പായമ്മല്‍ - പുളിക്കലച്ചിറ പാലം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു
1565075
Thursday, June 5, 2025 7:01 AM IST
പായമ്മല്‍: നാലമ്പല തീര്‍ഥാടനകാലത്ത് ഏറ്റവും കൂടുതല്‍ തീര്‍ഥാടക വാഹനങ്ങള്‍ കടന്നുപോകുന്ന പായമ്മല്‍ - പുളിക്കലച്ചിറ പാലം, കോടംകുളം റോഡ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. അപാകംമൂലം പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ ബിജെപി നേതാക്കളും പഞ്ചായത്തംഗങ്ങളും സുരേഷ് ഗോപിയോടു വിശദീകരിച്ചു.
പാലം പണിയുടെ ഭാഗമായി നിര്‍മിച്ച ബദല്‍ റോഡില്‍ പൈപ്പിട്ടിട്ടുണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകാത്തതിനാല്‍ പുളിക്കലച്ചിറ പാടത്തോടുചേര്ന്നുള്ള പടിയൂര്‍ പൂമംഗലം പഞ്ചായത്തിലെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. ഇതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് നാലിടത്ത് റോഡ് പൊളിച്ചാണ് വെള്ളം തുറന്നുവിട്ടിരിക്കുന്നത്.
പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പായമ്മൽ ക്ഷേത്രത്തിലേക്കു പുതിയ രണ്ടുറോഡുകള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര സേവാസമിതി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നല്കി.
പായമ്മല്‍ ശത്രുഘ്നക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴാണ് ക്ഷേത്രസമിതി ഇതിനുള്ള പദ്ധതി കേന്ദ്രമന്ത്രിക്കു സമര്‍പ്പിച്ചത്. നാലമ്പല തീര്‍ഥാടനകാലത്ത് ഗതാഗതക്കുരുക്കില്ലാതെ യാത്രചെയ്യാന്‍ പുതിയ റോഡുകള്‍ക്കു കഴിയുമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.
പുളിക്കലച്ചിറ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ഈ വര്‍ഷം തീര്‍ഥാടനം പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയുണ്ട്. അതുകൊണ്ട് പായമ്മല്‍ ക്ഷേത്രത്തിന്റെ മുന്‍പില്‍നിന്ന് നേരിട്ട് ചേലൂര്‍ - അരിപ്പാലം റോഡില്‍ എടക്കുളം പള്ളിക്ക് മുന്പിലെത്താവുന്ന രീതിയിലും ക്ഷേത്രത്തിന്റെ പിറകിലൂടെ എടതിരിഞ്ഞി വളവനങ്ങാടി റോഡില്‍ പടിയൂര്‍ നിലംപതിയിലേക്കും പുതിയ റോഡുകള്ക്കാണു പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. നിവേദനം സ്വീകരിച്ച സുരേഷ് ഗോപി റോഡുകളുടെ കാര്യം ആലോചിച്ച് വേണ്ടതുചെയ്യാമെന്ന് ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
കേന്ദ്രമന്ത്രിയായശേഷം ആദ്യമായി ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപിയെ ക്ഷേത്രം തന്ത്രി സതീശന് നമ്പൂതിരിപ്പാട്, സമിതി പ്രസിഡന്റ്് സുലേഷ് സുബ്രഹ്മണ്യന്, ദേവസ്വം സെക്രട്ടറി ജയന് ഇഞ്ചിപ്പുള്ളിക്കാട്ടില് തുടങ്ങിയവര്‍ സ്വീകരിച്ചു.