സ്റ്റാൻഡ് ഫീസ് കുത്തനേ കൂട്ടി, ശക്തനിൽ സംഘർഷം
1565101
Thursday, June 5, 2025 7:09 AM IST
സ്വന്തം ലേഖകൻ
തൃശൂർ: മുന്നറിയിപ്പില്ലാതെ കുത്തനേ കൂട്ടിയ സ്റ്റാൻഡ് ഫീസ് പിരിക്കാൻ എത്തിയ കരാറുകാരനും സംഘവും ബസ് അസോസിയേഷൻ പ്രസിഡന്റിന്റെ ബസുകൾ തടഞ്ഞു. ശക്തൻ സ്റ്റാൻഡിൽ പ്രതിഷേധം ശക്തമാക്കി ബസ് ജീവനക്കാർ. കൂട്ടിയ ഫീസ് നൽകില്ലെന്നും ഫീസ് പിരിക്കൽ തുടർന്നാൽ സർവീസ് നിർത്തിവയ്ക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുന്നറിയിപ്പുനൽകി.
ഇന്നലെ രാവിലെ ഒന്പതോടെയാണ് സംഭവം. തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേം കുമാറിന്റെ ബസാണ് യാത്ര പുറപ്പെടുംമുന്പ് കരാറുകാരനും സംഘവും ചേർന്നു തടഞ്ഞത്. ഇതോടെ യാത്രക്കാരും ജീവനക്കാരും നട്ടംതിരിഞ്ഞു. വിവരമറിഞ്ഞു പോലീസ് സ്ഥലത്തെത്തി, യാത്രക്കാരുള്ള ബസ് തടയാൻ അനുവാദമില്ലെന്നു പറഞ്ഞെങ്കിലും കരാറുകാരനും സംഘവും ബസിനു മുന്പിൽനിന്നു മാറിയില്ല. ഇതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്നു കരാറുകാരെ തള്ളിനീക്കിയാണ് ബസ് സർവീസ് തുടർന്നത്.
നേരത്തേയും സ്റ്റാൻഡിൽ മുന്നറിയിപ്പില്ലാതെ ഫീസ് കുത്തനേ ഉയർത്തിയതു വൻപ്രതിഷേധങ്ങൾക്കു വഴിവച്ചതോടെ പിൻവലിച്ചിരുന്നു. 25 രൂപയായിരുന്ന സ്റ്റാൻഡ് ഫീസ് 40 രൂപയായാണ് ഉയർത്തിയത്. മതിയായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെ ഫീസ് വർധിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു ജീവനക്കാർ പറഞ്ഞു.
വടക്കേ ബസ് സ്റ്റാൻഡ് നവീകരണത്തിനുശേഷം സ്റ്റാൻഡ് ഫീസ് വർധിപ്പിക്കുകയും പാർക്കിംഗിനായി സ്ഥലം ഇല്ലാതാകുകയും ചെയ്തതോടെ 70 രൂപ അധികം നൽകിയാണ് ബസുകൾ പാർക്ക് ചെയ്യുന്നത്. മഴയും ജില്ലയിലെ വിവിധ ഇടങ്ങളിൽ റോഡുപണികൾ നടക്കുന്നതുംമൂലം യാത്രക്കാരില്ലാതെ ബസ് സർവീസുകൾ ദുരിതത്തിലാണെന്നും ഇതിനിടെയാണ് ഫീസ് കുത്തനേ കൂട്ടിയതെന്നും അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാറും ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവനും അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഫീസ് കുത്തനേ വർധിപ്പിക്കുകയോ ബസ് തടയാൻ ശ്രമിക്കുകയോ ചെയ്താൽ ജില്ലയിൽ ബസുകൾ ഒന്നടങ്കം സർവീസ് നിർത്തിവയ്ക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ അസോസിയേഷനും കരാറുകാരും എസിപിയുമായി ചർച്ച നടത്തി. പുതുക്കിയ നിരക്കിൽനിന്നും വിട്ടുവീഴ്ച നടത്താൻ കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തുദിവസത്തേക്കു പിരിവു പാടില്ലെന്നും തുടർന്ന് അസോസിയേഷനു കോടതിയെ സമീപിക്കാമെന്നും അറിയിച്ചതായും നേതാക്കൾ പറഞ്ഞു.
അതേസമയം, നാലുമാസമായി കരാർ എടുത്ത സംഘത്തിന് ഇതുവരെ ഫീസ് പിരിക്കാൻ സാധിച്ചിട്ടില്ല. കോർപറേഷനു മുൻകൂട്ടി തുകനൽകിയിട്ടും ഫീസ് പിരിക്കാൻ കഴിയാത്തതു കരാർകാരെയും ബുദ്ധിമുട്ടിലാക്കുന്നതായി പരാതിയുണ്ട്.