ഗുരുവായൂരിലെ ഭൂമി ഏറ്റെടുക്കൽ; വിജ്ഞാപനം ഉടൻ ഇറങ്ങും
1565070
Thursday, June 5, 2025 7:00 AM IST
ഗുരുവായൂർ: ക്ഷേത്രത്തിനുചുറ്റും നൂറുമീറ്റർ ഭൂമി ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലെത്തി. റവന്യൂ - ദേവസ്വം തഹസിൽദാർമാരുടെ നേതൃത്വത്തിൽ ഏറ്റെടുക്കാനുള്ള ഭൂമിയിൽ ഇന്നലെ സംയുക്തപരിശോധന നടത്തി. ഏറ്റെടുക്കാനുള്ള ഭൂമി സംബന്ധിച്ച നടപടിക്രമങ്ങൾ ഇതോടെ പൂർത്തിയായി. ഭൂമി ഏറ്റെടുക്കലിന്റെ അവസാനനടപടിയായ 11/1 വിജ്ഞാപനം ഉടൻ ഇറങ്ങും.
ക്ഷേത്രമതിൽക്കെട്ടിൽനിന്ന് 100 മീറ്റർ ചുറ്റളവിൽ 6.95 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. നേരത്തേ സാമൂഹ്യാഘാതപഠനം പൂർത്തീകരിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽനിയമത്തിലെ 2013 ആക്ട് പ്രകാരമാണ് ഏറ്റെടുക്കൽ. ന്യായമായ നഷ്ടപരിഹാരം, പുനരധിവാസം, പുനഃസ്ഥാപനം എന്നിവ ഉറപ്പാക്കും.
ഭൂമിക്കു നഷ്ടപരിഹാരം നൽകുന്നതിനായി ഗുരുവായൂർ ദേവസ്വം 200 കോടി ബജറ്റിൽ ഉൾപ്പെടുത്തി നീക്കിവച്ചിട്ടുണ്ട്. ഇതിനു സർക്കാരിന്റെയും കമ്മീഷണറുടെയും അനുമതി ലഭിച്ചിട്ടുമുണ്ട്.
ലാൻഡ് അക്വിസിഷൻ തഹസിൽദാർ ടി.ജി. ബിന്ദു, ദേവസ്വം തഹസിൽദാർ ടി.കെ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് സംയുക്തപരിശോധന നടത്തിയത്.