ആ ഇരുന്പുമേൽക്കൂര നീക്കാൻ ഉടമയ്ക്കു നോട്ടീസ് നൽകി
1564670
Wednesday, June 4, 2025 1:27 AM IST
തൃശൂർ: നഗരത്തിൽ അപകടഭീഷണിയായ ഇരുന്പുമേൽക്കൂര നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉടമയ്ക്കു നോട്ടീസ് നൽകി കോർപറേഷൻ അധികൃതർ. തൃശൂർ പുത്തൻപള്ളിക്കുമുൻപിലെ കെട്ടിടത്തിനുമുകളിൽ ഷീറ്റ് ഉപയോഗിച്ച് നിർമിച്ച താത്കാലികമുറിയുടെ മേൽക്കൂരയാണ് ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിൽ തൂങ്ങിയാടുന്നത്.
തുരുന്പുകയറി നശിച്ച ഇവ തിരക്കേറെയുള്ള റോഡിലേക്കു പതിച്ചാൽ ആളപായമടക്കം ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ദീപിക ഇന്നലെ വാർത്ത നൽകിയിരുന്നു. ഡിവിഷൻ കൗണ്‍സിലർ സിന്ധു ആന്റോ ചാക്കോളയും വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷീറ്റുകൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉടമയ്ക്കു നോട്ടീസ് നൽകിയത്. ഒരാഴ്ചയ്ക്കകം ഇവ നീക്കംചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റിപ്പോർട്ട് മേയർ പൂഴ്ത്തി:
ജോണ്‍ ഡാനിയൽ
തൃശൂർ: നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന അയ്യന്തോൾ ഗ്രൗണ്ടിനു സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിലാണെന്നും പൊളിച്ചുനീക്കണമെന്നുമുള്ള റിപ്പോർട്ട് മേയർ പൂഴ്ത്തിവച്ചതായി കൗണ്‍സിലർ ജോണ്‍ ഡാനിയൽ. കെട്ടിടം അപകടാവസ്ഥയിലാണെന്നുകാണിച്ച് ഗവ. എൻജിനീയറിംഗ് കോളജ് സ്ട്രക്ചറൽ എൻജിനീയറിംഗ് ഡിവിഷൻ 2024ൽ നൽകിയ സർട്ടിഫിക്കറ്റാണു മേയറും സിപിഎം നേതാക്കളുംകൂടി പൂഴ്ത്തിയതെന്നു ജോണ്‍ ഡാനിയൽ ആരോപിച്ചു.
കോർപറേഷന്റെതന്നെ അപേക്ഷ പരിഗണിച്ചാണ് എൻജിനീയറിംഗ് കോളജ് സ്ട്രക്ചറൽ ഡിവിഷൻ കെട്ടിടം പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. ഡിവിഷൻ കൗണ്‍സിലർ മേഫി ഡെൽസൻ നിരവധിതവണ ഈ വിഷയം കൗണ്‍സിലിൽ ഉന്നയിക്കുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടും മേയർ അവഗണിക്കുകയായിരുന്നു.
നഗരത്തിലെ പഴക്കംചെന്ന മേനാച്ചേരി കെട്ടിടം പൊളിച്ചുനീക്കിയ സിപിഎം ഭരണക്കാർ അയ്യന്തോളിലെ അപകടകരമായ ഈ കെട്ടിടത്തിന്റെ അവസ്ഥ കണ്ടില്ലെന്നു നടിച്ചു. അപകടാവസ്ഥയുള്ള കെട്ടിടങ്ങൾ പൊളിച്ചടുക്കുമെന്ന മേയറുടെ പ്രസ്താവന ഗീർവാണംമാത്രമായിരുന്നെന്നു തെളിഞ്ഞു. ജനങ്ങളുടെ ജീവൻവച്ച് അപകടകരമായ നിലപാട് സ്വീകരിച്ച മേയർ രാജിവയ്ക്കണമെന്നും ജോണ്‍ ഡാനിയൽ ആവശ്യപ്പെട്ടു.