കുലച്ച 1700 വാഴകൾ കാറ്റിൽ വീണു
1564688
Wednesday, June 4, 2025 1:27 AM IST
മാള: കുലവെട്ടാൻ ഒരുമാസം ശേഷിക്കെ 1700 വാഴകൾ കാറ്റിൽ നിലം പൊത്തി. കുഴൂർ പഞ്ചായത്തിലെ കുണ്ടൂർ താഴുത്തമുറി പാലമിറ്റം യോഹന്നാൻ കൃഷിയിറക്കിയ വാഴകളാണ് കഴിഞ്ഞ ദിവസത്തെ കാറ്റിൽ ഒടിഞ്ഞു വീണത്. പാട്ടത്തിനെടുത്ത രണ്ടര ഏക്കർ ഭൂമിയിലാണ് 1800 വാഴകൾ നട്ടത്. കുലകൾ ഒരു മാസം കൂടി കഴിഞ്ഞ് വെട്ടാവുന്ന വളർച്ചയിലായിരുന്നു. നിലവിൽ കറിക്ക് ഉപയോഗിക്കാവുന്ന മൂപ്പുപോലും ആയിട്ടില്ല.
കഴിഞ്ഞ വർഷം കുഴൂർ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ വ്യക്തിയാണ് യോഹന്നാൻ. പ്രായം 70 പിന്നിട്ടെങ്കിലും ഇപ്പോഴും ഭാര്യ കൊച്ചുത്രേസ്യ, മക്കളായ ജോബി, എബി എന്നിവർക്കൊപ്പം കൃഷിയിൽ സജീവമാണ് യോഹന്നാൻ. കുണ്ടൂർ മേഖലയിൽ കൂടാതെ കൊരട്ടി, കാതികുടം, ചാലക്കുടി എന്നിവിടങ്ങളിലായി 20 ഏക്കർ സ്ഥലത്ത് ഇവർ കൃഷി ചെയ്യുന്നുണ്ട്. വാഴ, ചേന, വെള്ളരി ഉൾപ്പെടെയുള്ളവയാണു കൃഷി. കൃഷിയിൽനിന്നും ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിതം കരുപ്പിടിപ്പിച്ച ഈ കുടുംബം നിലവിൽ വല്ലാത്ത പ്രതിസന്ധിയിലാണ്. അന്നമനട സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആധിയിലാണിവർ.