ആശങ്കയായി മഞ്ഞപ്പിത്തം
1564673
Wednesday, June 4, 2025 1:27 AM IST
തൃശൂർ: ജില്ലയിൽ മഞ്ഞപ്പിത്തം കുത്തനേ ഉയരുന്നു. കഴിഞ്ഞമാസംമാത്രം 57 പേർക്കാണു മഞ്ഞപ്പിത്തം ബാധിച്ചത്. മേയ് 28നു മാത്രം ഏഴുപേർക്കു രോഗം സ്ഥിരീകരിച്ചു.
മഴക്കാലമായതിനാലും ജില്ലയിൽ ഹെപ്പറ്റൈറ്റിസ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിലും പൊതുജനം പകർച്ചവ്യാധികൾക്കെതിരേ അതീവജാഗ്രത പുലർത്തണമെന്നും തിളപ്പിച്ചാറിയ വെള്ളംമാത്രമേ കുടിക്കാവൂ എന്നും പഴകിയ ഭക്ഷണം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി അറിയിച്ചു.
കരളിനെ ബാധിക്കുന്ന വൈറസ് രോഗമായ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണു പകരുന്നത്. ഈ സാഹചര്യത്തിൽ ഹോട്ടലുകളിലും മറ്റും പച്ചവെള്ളത്തിൽ ചൂടുവെള്ളം കലർത്താതെ നിർബന്ധമായും കുടിവെള്ളം പൂർണമായും തിളപ്പിച്ചാറ്റിമാത്രം വിതരണം ചെയ്യുന്നു എന്ന് ഉറപ്പുവരുത്തണം. രോഗബാധയ്ക്കു മഴക്കാലത്ത് അനുകൂലസാഹചര്യങ്ങൾ ഉള്ളതിനാൽ വയറിളക്കരോഗങ്ങൾക്കെതിരേയും ജാഗ്രത പുലർത്തണമെന്നു ഡിഎംഒ അറിയിച്ചു.
കരുതൽ വേണം
*ആഹാരം കഴിക്കുന്നതിനുമുന്പും മലവിസർജനത്തിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക.
* കൈയിലെ നഖം വൃത്തിയായി വെട്ടിസൂക്ഷിക്കുക.
* മലമൂത്രവിസർജനം കക്കൂസിൽമാത്രം ചെയ്യുക.
* തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക.
* കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കംചെയ്യുക.
* ആഹാരസാധനങ്ങളും കുടിവെള്ളവും അടച്ചുസൂക്ഷിക്കുക.
* പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക.
* പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷംമാത്രം ഉപയോഗിക്കുക.
* കുടിവെള്ള പന്പിംഗ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണപ്രവർത്തനങ്ങളും ഉറപ്പുവരുത്തുക.
* കിണർവെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക.
ഓർക്കുക
രോഗപ്രതിരോധപ്രവർത്തനങ്ങൾ തുടക്കത്തിൽതന്നെ ആരംഭിക്കുകവഴി രോഗം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുന്നതു തടയാനാകും. ആഘോഷാവസരങ്ങളിലും യാത്രപോകുന്പോഴും ഭക്ഷ്യപാനീയശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുക. വയറിളക്കരോഗങ്ങൾ കണ്ടെത്തിയാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ വിദഗ്ധചികിത്സ തേടുക.