ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ മലിനജലം തുറന്നുവിട്ടു
1565083
Thursday, June 5, 2025 7:01 AM IST
കേച്ചേരി: ദുർഗന്ധം വമിക്കുന്ന കറുത്ത നിറമുള്ള മലിനജലം രാത്രിയുടെ മറവിൽ സാമൂഹ്യദ്രോഹികൾ തള്ളിയതിൽ പ്രദേശവാസികളും നാട്ടുകാരും പ്രതിഷേധിച്ചു. നാലു കുടുംബങ്ങളുടെ പറമ്പിലും വീട്ടുമുറ്റത്തും കിണറുകളിലുമാണ് കറുത്ത നിറമുള്ള ദുർഗന്ധം വമിക്കുന്ന മലിനജലം കാണപ്പെട്ടത്.
കേച്ചേരി - പന്നിത്തടം ബൈപ്പാസ് റോഡിലെ പട്ടിക്കരയിലാണു സംഭവം. വൃത്തിഹീനമായ മലിനജലം രാത്രിയിലെ മഴയുടെ മറവിൽ ടാങ്കറുകളിൽ കൊണ്ടുവന്നു തള്ളാനാണു സാധ്യതകളെന്ന് നാട്ടുകാർ പറയുന്നു. താഴ്ന്ന പ്രദേശമായതിനാൽ കിണറുകൾ നിറഞ്ഞു കിടക്കുന്ന കാരണത്താൽ പമ്പു ചെയ്തു മാറ്റാൻ ഏറെ പ്രയാസപ്പെടുമെന്നും പരിസരവാസികളും പറഞ്ഞു.
ചൂണ്ടൽ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഇരുട്ടിന്റെ മറവിൽ മലിനജലം തുറന്നു വിട്ടിട്ടുള്ളത്. വാർഡ് മെമ്പർ ആന്റോ പോളിന്റെ നേതൃത്വത്തിൽ കുന്നംകുളം പോലീസും ചൂണ്ടൽ ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
ഇന്നലെ രാവിലെ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് എല്ലാ വീട്ടുകാരും കറുത്ത ദുർഗന്ധം വമിക്കുന്ന മാലിന്യം പറമ്പുകളിലും വീട്ടുമുറ്റത്തു കിണറുകളിലും കാണാൻ കഴിഞ്ഞത്. ഊട്ടുമഠത്തിൽ രാജീവ്, ഷാജി, സുകുമാരൻ, മമ്മ സ്രാ ഇല്ലത്ത് ഹാരിസ് എന്നിവർക്കാണ് ഏറെയും മലിനജല ദുരിതം ബാധിച്ചിരിക്കുന്നത്.
കേച്ചേരി - അക്കിക്കാവ് ബൈപ്പാസ് റോഡായതോടെ ഇടതടവില്ലാതെയാണ് കൂറ്റൻ വാഹനങ്ങൾ യാത്ര ചെയ്യുന്നത്. മലിനജലവുമായി വന്ന് ഉയർച്ചയുള്ള പട്ടിക്കരയിൽ വാഹനം പാർക്കു ചെയ്ത രീതിയിൽ നിറുത്തി ടാങ്കർതുറന്നു വിട്ടിരിക്കാനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് ആവശ്യമാണെന്ന് വാർഡ് മെമ്പറും പ്രദേശവാസികളും ആവശ്യപ്പെട്ടു. കുന്നംകുളം പോലീസ് പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രാത്രി രണ്ടുമണിക്കു ശേഷം ടാങ്കർ വാഹനം കടന്നുപോകുന്ന ദൃശ്യം കണ്ടതായി നാട്ടുകാർ പറഞ്ഞു.