എസ്ബിഐ സ്റ്റാഫ് സൊസൈറ്റി ക്രമക്കേട് : മുൻ ഭരണസമിതി അംഗങ്ങളിൽനിന്ന് 11 കോടി ഈടാക്കാൻ ഉത്തരവ്
1565099
Thursday, June 5, 2025 7:09 AM IST
തൃശൂർ: എസ്ബിഐ സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ ക്രമക്കേടിൽ മുൻ ഭരണസമിതി അംഗങ്ങളിൽനിന്ന് 11 കോടി ഈടാക്കാൻ ഉത്തരവ്. തൃശൂർ ആർ. 345 ശാഖയിലെ ക്രമക്കേടിന് ഉത്തരവാദികളായ 28 പേരിൽനിന്നു തുകയീടാക്കണമെന്നാണു തൃശൂർ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്. ഒരുമാസത്തിനുള്ളിൽ പണമടച്ചില്ലെങ്കിൽ ജപ്തിനടപടി സ്വീകരിക്കും. 1999 മുതൽ 2015 വരെയാണു ഭൂരിപക്ഷം ക്രമക്കേടും നടന്നത്.
സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ സഹകരണസംഘമാണെങ്കിലും ബാങ്കുമായി ബന്ധമില്ല. 1973ൽ രൂപീകരിച്ച സംഘത്തിന്റെ പുതിയ ഭരണസമിതി 2018ൽ അധികാരമേറ്റപ്പോൾ എട്ടുകോടിയുടെ ക്രമക്കേട് കണ്ടെത്തി, നൽകിയ പരാതിയിലാണു സഹകരണവകുപ്പിന്റെ നടപടി. വായ്പകൾ തിരിച്ചുപിടിക്കാൻ കഴിയില്ലെന്നു കണ്ടെത്തി ഭരണസമിതി പിരിച്ചുവിട്ട് അഡ്മിസ്ട്രേറ്റീവ് ഭരണവും ഏർപ്പെടുത്തി.
29 വർഷം സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന കെ.വി. ഉക്രുവിൽനിന്ന് 3.01 കോടിയും മുൻ ഇന്റേണൽ ഓഡിറ്റർ നന്ദകുമാരിയിൽനിന്ന് 1.06 കോടിയും ഈടാക്കണം. വിവിധ കാലങ്ങളിൽ ഭരണസമിതിയിലുള്ളവരിൽനിന്ന് നാലുലക്ഷം മുതൽ 69 ലക്ഷംവരെ ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. സഹകരണവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ സഹായത്തിലാണു ക്രമക്കേട് നടന്നതെന്നു ഡയറക്ടർ ബോർഡ് അംഗങ്ങൾ മൊഴിനൽകിയിട്ടുണ്ട്.
മൂന്നുവർഷമായി സംഘം നിക്ഷേപകർക്കു പണം തിരികെനൽകുന്നില്ല. 600 അംഗങ്ങളുള്ള സംഘത്തിൽ 2023-ലെ ഓഡിറ്റ് പ്രകാരം 70 പേർക്കായി 7.07 കോടി തിരികെനൽകാനുണ്ട്. ബാങ്കിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച ആനുകൂല്യമാണു നിക്ഷേപിച്ചത്. ഇവരെല്ലാം പ്രായക്കൂടുതലിന്റെ അവശതകൾ അനുഭവിക്കുന്നവരും രോഗികളുമാണ്.