നിയമസഭാ സമ്മേളനം നാളെ മുതൽ സജീവമാകാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ തിടുക്കത്തിലുള്ള നീക്കം. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടിയായി പോലും വ്യക്തമാക്കാതെയാണ് ഉത്തരവ്. മുഖ്യമന്ത്രി എഡിജിപിക്ക് സംരക്ഷണകവചമൊരുക്കുന്നു എന്ന വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്നതാണിതെല്ലാം.
പി.വി. അന്‍വര്‍ ഉന്നയിച്ച റിദാന്‍, മാമി കേസുകളിലും പൂരംകലക്കലിലും എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയത്. എഡിജിപിക്കെതിരേ നടപടി വേണമെന്ന് സിപിഐ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്.
കഴിഞ്ഞ ദിവസം എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ പിടിച്ചു നില്ക്കാന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഈ തീരുമാനമല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് വിലയിരുത്തല്‍.