സമരത്തിനിടയിലൂടെ കടന്നുപോവാൻ ശ്രമിച്ച ഭരണപക്ഷ അംഗത്തെ തള്ളിയിട്ടതായി പരാതി
1565084
Thursday, June 5, 2025 7:01 AM IST
നടത്തറ: ഗ്രാമസഭ യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ വിളിച്ച യോഗം പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലും ഉപരോധസമരത്തിലും കലാശിച്ചു.
ഓഫീസിൽ നിന്നും സ്ഥലംമാറിപോയ അസി. എൻജിനീയർക്ക് പകരം ആളെ നിയമിക്കാത്തത് മൂലം തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നും, ഇതിനാൽ പഞ്ചായത്തിലെ മരാമത്തുപണികളും, വീടുകൾക്ക് നമ്പർ നൽക്കലും നടക്കാതെ ജനങ്ങൾ വലയുകയാണെന്നും, മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണെന്നും ആരോപിച്ചാണ് പ്രതിപക്ഷമെമ്പർമാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി പ്രതിഷേധിച്ചത്. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ഉപരോധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് കെ.എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
ഇതിനിടെ കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധ സമരത്തിനിടയിലൂടെ കടന്നുപോവാൻ ശ്രമിച്ച പഞ്ചായത്ത് ഭരണസമതി അംഗം ജിനിത സുഭാഷ് നിലത്തുവീണു. കോൺഗ്രസ് മെമ്പർമാർ തള്ളിയിട്ടതാണെന്ന് ആരോപിച്ച് ജിനിത മണ്ണുത്തി പോലീസിൽ പരാതി നൽകി.
എന്നാൽ ആരോപണം തെറ്റാണെന്നും ഉപരോധ സമരത്തിനിടയിലൂടെ കടക്കാൻ ശ്രമിച്ച ജിനിത സ്വയം നിലത്ത് വീഴുകയാണ് ഉണ്ടായതെന്നും വീഴുന്ന സമയം ജിനിതയുടെ കൈവശം ഉണ്ടായിരുന്ന ചൂടുവെള്ളം തങ്ങളുടെ ദേഹത്ത് തെറിച്ചുവെന്നും ഇത് കാമറ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും കോൺഗ്രസ് മെമ്പർമാർ പറഞ്ഞു. ജിനി വീണതിനെ തുടർന്ന് കോൺഗ്രസ് അംഗം മിനി വിനോദിന് കാലിലും പരിക്കേറ്റു എന്നും കോൺഗ്രസ് പ്രവർത്തകരും ആരോപിച്ചു. പരിക്കേറ്റ മിനി വിനോദ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.
തന്റെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു എന്ന് കാണിച്ച് മിനി വിനോദും മണ്ണുത്തി പോലീസിന് ജിനിതയ്ക്കെതിരെ പരാതി നൽകി. മണ്ഡലം പ്രസിഡന്റ്് ജേക്കബ് പോൾ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ ഡി സിസി സെക്രട്ടറി എം.എൽ. ബേബി, ഇ.എസ്. അനിരുദ്ധൻ, ജിത്ത് ചാക്കൊ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിന്ദു കാട്ടുങ്ങൽ, പഞ്ചായത്തംഗങ്ങളായ മിനി വിനോദ്, ടി.പി. മാധവൻ, ദീപ അനീഷ് എന്നിവർ പങ്കെടുത്തു.