അംഗങ്ങൾ മുൻഗണന രേഖപ്പെടുത്തി നൽകുന്ന ചോദ്യ നോട്ടീസുകൾ സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ നിയമസഭാ സെക്രട്ടേറിയറ്റ് സാധാരണഗതിയിൽ സാമാജികരുടെ ഓഫീസുമായോ അല്ലെങ്കിൽ അതാതു പാർലമെന്ററി പാർട്ടി ഓഫീസുകളുമായോ ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണു പതിവ്. എന്നാൽ ഇത്രയധികം ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയിട്ടും വ്യക്തത വരുത്താൻ നിയമസഭാ സെക്രട്ടേറിയറ്റ് തയാറാകാതിരുന്നത് ദുരൂഹമാണെന്നു പ്രതിപക്ഷം പറയുന്നു.
49 എണ്ണം മാറ്റി മുഖ്യമന്ത്രിയിൽനിന്നു നേരിട്ടു മറുപടി ലഭിക്കേണ്ട എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, കാഫിർ സ്ക്രീൻ ഷോട്ട് വിഷയങ്ങളിൽ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നൽകിയ 49 നോട്ടീസുകളാണ് സ്പീക്കറുടെ നിർദേശങ്ങൾക്കും മുൻകാല റൂളിംഗുകൾക്കും വിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയത്. ഇതുവഴി സഭാതലത്തിൽ ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെടാനുള്ള അവസരം ഇല്ലാതാകും. നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങൾക്കു സർക്കാരിനു മറുപടി നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം. മാത്രമല്ല ഇതു സഭയ്ക്കുള്ളിൽ വരുന്നുമില്ല.