ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരാള്‍ മരിച്ച സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
അപകടമുണ്ടായിട്ടും ദേശീയപാത അതോറ്റി ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്നും ആദ്യഘട്ടത്തിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ഒരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം പത്തടിയോളം ഉയരത്തിൽ നിന്ന് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. ഇതുമൂലം മൂന്നാർ ഭാഗത്തേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു.
എന്നാൽ മണ്ണ് നീക്കാനോ, വേണ്ട നടപടികൾ സ്വീകരിക്കാനോ അധികൃതർ തയാറായില്ല. ഇതിനിടയിലാണ് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി ഇവിടുത്തെ 22 കുടുംബങ്ങളോട് മാറിത്താമസിക്കാൻ പറഞ്ഞത്.
മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മൂന്ന് ദിവസമായി ഈ വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. റവന്യു അധികൃതരുടെ കർശന നിർദേശത്തെത്തുടർന്നാണ് ലക്ഷം വീട് ഉന്നതിയിലെ കുടുംബങ്ങളെ സമീപത്തെ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി മുൻകരുതൽ നടപടി സ്വീകരിച്ചത്.
അതേസമയം, രാത്രിയിൽ ആറുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെയും സന്ധ്യയെയും പുറത്തെടുത്തത്. എന്നാൽ ബിജുവിനെ രക്ഷിക്കാനായില്ല. സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരും കോൺക്രീറ്റ് പാളികൾക്ക് ഇടയിൽപ്പെട്ട അവസ്ഥയിലായിരുന്നു.സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.