നൂറ്റാണ്ടുകളായി കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷ മേഖലകളില്‍ വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിവരുന്ന ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യങ്ങള്‍ പാടേ അവഗണിക്കുകയും സഭാധ്യക്ഷന്മാരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
ക്രൈസ്തവരെ കൂടാതെതന്നെ മൂന്നാമതും അധികാരത്തില്‍ എത്താം എന്ന അമിതമായ ആത്മവിശ്വാസമാണോ ഇതിനു പിന്നിൽ? ഭിന്നശേഷി സംവരണവും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനെ മറയാക്കി 16,000ലേറെ അധ്യാപകര്‍ നിയമന അംഗീകാരമോ ശമ്പളമോ ലഭിക്കാതെ ദാരിദ്ര്യം അനുഭവിക്കുന്നത് ഭരണകൂടം കാണുന്നില്ലേ? ഇവരില്‍ ബഹുഭൂരിപക്ഷവും നാലു മുതൽ ഏഴു വര്‍ഷംവരെയായി ഈ ദുരിതം അനുഭവിക്കുന്നവരാണ്. 16,000 അധ്യാപകരെ ആശ്രയിച്ച് കഴിയുന്ന 70,000 പേരുണ്ട് എന്ന് സര്‍ക്കാര്‍ മനസിലാക്കണം.
എന്താണ് ക്രൈസ്തവ മാനേജ്മെന്റ് ചെയ്ത തെറ്റ്?
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി മാറ്റിവച്ചിരിക്കുന്ന ഒഴിവിലേക്ക് സര്‍ക്കാര്‍ നല്കുന്ന യോഗ്യരായവരിൽ ആരെയും മാനേജ്മെന്റ് നിയമിക്കാതിരുന്നിട്ടില്ല. അവര്‍ക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന ഒഴിവിലേക്ക് യോഗ്യരായവരെ ആവശ്യത്തിന് നല്കാന് സര്‍ക്കാരിന് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഇനി ഏതെങ്കിലും മാനേജ്മെന്റ് സര്‍ക്കാര്‍ നല്കുന്ന ഭിന്നശേഷിക്കാരെ നിയമിക്കാതിരുന്നാല്‍ അവര്‍ക്കെതിരേയാണ് നടപടി സ്വീകരിക്കേണ്ടത്.
കോടതിവിധി എല്ലാവര്ക്കും ബാധകമാണ്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് കോടതിയില്‍ പോയപ്പോള്‍ ഉണ്ടായ വിധി എല്ലാ മാനേജ്മെന്റിനും ബാധകമാണ്. കോടതിതന്നെ ഈ കാര്യം വിധിയില്‍ പറഞ്ഞിട്ടുള്ളതുമാണ്. ഈ വിധി മറ്റ് മാനേജ്മെന്റുകള്‍ക്ക് ബാധകമല്ല എന്ന് കോടതി പറഞ്ഞിട്ടില്ല. ക്രൈസ്തവ മാനേജ്മെന്റുകളോട് അനീതി പ്രവര്‍ത്തിച്ചിട്ട് കോടതിയെ പഴി പറയുന്നത് എന്തുതരം നീതിയാണ്?
ക്രൈസ്തവരുടെ വിവിധ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുവേണ്ടി കോശി കമ്മീഷനെ നിയമിച്ചിട്ട് ഇന്ന് 1,748 ദിവസമായി. കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്തിട്ട് ഇന്ന് 870 ദിവസവും ആയി. ആറ് ലക്ഷത്തിലേറെ നിവേദനങ്ങള്‍ സമര്‍പ്പിച്ച് ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഈ റിപ്പോര്‍ട്ട് നാളിതുവരെ നടപ്പിലാക്കാനോ പൂര്‍ണമായി പ്രസിദ്ധീകരിക്കാനോ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല എന്നത് തികഞ്ഞ ക്രൈസ്തവ വിവേചനമായി മാത്രമേ കാണാന്‍ സാധിക്കൂ.
പാലാ രൂപതയില്നിന്നുതന്നെ അറുപതിനായിരത്തിലേറെ നിവേദനങ്ങള്‍ കമ്മീഷന് സമര്‍പ്പിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ കാലത്ത് പാലോളി കമ്മീഷന് റിപ്പോര്‍ട്ട് ലഭിച്ച് അറുപത്തിയെട്ടാം ദിവസം നടപ്പിലാക്കാന്‍ തീരുമാനിച്ച നല്ല പാരമ്പര്യം സര്‍ക്കാര്‍ മറക്കരുത്.
ബിഷപ്പ്മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്
ക്രൈസ്തവ സമുദായത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും ആവലാതികളെക്കുറിച്ചും പൊതുസമൂഹത്തില്‍ സംസാരിക്കാന്‍ ബിഷപ്പുമാര്‍ക്ക് അവകാശമുണ്ട്. അവരും ഇന്ത്യന്‍ പൗരന്മാര് തന്നെയാണ്. ബിഷപ്പുമാര്‍ ചൂണ്ടിക്കാണിക്കുന്നതൊന്നും നിയമസഭയില്‍ പറയേണ്ടതില്ല എന്നും ബിഷപ്പുമാര്‍ സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ട എന്നും മറ്റുമുള്ള വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ അധികാരികളുടെ പക്കല്‍നിന്ന് ഉണ്ടാകുന്നത് ക്രൈസ്തവ സമൂഹത്തെ ഒന്നാകെ അവഹേളിക്കുന്നതിന് തുല്യമാണ്.
ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ പക്കല്‍ ചൂണ്ടിക്കാണിച്ച് അനുകൂല നിലപാട് എടുപ്പിക്കാന്‍ സര്‍ക്കാരില്‍ സ്വാധീനമുണ്ട് എന്ന് ക്രൈസ്തവര്‍ കരുതുന്നവരും ഉറക്കം നടിക്കുന്നത് ഏറെ ദുഃഖകരമാണ്. ക്രൈസ്തവരുടെ അര്‍ഹിക്കുന്ന അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനി ഒട്ടും വൈകരുത്.
Tags : kerlagovernment christianaidedinstitutions vsivankutyy teachers educationdepartment disabledteachers