വാടാനപ്പിള്ളി നടുവിൽക്കരയിൽ 50 വീടുകളിൽ വെള്ളംകയറി
1564199
Monday, June 2, 2025 1:19 AM IST
വാടാനപ്പള്ളി: ദേശീയപാത നിർമാണത്തെത്തുടർന്ന് തോടുകൾ അടച്ചതോടെ കനത്ത മഴയിൽ വെള്ളം ഒഴുകിപോകാൻ കഴിയാതെ നടുവിൽക്കര മേഖലയിൽ 50 ലധികം വീടുകൾ വെള്ളത്തിലായി.
പോലീസ്സ്റ്റേഷന് കിഴക്ക് പുതിയ പാലം മുതൽ നടുവിൽക്കര വടക്കുമുറിവരെ ദേശീയപാതയ്ക്കു സമീപമുള്ള വീടുകളാണ് വെള്ളത്തിലായത്. നേരത്തെ പാടമായിരുന്ന പ്രദേശത്തെ തോടുകൾ ഏറേയും ഹൈവേ നിർമാണത്തെ തുടർന്ന് അടച്ചു. മഴയിൽ വെള്ളം തോടുകൾവഴി ഒഴുകി കനോലി പുഴയിലാണ് വന്നുചേരാറ്. തോടുകൾ അടച്ചതോടെ വെള്ളം ഒഴുകിപോകാതെ വീടുകൾക്ക് സമീപം കനത്ത വെളളക്കെട്ടാണ്.
തോരാതെയുള്ള മഴയിലാണ് വെള്ളം പൊങ്ങിയത്. പാലത്തിനു കിഴക്ക്, വടക്ക്, മണ്ണാംപുറത്ത് ക്ഷേത്രപരിസരം, പടിയം ക്ഷേത്രത്തിനുസമീപം, ചക്കാമഠത്തിൽ ക്ഷേത്രത്തിന് കിഴക്ക്, ഹെൽത്ത് സെന്ററിന് പടിഞ്ഞാറ്, മേപ്രങ്ങാട്ട് ക്ഷേത്രത്തിനു കിഴക്ക്, എംഗൽസ് നഗറിന് കിഴക്ക് എന്നിവിടങ്ങളിലാണ് വെളളം നിറഞ്ഞത്.
വെള്ളം ചവിട്ടിവേണം വീട്ടുകാർക്ക് പുറത്തിറങ്ങാൻ. വെള്ളം കെട്ടിനിന്ന് കറുത്ത നിറമായി. പലർക്കും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്.
വികലാംഗരടക്കമുള്ളവരാണ് വീടുകളിൽ കഴിയുന്നത്. വെള്ളം കെട്ടിനിന്നതോടെ പ്രദേശം രോഗഭീഷണിയിലായി. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ വെട്ടിപ്പൊളി നടത്തിയെങ്കിലും വെള്ളം ഒഴുകിപ്പോകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അടിയന്തരമായി കാനകൾ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. കാനകൾ നിർമിച്ചില്ലെങ്കിൽ വരുംവർഷങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകും.