ഭൂരിഭാഗം ആദിവാസികൾക്കും അർഹതപ്പെട്ട ഭൂമി നൽകി: മന്ത്രി ആർ. ബിന്ദു
1541606
Friday, April 11, 2025 12:45 AM IST
പാലക്കാട്: സർക്കാരിന്റെ ക്രിയാത്മക ഇടപെടലുകളിലൂടെ 80 ശതമാനം ആദിവാസികൾക്കും അർഹതപ്പെട്ട ഭൂമി നൽകാൻ സാധിച്ചെന്ന് മന്ത്രി ആർ. ബിന്ദു. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും റഫ്ബില ഇന്റർനാഷണൽ കന്പനിയുമായി ചേർന്ന് അട്ടപ്പാടിയിൽ നടപ്പിലാക്കിയ ‘സൂപ്പർ 100’ പദ്ധതിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശേഷിക്കുന്നവർക്ക് സർക്കാരിന്റെ കാലാവധി പൂർത്തിയാക്കുന്നതിനു മുന്പ് ഭൂമി നൽകുമെന്നും മന്ത്രി പറഞ്ഞു. ആദിവാസി വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന പരിശീലനമാണ് സൂപ്പർ 100. ആദിവാസി സമൂഹത്തിന്റെ സന്പത്തും പാരന്പര്യഅറിവുകളും പലരും തട്ടിയെടുക്കാൻ ശ്രമിക്കുന്പോൾ തിരിച്ചറിവോടെ സമൂഹത്തിന്റെ മുന്നിൽ നടക്കാൻ വിദ്യാർഥികൾക്കാവണമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടി മേഖലയിലുള്ള 108 പട്ടികവർഗ വിദ്യാർഥികൾക്ക് വിവിധ നൈപുണ്യ വികസന പരിപാടികൾ ഈ അധ്യയന വർഷത്തിൽ നടപ്പിലാക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
പുതുശേരി ഇ.കെ. നായനാർ മെമ്മോറിയൽ കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എ. പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. റബ്ഫില ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ജി. കൃഷ്ണകുമാർ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പഞ്ചായത്ത് അംഗം പത്മിനി ടീച്ചർ, അസാപ് കേരള ഹെഡ് വി.വി. വിജിൽ കുമാർ, അഗളി ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ആർ. ഷമിമോൾ, എംആർഎസ് മുക്കാലി മാനേജർ സി.ബി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.