കാർഷിക - വെറ്ററിനറി സർവകലാശാല ഭൂമിതർക്കം മരങ്ങൾക്കു സംരക്ഷണകവചം ഒരുക്കാൻ രാഖികെട്ടാൻ ഒരുങ്ങി ചക്കക്കൂട്ടം
1564675
Wednesday, June 4, 2025 1:27 AM IST
തൃശൂർ: മണ്ണുത്തി കാർഷികഗവേഷണകേന്ദ്രം നിലനിൽക്കുന്ന സ്ഥലം വെറ്റിനറി സർവകലാശാലയുടെ ആണെന്ന അവകാശവാദത്തിനെതിരേയും അതു വിട്ടുകിട്ടണമെന്ന ആവശ്യത്തിനെതിരേയും ഫാമിലെ മരങ്ങൾ നശിപ്പിക്കുമെന്ന ആശങ്കയിലും പ്രതിഷേധം ശക്തം.
കാർഷികസർവകലാശാലയുടെ 100 ഏക്കറോളം വരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അതിനെതിരെ പ്രതിരോധം തീർക്കാൻ ചക്കസംരക്ഷണ കൂട്ടയ്മയായായ ചക്കക്കൂട്ടം രംഗത്തുവന്നിരിക്കുന്നത്. അഞ്ചു പതിറ്റാണ്ടോളം പ്രായമുള്ള 193 ൽ പ്പരം നാടൻപ്ലാവുകളുള്ള ഭൂമിയിൽനിന്ന് അവ മുറിച്ചുമാറ്റാനാണ് ശ്രമമെന്നു കൂട്ടായ്മ ആരോപിച്ചു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതിഷേധങ്ങളുടെ ഭാഗമായി ചക്കക്കൂട്ടവും മോഡൽ ഓർഗാനിക് ഫാം സംരക്ഷണസമിതിയും സംയുക്തമായി നാളെ രാവിലെ 11 നു മണ്ണുത്തി മാർക്കറ്റിൽ പൊതുയോഗം നടത്തും. തുടർന്നു തോട്ടത്തിലുള്ള പ്ലാവിന്റെയും മാവിന്റെയും ജാതിയുടെയും ജൈവവൈവിധ്യം മനസിലാക്കാൻ അവസരം ഒരുക്കുമെന്നും അവയ്ക്കു സംരക്ഷണം ഒരുക്കാൻ മരങ്ങളിൽ രാഖികെട്ടുമെന്നും ഭാരവാഹികൾ പറഞ്ഞു.
വിഷയത്തിൽ ഒൻപതിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പുചർച്ച നടക്കാനിരിക്കെയാണ് പ്രതിഷേധവുമായി കൂട്ടായ്മ രംഗത്തുവന്നിരിക്കുന്നത്. പത്രസമ്മേളനത്തിൽ അനിൽ ജോസ്, സി.ഡി. സുനീഷ്, ഡോ. കെ.വൈ. ഷാജു, അഞ്ജന ശ്രീധരൻ എന്നിവർ പങ്കെടുത്തു.