ദേശീയപാത നിർമാണം: കെടുകാര്യസ്ഥത തുടരുന്നു
1564203
Monday, June 2, 2025 1:19 AM IST
കൊരട്ടി: വേനൽക്കാല അവധിക്കുശേഷം സ്കൂളുകൾ ഇന്നു മുതൽ സജീവമാകുമ്പോൾ ആശങ്കയിലാകുന്നത് മാതാപിതാക്കളും സ്കൂൾ അധികൃതരും അധ്യാപകരുമാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലകളിൽ നടക്കുന്ന നിർമാണ പ്രവർത്തികളിലും ഏകോപനത്തിലും നടന്നുകൊണ്ടിരിക്കുന്ന കെടുകാര്യസ്ഥതയാണ് കാരണം.
കേവലം അര മണിക്കൂർ മാത്രം പെയ്താൽ പോലും രൂക്ഷമാകുന്ന കൊരട്ടി ജംഗ്ഷനിലെ വെള്ളക്കെട്ടിനെ മറികടന്ന് ഇന്ന് മുതൽ കുട്ടികളെങ്ങനെ സ്കൂളുകളിലെത്തുമെന്ന ചിന്തയും ഇവരെ അലട്ടുന്നുണ്ട്. മുരിങ്ങൂരിലെയും ചിറങ്ങരയിലെയും സ്ഥിതി വ്യത്യസ്ഥമല്ല. സ്കൂളുകൾ പ്രവർത്തനസജ്ജമാകുന്നതോടെ സ്കൂൾ ബസുകളും നിരത്തിലിറങ്ങും. സ്വാഭാവികമായും മുരിങ്ങൂർ മുതൽ പൊങ്ങം വരെ മാസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് ഇനിയും രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
കാലവർഷവും ശക്തമാകുന്നതോടെ കൊരട്ടിയിലെയും മുരിങ്ങൂരിലെയും ചിറങ്ങരയിലെയും സ്കൂളുകളിലെത്താൻ ദേശീയപാത മുറിച്ചുകടക്കുക കുട്ടികൾക്ക് ഏറെ ദുഷ്കരമാകും. സുരക്ഷയൊരുക്കാൻ അധികൃതരുടെ ഭാഗത്ത് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണം. ദേശീയപാതയിലെ തിരക്കൊഴിവാക്കാൻ ഗ്രാമീണ റോഡുകളിലൂടെ വഴി തിരിച്ചുവിടുമ്പോൾ ഈ പാതയിലും വാഹനങ്ങൾ നിറയും.
ഗ്രാമീണ റോഡുകളിലൂടെ സ്കൂളുകളിലേക്കും തിരിച്ചും സൈക്കിളിൽ പോകുന്ന കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്താനും ഫലപ്രദമായ ഇടപെടലും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മേഖലയിൽ മണിക്കൂറുകളോളം രൂപപ്പെടുന്ന ഗതാഗതകുരക്ക് ഒഴിവാക്കാനും ദീർഘദൂര യാത്ര സുഗമമാക്കാനും പദ്ധതികളും നിർദേശങ്ങളും ആവീഷ്കരിക്കാൻ ആഴ്ചതോറും ഉന്നതതല ചർച്ചകൾ നടക്കുകയും വിവിധ മാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ടെങ്കിലും ഗുണപരമായി നടപ്പാക്കാനായിട്ടില്ല എന്നതാണ് യാഥാർഥ്യം.
നിർദ്ദേശങ്ങളിൽ പലതും ആവർത്തനങ്ങളാണ്. ദിശാ ബോർഡുകൾ പോലും നാളിതുവരെ ഫലപ്രദമായി സ്ഥാപിക്കാനായിട്ടില്ല. സൂപ്പർഫാസ്റ്റ് ബസുകളും എയർ ബസുകളും രാത്രിയിൽ വഴിയറിയാതെ ചെറുവഴികളിൽ പോകുന്ന കാഴ്ചകളും കാണാം. ഭാരവണ്ടികളും എയർ ബസുകളും മറ്റും വാട്ടർ അഥോറിറ്റിയും ജലനിധിയും കുഴിച്ച കുഴികളിൽ പെടുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.