ല.
കാബിനറ്റ് മന്ത്രിയുടെ ‘ക’ എന്ന വാക്ക് തനിക്കു തെറ്റിപ്പോയെന്ന് അദ്ദേഹം ന്യായീകരിച്ചു. ഹിന്ദിയിൽ രാജ്യ കേ മന്ത്രി എന്നതിനുപകരം രാജ്യ മന്ത്രി എന്നു തെറ്റായി വായിച്ചതാണ്. അതിനാൽ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തു. അരമണിക്കൂറിനിടെ രണ്ടു തവണ സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെ മന്ത്രി താനാണെന്നുവീന്പിളിക്കാനും റാവത്ത് മടിച്ചില്ല.
എംഎൽഎസ്ഥാനം രാജിവയ്ക്കുമെന്നും ഉപതെരഞ്ഞെടുപ്പിൽ വൈകാതെ ജയിച്ചുവരുമെന്നും റാവത്ത് പിന്നീട് പറഞ്ഞു.