ലഹരിക്കായി പണം നൽകാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു
1537294
Friday, March 28, 2025 4:56 AM IST
താനൂർ: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. എറണാകുളത്ത് ജോലി നോക്കിയിരുന്ന യുവാവ് അവിടെ നിന്നുമാണ് ലഹരിക്കടിയാകുന്നത്.
ലഹരി ഉപയോഗിക്കാൻ പിതാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെ പിതാവിനെ അക്രമിക്കുകയായിരുന്നു. കൂടാതെ മാതാവിനെയും പ്രായമായ പിതൃമാതാവിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
അക്രമാസക്തനായ നിലയിലായിരുന്നതിനാൽ നാട്ടുകാർ ഇയാളുടെ കൈകാലുകൾ ബന്ധിച്ച് പോലീസിൽ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ താനൂർ പോലീസ് യുവാവിനെ കൊണ്ടുപോവുകയായിരുന്നു.
താനൂർ ഡിവൈഎസ്പി പി. പ്രമോദിന്റെ നേതൃത്വത്തിൽ താനൂർ ഇൻസ്പെക്ടർ ടോണി.ജെ. മറ്റത്തിന്റെയും പോലീസ് സംഘത്തിന്റെയും സഹായത്തോടെ യുവാവിനെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ കോഴിക്കോട്ടെ മാനസികാരോഗ്യ ആശുപത്രിയിലെ ലഹരി വിമുക്തികേന്ദ്രത്തിൽ എത്തിച്ചു.
പോലീസ് വാഹനത്തിലിരുന്ന് യുവാവ് തനിക്ക് തെറ്റുപറ്റിയതാണെന്നും ആരും ലഹരിയുടെ വലയിൽ വീഴരുതെന്നും അത് തന്റെ ജീവിതം നശിപ്പിച്ചതു പോലെ നിങ്ങളുടെയും ഭാവി ഇല്ലാതാക്കുമെന്നും പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് പോലീസിൽ അറിയിക്കുകയെന്ന ഉത്തരവാദിത്വം ജനങ്ങൾ നിറവേറ്റണമെന്നും പിടിക്കപ്പെടുന്നവരോട് വൈകാരികമായി പ്രതികരിക്കുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്യരുതെന്നും താനൂർ ഡിവൈഎസ്പി പി.പ്രമോദ് അറിയിച്ചു.
ലഹരിക്കടിമപ്പെട്ടവരെ ലഹരിവിമുക്തി കേന്ദ്രങ്ങളിൽ കൊണ്ടുപോയി വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.