പുനരധിവാസത്തിന് 87 ഹെക്ടര്‍ കണ്ടെത്തിയെന്നു സർക്കാർ സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലകളില്‍ ക്വാറികളും നിര്‍മാണങ്ങളും നിയന്ത്രിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. ഇവിടെയുള്ള ജനവാസകേന്ദ്രങ്ങളില്‍ വലിയതോതില്‍ ഇളവുകള്‍ അനുവദിക്കരുത്. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന ജില്ലാ, ഡിവിഷന് തലത്തില്‍ രൂപവത്കരിച്ച വിജിലന്‍സ് മോണിറ്ററിംഗ് സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കോടതി പറഞ്ഞു.
ദുരിതബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ, കോട്ടപ്പടി വില്ലേജുകളിലായി 87 ഹെക്ടര്‍ ഭൂമി കണ്ടെത്തിയെന്നും ടൗണ്‍ഷിപ് നിര്‍മാണത്തിന് മന്ത്രിസഭ അനുമതി നല്‍കിയെന്നും അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് കോടതിയെ അറിയിച്ചു. 1110 കുടുംബങ്ങള്‍ക്ക് പത്തു സെന്റ് വീതമാണു നല്‍കുക. സ്കൂളുകളും മാര്‍ക്കറ്റും മറ്റും തുടര്‍ന്ന് സജ്ജമാക്കും. പ്രദേശം സുരക്ഷിതമാണെന്നു വിദഗ്ധ റിപ്പോര്‍ട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ടൗണ്‍ഷിപ്പില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
“തുടര്‍നടപടികള്‍ മറ്റൊരു ദുരന്തമാകുകയാണ്” ‘ദുരന്തത്തിന്റെ തുടര്‍നടപടികള്‍ മറ്റൊരു ദുരന്തമാകുകയാണ്’എന്ന പരമാർശവും കോടതിയിൽനിന്നുണ്ടായി. ദുരിതബാധിതര്‍ക്കു നിയമസഹായം നല്കാന് കോടതി കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റി(കെല്‍സ)യെ ചുമതലപ്പെടുത്തിയിരുന്നു. അടിയന്തര സഹായമായ 10,000 രൂപ, ഉപജീവന സഹായമായ 300 രൂപ, വീട്ടുവാടകയായ 6000 രൂപ എന്നിവയ്ക്ക് ദുരിതബാധിതര്‍ അര്‍ഹരാണ്. എന്നാല്‍ ഇതു കിട്ടാത്തവരുണ്ടെന്ന് കെല്‍സ അറിയിച്ചു.
വയനാട് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും മറുപടി കിട്ടിയില്ലെന്നും പറഞ്ഞു. നടപടികളുടെ ഏകോപനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി നടപടികളുടെ പുരോഗതി ആഴ്ചതോറും നിരീക്ഷിക്കുമെന്നും വ്യക്തമാക്കി. കെല്‍സയെ കേസില്‍ കക്ഷിചേര്‍ക്കുകയും ചെയ്തു. ഈ വിഷയം 11ന് വീണ്ടും പരിഗണിക്കും.