ചിരിയുടെ ആഘോഷപ്പൂങ്കാറ്റ് വീശി പ്രവേശനോത്സവം അടിപൊളി
1564420
Tuesday, June 3, 2025 1:20 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കരയുന്ന കുട്ടികൾ പൊതുവേ കുറവായിരുന്നു, തീരെ ഇല്ലെന്നല്ല. സ്കൂൾ തുറക്കുന്ന ആദ്യദിനത്തിലെ കുരുന്നുകളുടെ കണ്ണീർമഴ പൊതുവേ ദുർബലം. അങ്കണവാടികളിലും പ്ലേ സ്കൂളുകളിലും പോയതിന്റെ എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് സ്കൂൾ പ്രവേശനോത്സവത്തിനു കരയുന്നതു പൊതുവേ കുട്ടികൾ നിർത്തി!
ക്ലാസിൽ കൊണ്ടിരുത്തി അച്ഛനും അമ്മയും പതുക്കെ സ്ഥലംവിടാൻ ഒരുങ്ങിയപ്പോൾ കരച്ചിൽ സ്റ്റാർട്ട് ചെയ്ത കുറുന്പന്മാരും കുറുന്പികളും ഉണ്ടായിരുന്നു. ബലൂണും മധുരവും കടലാസുപൂക്കളും കിരീടവുമൊക്കെ കൊടുത്ത് അവരെ പാട്ടിലാക്കാൻ ടീച്ചർമാർ അപ്പോഴേക്കും ഓടിയെത്തി.
ചില വിരുതന്മാർ ക്ലാസ് മുറിയിൽ കയറാൻ കൂട്ടാക്കാതെ വരാന്തയിൽതന്നെ കുത്തിയിരുന്നു. അവരെ ക്ലാസിലേക്കു കയറ്റാൻ ടീച്ചർമാരും രക്ഷിതാക്കളും പാടുപെട്ടു. കരയാതിരുന്നവർ മറ്റു കുട്ടികൾ കരയുന്നതുകണ്ട് കരച്ചിലിനു തുടക്കമിടുന്നതും കണ്ടു. കരയണ്ടാട്ടോ എന്നുപറഞ്ഞ് ആശ്വസിപ്പിക്കുന്നവരും ഉണ്ടായിരുന്നു.
മിക്കയിടത്തും ഇന്നലെ ഉച്ചവരെമാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. ഉച്ചയ്ക്കു പലയിടത്തും കുട്ടികൾക്കു ഭക്ഷണവും നൽകി. ആദ്യദിനത്തിൽ എല്ലാ സ്കൂളുകൾക്കുമുന്നിലും തിക്കുംതിരക്കും നിയന്ത്രിക്കുന്നതിനു പോലീസിന്റെ സാന്നിധ്യവും സഹകരണവും ഉണ്ടായിരുന്നു. ചിലയിടത്തു മയക്കുമരുന്നിനെതിരായ സന്ദേശവുമായി നെയിംസ്ലിപ് വിതരണവും. മനോഹരമായ അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്കാണ് എല്ലായിടത്തും വിദ്യാർഥികൾ എത്തിയത്.
ഞായറാഴ്ച വൈകുന്നേരംമുതൽതന്നെ സ്കൂളുകൾ അലങ്കരിക്കാൻ അധ്യാപകരം പിടിഎ ഭാരവാഹികളുമെല്ലാം എത്തിയിരുന്നു. ബലൂണുകളും വർണക്കടലാസുകളും കുട്ടികൾക്കിഷ്ടമുള്ള കാർട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളും എല്ലാമായപ്പോൾ കുരുന്നുകൾക്ക് ഒരു ചിൽഡ്രൻസ് പാർക്കിൽ എത്തിയ അനുഭവമായി. കുട്ടികൾക്കായി ബാക്ക് ടു സ്കൂൾ എന്നു കളർഫുള്ളായി അലങ്കരിച്ച സെൽഫി കോർണറിൽനിന്ന് ഫോട്ടോയെടുക്കാനുള്ള സൗകര്യവും തൃശൂരിലെ സ്കൂളിൽ ഒരുക്കിയിരുന്നു.
നവാഗതർ ചിരിച്ചും ചിണുങ്ങിയുമിരുന്നപ്പോൾ സീനിയർ ചേട്ടന്മരും ചേച്ചിമാരും രണ്ടുമാസത്തെ അവധിക്കുശേഷം പഴയ കൂട്ടുകാരെ കണ്ട ത്രില്ലിലായിരുന്നു.
രാവിലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും സ്കൂൾസമയം ആയതോടെ പലയിടത്തും മഴ തിമർത്തുപെയ്തതു പ്രവേശനോത്സവത്തെ വലച്ചെങ്കിലും, ആർത്തലച്ച് ആകെ നനച്ച മഴ പിന്നെ ശമിച്ചു വെയിൽ പരന്നു..
ജില്ലാതല പ്രവേശനോത്സവം ആവേശമായി
പുത്തൂർ: ആവേശംപകര്‍ന്ന് ജില്ലാതല സ്കൂൾ പ്രവേശനോത്സവം. പുത്തൂർ ഗവ.സ്കൂളിൽനടന്ന ജില്ലാ തല പ്രവേശനോത്സവം റവന്യുമന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്തു.
സമൂഹത്തിൽ പർശ്വവത്കരിക്കപ്പെട്ട ജനതയുടെ വികാരങ്ങൾകൂടി ഏറെടുക്കാൻ കഴിയുന്ന വിശാലമായ മനസ് കേരളത്തിന്റെ പുതിയ തലമുറയ്ക്ക് ഉണ്ടാകണമെന്ന് കെ. രാജൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ, എസ്എസ്കെ ഡിപിസി ഡോ.എൻ.ജെ. ബിനോയ്, കളക്ടർ അർജുൻ പാണ്ഡ്യൻ, ഒല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയുമുണ്ടായി.