Leader Page
ഭിന്നശേഷിസംവരണത്തിന്റെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം കൃത്യമായി പാലിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യാപകരാണ് കേരളത്തിലുള്ളത്.
റോസ്റ്റർ തയാറാക്കി സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവ് സംബന്ധിച്ച് രേഖാമൂലം റിക്വസ്റ്റ് നൽകി ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ടിട്ടും ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ വിദ്യാലയങ്ങളിൽ അവർക്കായി നീക്കിവച്ച തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഭിന്നശേഷിക്കാർ വരാത്തത് മാനേജർമാരുടെയോ വ്യവസ്ഥാപിതമായ തസ്തികയിൽ നിയമിതരായ അധ്യാപകരുടെയോ കുറ്റമല്ല. എന്നിട്ടും ഭിന്നശേഷിക്കാരെ നിയമിച്ചില്ല എന്ന പേരിൽ അർഹരായ അധ്യാപകരുടെ നിയമനാംഗീകാരം നൽകാത്തത് ജനാധിപത്യബോധവും മാനുഷിക മൂല്യങ്ങളും നീതിബോധവുമുള്ള ഒരു സർക്കാരിന് ചേർന്നതല്ല.
ഇത്തരം സർക്കാർ നിലപാടിനെതിരേ എൻഎസ്എസ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, സർക്കാർ ഉത്തരവിനനുസരിച്ച് വ്യവസ്ഥാപിതമായ ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവച്ചിട്ടുള്ള എൻഎസ്എസ് മാനേജ്മെന്റിലെ അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ ഉത്തരവിട്ടു. ഇതര മാനേജ്മെന്റുകളും ഈ പാത പിന്തുടരണമെന്നും അവരെക്കൂടി സർക്കാർ പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഈ ഉത്തരവ് സമാനമായ രീതി പിന്തുടർന്ന മറ്റു മാനേജ്മെന്റുകൾക്ക് കൂടി നടപ്പിലാക്കാൻ ഇപ്പോഴും സർക്കാർ തയാറാകുന്നില്ല.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ മാനേജ്മെന്റുകൾ അടക്കം സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ക്രൈസ്തവ സഭ ഹൈക്കോടതിയെ സമീപിക്കുകയും നാലു മാസത്തിനകം ഈ വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. ഈ നാല് മാസ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, എൻഎസ്എസ് നേടിയ ഉത്തരവിന്റെ വെളിച്ചത്തിൽ മറ്റൊരു മാനേജ്മെന്റിനും നിയമനാംഗീകാരം നൽകാൻ കഴിയില്ല എന്ന ഉത്തരവിറക്കുകയാണ് സർക്കാർ ചെയ്തത്. കോടതി നിർദേശിച്ചിട്ടും 110 ദിവസം തീരുമാനമെടുക്കാതെ ഫയലിൽ അടയിരുന്ന സർക്കാർ, ഒടുവിൽ അപേക്ഷ നിരസിക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് എൻഎസ്എസിന് മാത്രമാണ് ബാധകം എന്നും ഇതര മാനേജ്മെന്റുകൾക്ക് ഈ ഉത്തരവ് ബാധകമല്ലാത്തതിനാൽ നിയമനാംഗീകാരം നൽകാൻ കഴിയില്ല എന്നും സർക്കാർ ഉത്തരവിറക്കി.
സർക്കാരിന്റേത് ഗൂഢതന്ത്രം
കോടതിയിൽ കേസ് നൽകിയാലും പരമാവധി നടപടിക്രമങ്ങൾ വൈകിച്ച് ഈ സർക്കാരിന്റെ കാലത്ത് ആർക്കും നിയമനാംഗീകാരം നൽകാതെ, അല്ലെങ്കിൽ സർക്കാരിന്റെ അവസാനകാലത്ത് അംഗീകാരം നൽകുകയും സാമ്പത്തിക ഭാരം മുഴുവൻ അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുമുള്ള ഗൂഢതന്ത്രമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ ഉത്തരവു പ്രകാരം ഭിന്നശേഷിക്കാരെ എയ്ഡഡ് വിദ്യാലയങ്ങളിൽ അധ്യാപകരായി നിയമിക്കുന്നതിന് സംസ്ഥാന, ജില്ലാതല സമിതികൾ രൂപീകരിക്കുകയും നിയമനത്തിന് സമയക്രമം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതിൻപ്രകാരം സെപ്റ്റംബർ 10നകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 12നകം ലിസ്റ്റിലുൾപ്പെടുന്നവർക്ക് നിയമന ശിപാർശകൾ നൽകുകയും വേണമായിരുന്നു. എന്നാൽ, ഇതുവരെ ഒരു നടപടിയും പൂർത്തിയായിട്ടില്ല. സർക്കാർ ഉത്തരവിന് യാതൊരു വിലയുമില്ലാത്ത സാഹചര്യമാണുള്ളത്.
മന്ത്രിയുടെ പ്രസ്താവന, മാനേജർമാർ ഏഴായിരത്തോളം തസ്തികകൾ മാറ്റിവയ്ക്കേണ്ട സ്ഥാനത്ത് 1500ൽപരം തസ്തികകൾ മാത്രമാണ് സർക്കാരിലേക്ക് നിയമനത്തിനായി നൽകിയിട്ടുള്ളതെന്നും അതിനാൽ ഇത്തരത്തിൽ നിയമനം നടത്താൻ കഴിയില്ലെന്നുമാണ്. യഥാർഥത്തിൽ ഇത് നിയമനം അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള മന്ത്രിയുടെ തന്ത്രം മാത്രമാണ്. നിലവിലുള്ള ഒഴിവിനനുസരിച്ച് യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ല എന്ന സത്യം മറച്ചുവച്ചുകൊണ്ട് നിയമനാംഗീകാരം വൈകിക്കലാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
അതല്ലെങ്കിൽ മാനേജർമാർ വിട്ടുനൽകിയിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുകയും അത്തരം വിദ്യാലയങ്ങളിൽ നേരത്തേ ജോലി ചെയ്തുവരുന്ന അധ്യപകർക്ക് സ്ഥിരനിയമനാംഗീകാരം നൽകുകയും ചെയ്യുന്നതിന് തടസം നിൽക്കുന്നതെന്തിനാണ്? എൻഎസ്എസ് മാനേജ്മെന്റ് ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ മാറ്റിവച്ചപ്പോൾ അവർക്ക് അംഗീകാരം നൽകിയ അതേ രീതി മറ്റുള്ള മാനേജ്മെന്റുകൾക്ക് ബാധകമാക്കാത്തതെന്താണ്? ഒരു പന്തിയിൽ രണ്ട് തരം വിളമ്പ് എന്നു പറയുന്നതുപോലെ ഒരു സംസ്ഥാനത്ത് ഇരട്ടനീതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണ്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന സർക്കാരിനെ രക്ഷിക്കുന്നതിന് വേണ്ടി ബോധപൂർവം ഭിന്നശേഷിയുടെ പേരിൽ അധ്യാപക നിയമനങ്ങൾ തടഞ്ഞുവയ്ക്കുകയാണെന്ന് പറയേണ്ടിവരുന്നത്.
ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും കവരുന്നു
നിലവിലുള്ള അധ്യാപകരുടെ ശമ്പള പരിഷ്കരണം, ഡിഎ കുടിശിക, അനുവദിച്ച ഡിഎയുടെ കവർന്നെടുത്ത മുൻകാലപ്രാബല്യം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നിലനിൽക്കുമ്പോഴാണ് സർവീസിൽ കയറി വർഷങ്ങളോളം ജോലി ചെയ്തിട്ടും നിയമനാംഗീകാരവും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ ആയിരക്കണക്കിന് അധ്യാപകർ നരകയാതന അനുഭവിക്കുന്നത്. അഞ്ചുവർഷത്തോളം ജോലിചെയ്ത് സാമ്പത്തിക പ്രതിസന്ധി താങ്ങാനാകാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന അലീന ബെന്നിയെ നമുക്ക് മറക്കാൻ കഴിയുമോ? കണ്ണുള്ളവർക്ക് കാണാനും കാതുള്ളവർക്ക് കേൾക്കാനും കഴിയുമെങ്കിലും ഇടതു സർക്കാരിന് ഇതൊന്നും കാണാനോ കേൾക്കാനോ കഴിയുന്നില്ല എന്നതാണ് സത്യം.
2016ൽ സർവീസിൽ പ്രവേശിച്ച് ജോലി ചെയ്തവർക്ക് 2021 ഫെബ്രുവരിയിൽ നിയമനാംഗീകാരം നൽകുകയും അതുവരെയുള്ള അഞ്ചു വർഷക്കാലം നയാപൈസ നൽകാതെ വഞ്ചിക്കുകയും ചെയ്ത സർക്കാരിന്റെ രണ്ടാം പതിപ്പ്, ഭിന്നശേഷിയുടെ പേരിൽ നിയമനാംഗീകാരം നൽകാതെ വീണ്ടും അധ്യാപകരുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുകയാണ്.
ഇതിനെതിരേ അധ്യാപകരുടെ കൂട്ടായ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമാണ്. കോടതി ഉത്തരവുകളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഒരിക്കൽ പറഞ്ഞതെല്ലാം തിരുത്തിപ്പറയുന്ന സർക്കാർ, അധ്യാപനമെന്ന മഹനീയമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന, നാളത്തെ തലമുറയെ വാർത്തെടുക്കുന്ന സമൂഹത്തെ മുഴുവൻ ദുരിതത്തിലാക്കുന്നതിനു പകരം കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുകയും ജോലി ചെയ്ത കാലത്തെ വേതനം കൃത്യമായി അനുവദിക്കുകയും ചെയ്യേണ്ടത് ഏറ്റവും അനിവാര്യമാണ്. അതിന് അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്.
(കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ് ലേഖകൻ)
Leader Page
പഠിതാക്കളോടുള്ള തങ്ങളുടെ വിശ്വസ്തത വിലമതിക്കപ്പെടുന്നതും അമൂല്യവുമാണെന്ന് തിരിച്ചറിയാൻ അധ്യാപകർക്ക് സമൂഹത്തിൽനിന്നുള്ള പിന്തുണയും പ്രോത്സാഹനവും ആവശ്യമാണ്. അതേസമയം, അധ്യാപകർ ലോകമെമ്പാടും സംഭവിക്കുന്ന മാറ്റങ്ങൾ മനസിലാക്കുകയും അവയുൾക്കൊള്ളാൻ തക്കവിധം പുതിയ തലമുറയെ വളർത്തിയെടുക്കുകയും വേണം.
സമൂഹത്തിന്റെ അടിത്തറയും നിർമാണ ഘടകങ്ങളും ഒരുക്കിയെടുക്കുന്നത് അധ്യാപകരാണെന്നതിനാൽ അവരുടെ ദൃഢനിശ്ചയവും വിശ്വസ്തതയുമാണ് രാജ്യത്തിന്റെ വിധിയെ രൂപപ്പെടുത്തുന്നത് എന്നതിൽ സംശയമില്ല. നല്ല അധ്യാപകർ വെറും പരിശീലകർ മാത്രമല്ല, സ്വഭാവ നിർമാതാക്കൾ കൂടിയാണ്. ബുദ്ധിപരമായും ധാർമികമായും മികച്ചവരായിരിക്കുന്നതിലൂടെ, അവർ മറ്റുള്ളവർക്കു മാതൃകയാകുന്നു. വിദ്യാർഥികളുടെ സ്വഭാവം രൂപപ്പെടുത്തുന്നതിൽ അവർ വലിയ പങ്കുവഹിക്കുകയും അവരെ രാജ്യത്തിന്റെ ഉത്തമ പൗരന്മാരായിത്തീരാൻ സഹായിക്കുകയും ചെയ്യുന്നു.
അധ്യാപകന്റെ അടിസ്ഥാന കടമ തന്റെ വിദ്യാർഥികളുടെ വ്യക്തിത്വം വളർത്തിയെടുക്കുകയും അവരുടെ ബൗദ്ധികവും ധാർമികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഒരു ഉത്തമ അധ്യാപകൻ തന്റെ വിദ്യാർഥികളുമായി ശ്രുതിമധുരമായൊരു ബന്ധം നിലനിർത്തുന്നതിലും പരമ്പരാഗത ക്ലാസ്മുറികളുടെ മേഖലകൾക്കപ്പുറത്തേക്ക് അത് വ്യാപിപ്പിക്കുന്നതിലും താത്പര്യമുള്ളയാളാണ്.
വിദ്യാർഥികളുടെ സാമൂഹിക-വൈകാരിക വിദ്യാഭ്യാസത്തിൽ അധ്യാപകർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിട്ടുണ്ട്. പഠനത്തിലേക്ക് കടക്കുന്നതിന് മുമ്പ് കുട്ടികളെ നാം സുരക്ഷിതരാക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാർഥികളുടെ അന്തർലീനമായ കഴിവുകളെ ഉത്തേജിപ്പിക്കാനും സമകാലിക പ്രശ്നങ്ങൾക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്താനും അധ്യാപകർ അവർക്ക് ശരിയായ പ്രോത്സാഹനം നൽകണം.
അധ്യാപകൻ തന്റെ അറിവും കഴിവുകളും നിരന്തരം പുതുക്കുകയും മാറ്റങ്ങൾക്കൊപ്പം പുതുമയെ ഉൾക്കൊണ്ട് നിലനിൽക്കുകയും വേണം. വിദ്യാഭ്യാസത്തോടൊപ്പം ധാർമികതയും പകർന്നു നൽകുന്നതിൽ അധ്യാപകർ ജാഗ്രത പാലിക്കണം. സ്വഭാവരൂപീകരണം, വൈകാരിക ബുദ്ധി, നേതൃത്വപരമായ കഴിവുകൾ, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മേഖലകൾക്കപ്പുറമുള്ള കാര്യങ്ങളിലും മികച്ച വ്യക്തിത്വങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി അധ്യാപകർ പ്രവർത്തിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ അധ്യാപകരെ ക്ലാസ് മുറികളിൽനിന്നു മാറ്റിനിർത്തുന്നതിനുള്ളതല്ല മറിച്ച്, അധ്യാപനവും പഠനവും കൂടുതൽ അർഥവത്താക്കുന്നതിനുള്ളതാണ്.
ദേശീയ വികസനത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും വിദ്യാഭ്യാസം ഒരു താക്കോലാണ്. മികവുറ്റതും ഉന്നതവുമായ ജീവിതനിലവാരം കൈവരിക്കുന്നതിനായി വ്യക്തിക്ക് പ്രബുദ്ധതയും ശക്തീകരണവും നൽകുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. അധ്യാപകരുടെ ഗുണനിലവാരം, കഴിവ്, സ്വഭാവം എന്നിവയാണ് വിദ്യാഭ്യാസത്തിന്റെ മൂല്യത്തെയും ദേശീയ വികസനത്തിലേക്കുള്ള അതിന്റെ സംഭാവനയെയും സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ്മയിലൂടെയും അശ്രാന്തപരിശ്രമത്തിലൂടെയും മാത്രമേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയൂ.
ഗുരുവന്ദനം
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
ഗുരു എന്ന ഒരു ഇരട്ടാക്ഷരപദം; അനന്തമായ അറിവിന്റെയും ആദർശങ്ങളുടെയും, അർഥങ്ങളുടെയും അന്തരാർഥങ്ങളുടെയും ആഴക്കടൽ! ഗുരു എന്ന നാമത്തിനു നിർവചനങ്ങൾ ചികഞ്ഞെടുത്തു നിരത്തിവയ്ക്കാൻ നിരവധി ചിന്തകർ ഉദ്യമിച്ചു. ഗുരുവിനെ വർണങ്ങളിൽ വരയ്ക്കാനും വാക്കുകളിൽ വിശേഷിപ്പിക്കാനും വളരെയേറെ കലാകാരന്മാരും കവികളും പരിശ്രമിച്ചു. അവരിൽ പലരെയും ലോകം അംഗീകരിച്ചു, ആദരിച്ചു. എന്നാൽ, അനുഭവങ്ങളുടെ നിറക്കൂട്ടുകൾ ചാലിച്ചെഴുതപ്പെടുന്ന ഗുരുചിത്രത്തിനാണ് എന്നും ചാരുതയേറെ.
മനുഷ്യൻ എക്കാലവും എത്തിയിട്ടുള്ള ഏറ്റവും എളുപ്പമുള്ളതും സമീപസ്ഥവുമായ വിജ്ഞാനമണ്ഡലം എന്ന വാച്യാർഥത്തിൽ ഗുരു എന്ന നിത്യവിസ്മയത്തിന്റെ സർവസാരവും സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. അറിവിന്റെ അങ്ങേയറ്റം അന്വേഷിക്കുന്നവനാണ് മനുഷ്യൻ. ആകാശസമം വിശാലമായ വിജ്ഞാനത്തിന്റെ സീമകളിലേക്ക് ആവുന്നത്ര പറന്നടുക്കാൻ അവന്റെ ജിജ്ഞാസയുടെ ചിറകുകൾ വെന്പൽകൊള്ളാറുണ്ട്. കാരണം, അറിവില്ലാത്തവർ ചവറാണ് എന്നൊരു ഉൾബോധ്യത്തിന്റെ ഉഗ്രബലം അവനെ അവിടേക്ക് വല്ലാതെ വലിച്ചടുപ്പിക്കുന്നു.
പരിജ്ഞാനത്തിന്റെ പൂർണത മനുഷ്യന് അപ്രാപ്യമാണ്. എല്ലാറ്റിനെപ്പറ്റിയും എല്ലാമറിയുന്നവരായി, സർവജ്ഞാനിയായ ദൈവമൊഴികെ, ആരുമില്ല. പക്ഷേ, മനുഷ്യന് അവന്റെ ദൈവദത്തമായ സർഗശേഷികളുടെ സഹായത്തോടെ ഒരു പരിധിവരെ അറിവിലേക്ക് അടുക്കാൻ സാധിക്കും. അപ്രകാരം മനുഷ്യന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന വിജ്ഞാനമണ്ഡലമാണ് അവന്റെ ഗുരു. ഗുരു ഒരു വ്യക്തിയോ പുസ്തകമോ വസ്തുവോ അനുഭവമോ അവബോധമോ ആകാം. ഒരു ഗുരുവിനെ സ്വന്തമാക്കാൻ നമുക്ക് കാര്യമായ ബുദ്ധിമുട്ടൊന്നുമില്ല.
നാളിതുവരെയുള്ള നമ്മുടെ ജീവിതയാത്ര എത്രയോ ഗുരുകരങ്ങളുടെ പിന്തുണയോടും പ്രോത്സാഹനങ്ങളോടും കൂടിയായിരുന്നു! അവരാരുംതന്നെ നമ്മുടെ വഴിയിൽ വിലങ്ങുതടികളാകുന്നില്ല. അപകർഷതയോ ആശങ്കയോ മുൻവിധികളോ കൂടാതെ അവരെ സമീപിക്കാൻ ഇന്നും നമുക്ക് അനായാസം കഴിയും. പ്രയാസങ്ങളെ നിഷ്പ്രയാസങ്ങളും അഗ്രാഹ്യങ്ങളെ ഗ്രാഹ്യങ്ങളുമാക്കി മാറ്റുന്നവരാണവർ. അവരുടെ ശിക്ഷണങ്ങളും ഉപദേശങ്ങളും ഉദ്ബോധനങ്ങളും ശിരസാവഹിച്ചാൽ അനുദിനപ്രതിസന്ധികളെ തരണംചെയ്യാനും ജീവിതവഴി കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാനും ആർക്കും കഴിയും.
മനുഷ്യന് ഏറ്റവും സമീപസ്ഥമായ വിജ്ഞാനമണ്ഡലമാണ് അവന്റെ ഗുരു. അധ്യാപകരോളം അടുത്തുള്ളവരായി വേറെ ആരാണുള്ളത്? ഒരു കൈദൂരമകലെ അവരുണ്ട്; എത്തിപ്പിടിച്ചാൽമാത്രം മതി. അറിവുതേടി അകലങ്ങളിൽ അധികം അലയേണ്ട ആവശ്യമില്ല. അരികിലുള്ള അധ്യാപകരെ ആശ്രയിച്ചാൽ മതി. നാം ആദരിക്കുന്ന, ആത്മാവിൽ പൂജിക്കുന്ന അധ്യാപകരുടെ സാമീപ്യം എത്രയോ അനുഗൃഹീതമാണ്! അറിവന്റെ കാണാപ്പുറങ്ങളിലേക്ക് നമ്മെ ചേർത്തുപിടിച്ചു നടത്തുന്ന ഗുരുവിന്റെ കാണാക്കരങ്ങളോളം അമൂല്യമായവ ഭൂമിയിൽ അധികമൊന്നുമില്ല.
ഗുണം, രുചി എന്നീ പദങ്ങളുടെ പ്രഥമാക്ഷരങ്ങൾ ചേർത്തെഴുതിയാൽ ഗുരു ആകും. ഗുണം എന്നാൽ നന്മ എന്നർഥം. അങ്ങനെയാകുന്പോൾ ഗുരു നന്മരുചിയാണ്. തിന്മയുടെ ചവർപ്പകറ്റുന്ന അറിവെന്ന നന്മമധുരം അർഥികൾ നുണഞ്ഞറിയുന്നത് അധ്യാപകരിൽനിന്നാണ്. അമൂല്യവും അക്ഷയവുമായ ഒരു നിധിയാണ് ഗുരു. ഗുരുവിനേക്കാൾ ശ്രേഷ്ഠരാകാൻ ആർക്കും ആവില്ല. “ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല” (മത്താ 10:24) എന്നത് ക്രിസ്തുമൊഴി. ഓർക്കണം, വിജ്ഞാനത്തിന്റെ വെട്ടത്തിൽ ചരിക്കുന്പോൾ പിന്നിട്ട വഴിദൂരത്ത് എവിടെയെങ്കിലും വച്ച് ഏതെങ്കിലും വിധത്തിൽ നിന്നെ സ്വാധീനിച്ച ഒരു ഗുരുരൂപത്തോട് നിന്റെ നിഴലിനു സമാനതയുണ്ടായിരിക്കും.
അനുഗൃഹീതമായ ഈ അധ്യാപകദിനത്തിൽ വിശുദ്ധമായ ഗുരുസ്മരണകളാൽ മനം നിറയ്ക്കാം. അതുവഴി ഐശ്വര്യങ്ങൾക്കും ആശിസുകൾക്കും അർഹരാകാം. പ്രപഞ്ചമൊട്ടാകെയുള്ള സുപരിചിതരും അപരിചിതരുമായ അസംഖ്യം ഗുരുചരണങ്ങളിൽ അക്ഷരമലരുകളെയും അവയിലെ അറിവിന്റെ മധുകണങ്ങളെയും പ്രണയിക്കുന്ന ഈ തൂലികാശലഭത്തിന്റെ ശതകോടി പ്രണാമം!
Editorial
കോപ്പിയടി പിടിച്ച അധ്യാപകനെതിരേ എസ്എഫ്ഐ വിദ്യാർഥിനികൾ നൽകിയത് വ്യാജ പീഡനക്കേസാണെന്ന് കോടതി. നാളെ അധ്യാപകദിനമാണ്. കൂട്ടുനിന്ന പാർട്ടി നേതാക്കൾ മനുഷ്യരാണെങ്കിൽ കുട്ടിനേതാക്കളുമായി ചെന്ന് അധ്യാപകന്റെ കാലിൽ വീഴണം. രാഷ്ട്രീയാന്ധത ബാധിച്ച സഹ അധ്യാപകരെയും കൂട്ടിക്കൊള്ളൂ.
നാളെ അധ്യാപകദിനമാണ്. ഒരധ്യാപകനെതിരേയുള്ള പീഡനക്കേസ്, കോപ്പിയടി പിടിച്ചതിന് മക്കളുടെ പ്രായമുള്ള വിദ്യാർഥിനികൾ വ്യാജമായി കൊടുത്തതാണെന്നു കോടതി പറഞ്ഞിരിക്കുന്നു. 11 വർഷത്തിനുശേഷം അധ്യാപകനെ വെറുതേ വിട്ടു. മഞ്ഞിന്റെ വിശുദ്ധിയിൽ ശാന്തമായൊഴുകുന്ന മൂന്നാറിൽ ഏതാനും രാഷ്ട്രീയ നേതാക്കളും അധ്യാപകരും വിദ്യാർഥികളും കലക്കിയ വിഷം കഴുകിക്കളയാതെ, അധ്യാപകദിനത്തെക്കുറിച്ച് ഗൂഢാലോചനക്കാരേ, നിങ്ങൾ ഒരക്ഷരം മിണ്ടരുത്.
മൂന്നാർ ഗവൺമെന്റ് കോളജിൽ 2014ലായിരുന്നു സംഭവം. ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് എസ്എഫ്ഐ വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രഫ. ആനന്ദ് വിശ്വനാഥൻ പിടികൂടി. സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തി. പക്ഷേ, ആ ‘മഹാഗുരു’ ഇടത് അനുകൂല സംഘടനക്കാരനാണത്രേ. കോപ്പിയടി റിപ്പോർട്ട് ചെയ്തില്ല. തീർന്നില്ല; അധ്യാപകൻ തങ്ങളെ പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ വിദ്യാഭ്യാസമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. മൂന്നാർ പോലീസ് കേസെടുത്തു.
11 വർഷത്തിനുശേഷമാണ് അന്തിമവിധി. കേസ് രാഷ്ട്രീയപ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു വിധി. വിദ്യാർഥിനികളാണു ശരിയെങ്കിൽ അപ്പീൽ പോകട്ടെ. അല്ലെങ്കിൽ കുട്ടിനേതാക്കളും ഒത്താശ ചെയ്ത മൂത്ത നേതാക്കളും അധ്യാപകന്റെ കാലിൽ വീഴണം. ലോകത്തെ ഏറ്റവും പവിത്രമായ തൊഴിലിൽ വ്യാപരിക്കവേ, സഹ അധ്യാപകനെ ചതിക്കാൻ കൂട്ടുനിന്ന അധ്യാപകരും കൂടെ പോകട്ടെ. നിങ്ങളാദ്യം മനുഷ്യരാകണം; എന്നിട്ടാകാം നാടുനന്നാക്കൽ.
പരീക്ഷാഹാളിൽ അധ്യാപകൻ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും, കോപ്പിയടി കേസിൽ കുടുക്കുമെന്നും ഇന്റേണൽ മാർക്ക് നൽകില്ലെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു വിദ്യാർഥിനികളുടെ പരാതി. ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച നാലു കേസിൽ രണ്ടെണ്ണത്തിൽ അധ്യാപകനെ വെറുതേ വിട്ടു. രണ്ടു കേസിൽ ഇദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തി മൂന്നു വർഷം തടവും 5,000 രൂപ പിഴയും ചുമത്തി. ഇതിനെതിരേ അധ്യാപകൻ 2021ൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ അനുവദിച്ചാണ് ജഡ്ജി ലൈജുമോൾ ഷെരീഫ് അധ്യാപകനെ വെറുതേ വിട്ടത്. വ്യാജപരാതിക്ക് കോളജ് പ്രിൻസിപ്പലുൾപ്പെടെ കൂട്ടു നിന്നു.
പെൺകുട്ടികളുടെ മൊഴികള് മാത്രം അടിസ്ഥാനമാക്കി നിരപരാധിയെ കുറ്റക്കാരനാക്കിയ പോലീസിനെയും കോടതി വിമര്ശിച്ചു. എന്തു കാര്യം! സ്വന്തം വിദ്യാർഥിനികളെ പീഡിപ്പിച്ച ഗുരുനാഥനെന്ന അപമാനവും പേറി 11 വർഷം നരകിക്കേണ്ടിവന്നു. വിശ്വനാഥൻ കോൺഗ്രസ് അധ്യാപക സംഘടനയിൽ അംഗമായിരുന്നതാവാം കുടുക്കാനുള്ള മറ്റൊരു കാരണം. മൂന്നാറിലെ സിപിഎം ഓഫീസിൽവച്ച് പരാതി തയാറാക്കിയെന്നായിരുന്നു ആരോപണം. പക്ഷേ, പാർട്ടിക്കൊരു ബന്ധവുമില്ലെന്ന് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ന്യായീകരിച്ചു. പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ ആൾക്കൂട്ട വിചാരണയും മർദനവും നടത്തി മരണത്തിലേക്കു പറഞ്ഞുവിട്ടപ്പോഴും പാർട്ടിക്ക് ന്യായങ്ങളുണ്ടായിരുന്നു!
ഈ കേസിനു മറ്റൊരു ഗൂഢാലോചനയുടെ പശ്ചാത്തലവുമുണ്ട്. എംജി സർവകലാശാലയുടെ വിജിലൻസ് സ്ക്വാഡ് കണ്വീനറായി താൻ പ്രവർത്തിച്ചിരുന്ന 2007ൽ കോളജിലെ വിദ്യാർഥിസംഘടനാ നേതാവിന്റെ കോപ്പിയടി പിടിച്ചതിന്റെ വൈരാഗ്യമാണ് കേസിനാസ്പദമായ സംഭവത്തിലേക്കു നയിച്ചതെന്ന് ആനന്ദ് വിശ്വനാഥൻ ദീപികയോടു പറഞ്ഞു.
“ഒരു പോള കണ്ണടയ്ക്കാൻ പോലും കഴിയാത്ത തീവ്രവേദനയുടെ നാളുകളിലൂടെയാണ് കടന്നുപോയത്. ഭാര്യയും മൂന്നു മക്കളും ഒപ്പം നിന്നു. കോപ്പിയടി റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി ഉണ്ടായതിനെത്തുടർന്നാണ് മൂന്നാർ ഗവ. കോളജിലേക്ക് തിരികെ എത്താനായത്.” 2021ൽ ചിറ്റൂർ ഗവൺമെന്റ് കോളജിൽനിന്നു പ്രിൻസിപ്പലായിട്ടാണ് വിശ്വനാഥൻ വിരമിച്ചത്.
സ്ത്രീകൾ സ്വന്തം മാനത്തെക്കുറിച്ചു നുണ പറയില്ലെന്ന നിഗമനത്തിലാണ് പീഡനക്കേസുകളിൽ സ്ത്രീയുടെ മൊഴിക്കു കോടതികൾ പ്രാധാന്യം കൊടുത്തത്. പക്ഷേ, അത്തരം സങ്കൽപങ്ങളെയൊക്കെ ചവിട്ടിത്തേച്ചും യഥാർഥ പീഡനക്കേസുകളിലെ ഇരകളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ഇടയാക്കിയുമാണ് ഈ പാർട്ടി വിദ്യാർഥിനികളുടെ വ്യാജ പീഡനക്കേസ്. ഇത്തരം വ്യാജപരാതിക്കാർ മറഞ്ഞിരിക്കാൻ പാടില്ല; കേസെടുക്കണം. 11 വർഷം സ്വന്തം അധ്യാപകനെ കല്ലെറിയാൻ നിർത്തിയ വിദ്യാർഥിനികളും പാർട്ടിനേതാക്കളും രാഷ്ട്രീയതിമിരം ബാധിച്ച സഹ അധ്യാപകരും വിചാരണ ചെയ്യപ്പെടണം; ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ, അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും മുഷ്കിൽ അവരിനിയും ഗുരു-ശിഷ്യ ബന്ധത്തെയും നിയമസംവിധാനത്തെയും വരെ ദുരുപയോഗിക്കാൻ ശ്രമിക്കും.
Leader Page
സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ എയ്ഡഡ് മേഖലയുടെ സംഭാവനകൾ വളരെ വലുതാണ്. എയ്ഡഡ് സ്കൂളുകളിൽ, പ്രത്യേകിച്ച് കത്തോലിക്കാ വിദ്യാലയങ്ങളിൽ മികവാർന്നതും അച്ചടക്കമുളളതും കുട്ടികളുടെ നാനാവിധ കഴിവുകൾ വളർത്തുന്നതുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലെ ആയിരക്കണക്കിന് അധ്യാപകരും അനധ്യാപകരും സ്ഥിരനിയമന അംഗീകാരമില്ലാതെയും ദിവസകൂലിക്കാരായും ജോലി ചെയ്യേണ്ടിവരുന്നത് വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകും.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ അറുപത്തഞ്ച് ശതമാനത്തിലധികം വിദ്യാലയങ്ങളും കുട്ടികളും എയ്ഡഡ് മേഖലയിൽ ആയിരിക്കുന്പോൾ ഈ സ്ഥാപനങ്ങളുടെ തകർച്ച പൊതുവിദ്യാഭ്യാസത്തെ തന്നെ തകർക്കും എന്നു തീർച്ചയാണ്. പൊതുവിദ്യാഭ്യാസം തകർന്നാൽ ഈ നാട്ടിലെ തീർത്തും സാധാരണക്കാരായ വിദ്യാർഥികൾക്ക് ലഭിക്കുന്ന നിലവാരമുള്ള വിദ്യാഭ്യാസ സാഹചര്യങ്ങൾ ഇല്ലാതാകും. മാത്രവുമല്ല നാട്ടിലെ സ്വകാര്യവിദ്യാഭ്യാസ മേഖല ശക്തി പ്രാപിക്കും. സ്വകാര്യ ഇംഗ്ലീഷ് മീഡിയങ്ങളെ ശക്തീകരിക്കാനുളള വഴികളാണ് ഭിന്നശേഷി പ്രശ്നത്തിന്റെ മറവിൽ സർക്കാർ ശ്രമിക്കുന്നത് എന്ന് അനുമാനിക്കാനാകും.
കോടതി ഉത്തരവ്, സാന്പത്തിക പ്രതിസന്ധി, സ്വജനപക്ഷപാതം...
എന്തിന്റെ പേരിലായാലും പതിനായിരക്കണക്കിന് അധ്യാപകർക്ക് - അവർ ജോലി ചെയ്യുന്നതിന് ശന്പളവും അംഗീകാരവുമില്ലാതിരിക്കുന്നത് നാളത്തെ നമ്മുടെ സമൂഹനിർമിതിയെയാണു ബാധിക്കുന്നത്. തൃപ്തിയും സന്തോഷവുമുള്ള അധ്യാപകർ വേണം കുഞ്ഞുങ്ങളുടെ മുന്പിൽ നിൽക്കാനെന്നാണ് വിദ്യാഭ്യാസ ദർശനമെങ്കിലും അധ്യാപകരുടെ നിരാശ, പ്രതീക്ഷയില്ലായ്മ, അസംതൃപ്തി, ജീവിത സമ്മർദങ്ങൾ തുടങ്ങിയവ കുട്ടികളെയും ബാധിക്കും.
അസംതൃപ്തരെന്നല്ല അവരെ വിളിക്കേണ്ടത്; സഹനസമര വക്താക്കളാണവർ! വർഷങ്ങളായി ശന്പളമില്ലാതെ ജോലി ചെയ്യുന്ന ഏതധ്യാപകനാണ് സംതൃപ്തനും സന്തോഷവാനുമായിരിക്കുക? ഓർക്കുക, പതിനാറായിരത്തോളം അധ്യാപകർ പഠിപ്പിക്കുന്നത് ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയാണ്..!
ദിവസക്കൂലിക്കാരന്റെ പ്രശ്നങ്ങള്
അധ്യാപകനെ ദിവസക്കൂലിക്കാരനാക്കിയതാണ് ഈ നാട്ടിലെ ഭരണക്കാർ ചെയ്ത ഏറ്റവും വലിയ ചതി. പിന്നീടത് കൃത്യമായി നൽകുക പോലുമില്ലെന്നായി! കൊടുക്കാതിരിക്കാൻ കാരണമന്വേഷിച്ച് ഓരോ ദിനവുമെന്നോണം ഓരോരോ ഉത്തരവുകൾ പുറത്തിറക്കുന്നു. അതായത്, ദിവസക്കൂലിക്കാരനായ ഒരധ്യാപകന് ഒരു മാസം കേവലം 15,000-20,000 രൂപയൊക്കെയേ ലഭിക്കുന്നുള്ളുവെന്ന് എത്രപേർക്കറിയാം? ഈ തുകകൊണ്ടു വേണം ഒരു കുടുംബം പുലരാൻ, അധ്യാപകവൃത്തിയുടെ മാന്യതയിൽ ജീവിക്കാൻ.
30 ദിവസത്തിൽ പതിനഞ്ചു ദിവസം പോലും പ്രവൃത്തിദിനങ്ങളില്ലാത്ത എത്രയോ മാസങ്ങളാണുള്ളത്..! 30നും 40നും ഇടയിൽ പ്രായമുള്ള ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ കാലഘട്ടത്തിലാണ് ഒരധ്യാപകൻ അഷ്ടിക്കു വകയില്ലാതെ, മറ്റുള്ളവരുടെ മുന്പിൽ കൈനീട്ടി വർഷങ്ങൾ ജീവിക്കേണ്ടിവരുന്നത്. മാസ്റ്റർ ഡിഗ്രിയും അതിലുപരി യോഗ്യതയും നേടിയ അധ്യാപകരുടെ ദയനീയ മുഖങ്ങൾ സർക്കാരിന്റേതൊഴികെ മറ്റാരുടെയും ഹൃദയത്തെ നൊന്പരപ്പെടുത്തുന്നതാണ്.
നിയമനാംഗീകാരം ലഭിക്കാൻ കുറഞ്ഞത് മൂന്നു വർഷമെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ, സർക്കാർ സ്കൂളിലാകട്ടെ, യാതൊരു കാലതാമസവുമില്ല! ഈ കാലതാമസം അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും ആത്മഹത്യയിലേക്കു വരെ എത്തിക്കുന്നു. ഒരു ജീവൻ പൊലിഞ്ഞ ശേഷം ആനുകൂല്യങ്ങളുമായി വീട്ടിലെത്തുന്നതുകൊണ്ടു പ്രയോജനമില്ല. വച്ചു താമസിപ്പിക്കുന്നതിലൂടെ ഉദ്യോഗസ്ഥർ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്കു നൽകേണ്ട ആനുകൂല്യങ്ങൾ വൈകിക്കുന്നതും തടസപ്പെടുത്തുന്നതും സർക്കാർ അറിവോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ദിവസവേതനക്കാരൻ എന്ന ലേബലിൽ ഒരധ്യാപകൻ അറിയപ്പെടുന്പോൾ വളരെക്കുറച്ചു മാത്രം ഉത്തരവാദിത്വങ്ങളുള്ള ഒരധ്യാപകനെയാണ് പലരും സങ്കല്പിക്കുക. കുട്ടികളെ പഠിപ്പിക്കൽ മാത്രം എന്ന കർത്തവ്യം നിർവഹിച്ച് വൈകുന്നേരം കുട്ടികളെ വിടുന്നതിനൊപ്പം വീട്ടിലേക്കു പോകുന്ന അധ്യാപകനല്ല ഇന്നത്തെ ദിവസക്കൂലിക്കാരനായ അധ്യാപകൻ. ഡെയ്ലി വേജ് അധ്യാപകർ, സ്ഥിരാധ്യാപകർ സ്കൂളിൽ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യേണ്ടതുണ്ട്. കൂടാതെ, സ്കൂൾ ബസുണ്ടെങ്കിൽ രാവിലെയും വൈകുന്നേരവും ബസിൽ ‘കിളിയായി പോകണം’.
സർക്കാരിന്റെ എല്ലാ ട്രെയ്നിംഗുകളിലും പങ്കെടുക്കണം, സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ - ഉച്ചക്കഞ്ഞി, സ്കൗട്ട് & ഗൈഡ്, എൻഎസ്എസ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം, കലാ- കായിക പരിശീലനങ്ങളും മേളകളും - തുടങ്ങി പഠിപ്പിക്കുന്നതു കൂടാതെ ചെയ്യേണ്ട ജോലികളാണ്. ഈ ജോലിഭാരവും പേറിയാണ് ഓരോ ദിനവും അധ്യാപകൻ വീട്ടിലേക്കു മടങ്ങുന്നത്. വീട്ടിലിരുന്നും അവധിദിനങ്ങളിൽപോലും ദിവസക്കൂലിക്കാർ ശന്പളമില്ലാതെ ജോലി ചെയ്യുന്നു. സ്കൂളിലെ മീനിയൽ ജോലികൾപോലും ചെയ്യുന്ന ദിവസവേതനക്കാരനായ അധ്യാപകന് പക്ഷെ, കൂലിയില്ല; അല്ലെങ്കിൽ മിനിമം കൂലി!
ഇങ്ങനെ പകൽ മുഴുവൻ സർക്കാരിനെ സേവിച്ച ശേഷം അധ്യാപകന് ജീവിക്കണമെങ്കിൽ രാത്രി മറ്റു ജോലികൾ കണ്ടെത്തണം. അധ്യാപകരുടെ പ്രൈവറ്റ് ട്യൂഷൻ നിരോധിച്ചിട്ടുള്ള സർക്കാരിനോട് ദിവസക്കൂലി അധ്യാപകരുടെ മറ്റു ജീവിതമാർഗങ്ങൾ തടസപ്പെടുത്തരുതെന്ന് അപേക്ഷിക്കുന്നു.
വേർതിരിവുകൾക്ക് മടിയില്ലാത്ത സർക്കാർ നയം
സർക്കാർ സ്കൂളിലെ ജീവനക്കാരും എയ്ഡഡ് സ്കൂളിലെ ജീവനക്കാരും തമ്മിൽ എന്തു മാത്രം വ്യത്യാസമാണ് രൂപപ്പെടുത്തിയിരിക്കുന്നത്?
സർക്കാർ ഫണ്ടുപയോഗിച്ച് സർക്കാർ സ്കൂളും പരിസരവും സംരക്ഷിക്കുന്നു. എയ്ഡഡ് സ്കൂളിനാകട്ടെ, നാമമാത്രമായ മെയിന്റനൻസ് ഗ്രാന്റ് മാത്രം. എല്ലാം നടത്തിക്കൊള്ളണമെന്ന ഉത്തരവിടാൻ പക്ഷേ, സർക്കാരിന് ഒരു മടിയുമില്ല. അഞ്ചു രൂപയ്ക്ക് ബിരിയാണി കൊടുക്കണമെന്നു പറയുന്നവരുടെ കാലമാണിത്. എയ്ഡഡായാലും സർക്കാരായാലും അവിടെ പഠിക്കുന്ന കുട്ടി സർക്കാരിന്റേതാണെന്നും സർക്കാർ നയവും പാഠ്യപദ്ധതിയും മൂല്യനിർണയ രീതിയുമാണ് അവിടെ പിന്തുടരുന്നതെന്നും എന്തേ മറന്നു പോകുന്നു? കേരളത്തിൽ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത് എയ്ഡഡിലാണെന്ന വസ്തുതയെങ്കിലും സർക്കാർ ശ്രദ്ധിക്കണം. സർക്കാരിന് അത്രയും കുട്ടികളെ പഠിപ്പിക്കാനുള്ള ശേഷിയില്ലാത്തതിനാൽ സർക്കാരിനെ സഹായിക്കുന്ന സുഹൃത്തായി വേണം എയ്ഡഡ് സ്കൂൾ മാനേജ്മെന്റിനെ കാണാൻ!
ഇപ്പോൾ കൊടുന്പിരികൊണ്ടിരിക്കുന്ന ഭിന്നശേഷി പ്രശ്നം സർക്കാർ സ്കൂളുകളെ ബാധിക്കുന്നില്ല. അവിടെ അധ്യാപകരെ നിയമിച്ചാൽ പിറ്റേ ദിവസമെന്നോണം ശന്പളം നൽകുന്നു. അധ്യാപക നിയമന കാര്യങ്ങളിൽ വിവിധ വിദ്യാഭ്യാസ ഓഫീസുകൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ച് എയ്ഡഡ് അധ്യാപകരെ കണ്ണീരു കുടിപ്പിക്കുന്നു. സർക്കാർ നിർദേശിക്കുന്ന എല്ലാ യോഗ്യതകളും നേടിയിട്ടുള്ള അധ്യാപകരാണവർ, വ്യവസ്ഥാപിത തസ്തികകളിലാണ് അവർക്കു നിയമനം നൽകിയിട്ടുള്ളത് എന്നതും മറക്കരുത്.
എന്തുകൊണ്ട് അധ്യാപകർ സമരത്തിൽ?
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ അഭിമുഖ്യത്തിൽ കേരളത്തിലെ ക്രൈസ്തവ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ സമരരംഗത്തേക്കിറങ്ങേണ്ടി വന്നിരിക്കുകയാണ്. എൻഎസ്എസിന് നൽകിയ ഉത്തരവ് വിവേചനം കൂടാതെ ക്രിസ്ത്യൻ അധ്യാപകർക്കും ലഭ്യമാകണം. എയ്ഡഡ് അധ്യാപകൻ എന്ന നിലയിൽ എൻഎസ്എസ് ആയാലും ക്രിസ്ത്യൻ ആയാലും നൽകുന്ന സേവനത്തിന് മാറ്റമില്ല. പിന്നെന്തുകൊണ്ട് ശന്പളം നൽകിക്കൂടാ?
സമരത്തിൽ പങ്കെടുക്കുന്ന ക്രൈസ്തവ അധ്യാപകരെല്ലാം സർക്കാർ വിരുദ്ധരല്ല. സർക്കാരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒരേ കളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്നുവെന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്. അത് പക്ഷെ, സഹികെട്ടതുകൊണ്ടാണ്.
തൃശൂരും കോട്ടയത്തും അധ്യാപക പ്രതിഷേധ സമരങ്ങൾ നടന്നുകഴിഞ്ഞു. സെപ്റ്റംബർ 26ന് തിരുവനന്തപുരത്തും വലിയ പ്രതിഷേധ സമരം സംഘടിപ്പിക്കുകയാണ്. കാരണമൊന്നു മാത്രം; വർഷങ്ങളായി സർക്കാരിനു വേണ്ടി, പൊതുസമൂഹത്തിനുവേണ്ടി കുഞ്ഞുങ്ങളെ പഠിപ്പിച്ച അധ്യാപകർക്കും ജീവിക്കണം. അതിന് ശന്പളവും അംഗീകാരവും കൂടിയേ തീരൂ.
ഒരു സമൂഹവും അവിടത്തെ അധ്യാപകരുടെ നിലവാരത്തേക്കാൾ മുകളിലെത്തില്ല എന്ന പഴഞ്ചൊല്ല് അർഥവത്താണ്. കുഞ്ഞുങ്ങൾക്ക് അറിവു പകർന്നു കൊടുക്കുന്ന, നാളത്തെ സമൂഹത്തെ വാർത്തെടുക്കുന്ന അധ്യാപകരെ സംരക്ഷിക്കേണ്ട മുഖ്യ ഉത്തരവാദിത്വം സർക്കാരിന്റെതാണ്. അധ്യാപകരും ഒരു തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്. തൊഴിലാളികൾക്കു പ്രാമുഖ്യം നൽകുന്ന സർക്കാർ ഭരിക്കുന്പോൾ അധ്യാപക തൊഴിലിലേർപ്പെട്ടിരിക്കുന്നവർക്ക് കൂലി നൽകണമെന്ന് ഓർമിപ്പിക്കേണ്ടതുണ്ടോ? സർക്കാർ ഉണർന്നു പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു.
പരിണത ഫലങ്ങൾ ആശാസ്യമല്ല
ആത്മവിശ്വാസവും അഭിമാനബോധവും നഷ്ടപ്പെട്ട് താത്പര്യം കുറഞ്ഞ അധ്യാപകർ കുഞ്ഞുങ്ങളുടെ മുന്പിൽ നിൽക്കുന്നു, നിലവാരമുളളവർ ഈ മേഖല ഉപേക്ഷിക്കുന്നു.
കുടുംബം പോറ്റാൻ അധ്യാപകജോലിയിലേർപ്പെട്ടിരിക്കുന്നവർ അവധി ദിവസങ്ങളിലും രാത്രി കാലങ്ങളിലുമൊക്കെ തട്ടുകടയിലും ഓട്ടോറിക്ഷാ ഡ്രൈവറായുമൊക്കെ ജോലി ചെയ്യേണ്ടി വരുന്നു.
അധ്യാപകരുടെ രാഷ്ട്രീയബോധം നഷ്ടപ്പെടുന്നു: ഭരണകക്ഷിയിലുൾപ്പെടെ പ്രവർത്തിക്കുന്ന/ വിശ്വസിക്കുന്ന ധാരാളം എയ്ഡഡ് അധ്യാപകരും കുടുംബങ്ങളുമുണ്ട്. അവർക്ക് പൗരധര്മ്മത്തിലുള്ള താത്പ ര്യം നഷ്ടപ്പെടുന്നു. അധ്യാപകരുടെ ബോധ്യങ്ങളാണ് വരും തലമുറയിലേക്ക് കൈമാറ്റപ്പെടുന്നത്.
ഇലക്്ഷൻ അടുത്തുവരവെ, തങ്ങളെ ഒട്ടും പരിഗണിക്കാത്ത, ശന്പളവും നിയമനാംഗീകാരവും നൽകാത്ത ഒരു സർക്കാർ സംവിധാനത്തോട് കൂറു കാട്ടണമെന്ന് ആർക്കു ശഠിക്കാനാകും?
അധ്യാപകരുടെ കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും മനസിലാക്കേണ്ടതുണ്ട്. പുരുഷാധ്യാപകർക്ക് മറ്റ് മാർഗങ്ങളുപയോഗിച്ച് പ്രതിഷേധം / വരുമാനം സ്വരൂപിക്കാമെങ്കിൽ വനിതാധ്യാപകരുടെ കാര്യം ഏറെ പരിതാപകരമാണ്. കുടുംബങ്ങൾക്കകത്ത് ശന്പളമില്ലാത്ത മകൾ/ മരുമകൾ ഒരു ബാധ്യതയാണ്. ശന്പളമില്ലാതെ, അധ്യാപികയെന്നു പറഞ്ഞ് എല്ലാ ദിവസവും സ്കൂളിലേക്കു പോകുന്നതിനു പിന്നിലെ യുക്തി പല കുടുംബാംഗങ്ങൾക്കും മനസിലാകുന്നില്ല.
വർഷങ്ങളായി നിയമനാംഗീകാരം ലഭിക്കാതെ മതിയായ ശന്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകർ കടുത്ത മാനസിക സംഘർഷത്തിലേക്കും വിഷാദത്തിലേക്കും വഴുതിവീഴുന്നു.
ഒരുപാട് മാനസിക പ്രയാസങ്ങൾ നേരിടുന്ന നമ്മുടെ യുവ അധ്യാപകരെ ഇനിയും കഷ്ടപ്പെടുത്തരുത്.
Editorial
സർക്കാർ ആരെയാണു കാത്തിരിക്കുന്നത്? എന്തിനാണീ ദുരൂഹതയും അനാവശ്യ വാശിയും? കോടതി ഉത്തരവുകളുടെ ‘സ്പിരിറ്റ്’ ഉൾക്കൊള്ളാൻ ഇത്ര വിമ്മിഷ്ടമെന്തിന്?
എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനാംഗീകാരം അനിശ്ചിതമായി നീളുന്പോഴും സർക്കാർ നിസംഗതയിലാണ്. പ്രതിഷേധങ്ങളും അപേക്ഷകളും കോടതിവിധികളും പോരാ, മനുഷ്യക്കുരുതിതന്നെ വേണം ഈ ‘സിസ്റ്റം’ ചലിക്കാൻ എന്നായിട്ടുണ്ട്.
പട്ടിണി കിടക്കുന്ന മനുഷ്യർക്ക് പുസ്തകം പുത്തനൊരായുധമാണെന്ന് ഉച്ചൈസ്തരം ഘോഷിക്കുന്നവരുടെ സർക്കാരിന്, അക്ഷരമെന്ന ആയുധം പുതുതലമുറയിലേക്കു പകരുന്ന അധ്യാപകരുടെ കണ്ണീരു കാണാൻ മനസില്ല! നിയമനാംഗീകാരം കാത്തുകഴിയുന്ന പതിനായിരക്കണക്കിന് അധ്യാപകരുടെ മനസ്താപത്തിൽ ഉരുകുന്നതു ഭാവിതലമുറ കൂടിയാണെന്ന വീണ്ടുവിചാരവുമില്ല!
നിയമനാംഗീകാരം ലഭിക്കാതെ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവസ്ഥ നോക്കുക. സമൂഹത്തിലും വീട്ടിലും അവർ അധ്യാപകരാണ്. എന്നാൽ, അവരുടെ ജീവിതം ദുരിതപൂർണവും. സ്ഥിരനിയമനം ലഭിച്ച അധ്യാപകർ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യണം. സർക്കാർ നിർദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പരിശീലന പരിപാടികളിലും പങ്കെടുക്കണം.
ദിവസക്കൂലിയാകട്ടെ കൃത്യസമയത്തു നൽകുന്നുമില്ല. അതിനു നിരവധി നൂലാമാലകൾ. സ്കൂളിലെ സമ്മർദത്തിനു പുറമെ വീട്ടിലെയും സമൂഹത്തിലെയും സമ്മർദവും സഹിക്കാനാകാതെ ചിലരെങ്കിലും കടുംകൈക്കു മുതിർന്നാൽ എങ്ങനെ കുറ്റം പറയാനാകും? ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിൽ ആർക്കും എതിർപ്പില്ല. മുൻകാലപ്രാബല്യം, ഒഴിവുകൾ കണക്കാക്കുന്ന രീതി, കുരുക്കു മുറുക്കുന്ന രീതിയിലുള്ള സർക്കാരിന്റെ നയപരമായ ചില തീരുമാനങ്ങൾ എന്നിവയോടാണ് എതിർപ്പ്.
ആ എതിർപ്പുതന്നെ നിയമനാംഗീകാര വിഷയത്തിൽ കുടുങ്ങി സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾതന്നെ താളംതെറ്റുന്നതിനെച്ചൊല്ലിയാണ്. കുരുക്കുകളഴിക്കുന്നതാണു ഭരണ വൈദഗ്ധ്യം. പ്രശ്നങ്ങളുടെ എല്ലാ വശവും പരിഗണിച്ച്, അതു മൂലം കഷ്ടത അനുഭവിക്കുന്നവരോട് അനുഭാവം പുലർത്തി പരിഹാരവും തീരുമാനവും കണ്ടെത്തുന്നതാണു ജനാധിപത്യരീതി.
ശരിയായ സമയത്ത്, ശരിയായ തീരുമാനങ്ങളെടുക്കാൻ സർക്കാരിനെ സഹായിക്കാനാണ് കോടതികളും ഭരണയന്ത്രവും. കോടതിവിധികളുടെ വ്യാഖ്യാനം സങ്കുചിത ചിന്തകളില്ലാതെയാകണം. ഇവിടെയെന്താണു സംഭവിച്ചത്? ഭിന്നശേഷി സംവരണ പ്രശ്നത്തിൽ എൻഎസ്എസ് മാനേജ്മെന്റ് സുപ്രീംകോടതി വരെ പോയി. അനുകൂല വിധി സന്പാദിച്ചു.
ഭിന്നശേഷി തസ്തികകൾ മാറ്റിവച്ച് മറ്റു നിയമനങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞ മാർച്ചിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതുസംബന്ധിച്ചു സർക്കാർ ഉത്തരവുമിറങ്ങി. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും സ്ഥാപനങ്ങൾക്കും ഇതേ വിധി ബാധകമാക്കാമെന്ന് കോടതി പരാമർശിച്ചതുമാണ്.
അതനുസരിച്ച്, കൺസോർഷ്യം ഓഫ് കാത്തലിക് സ്കൂൾസ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധിയുള്ളതിനാൽ നാലുമാസത്തിനകം സർക്കാർ ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒടുവിൽ ഈ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എൻഎസ്എസ് മാനേജ്മെന്റ് ഒഴികെയുള്ളവർക്ക് പഴയ സ്ഥിതി തുടരുമെന്ന് സർക്കാർ ഉത്തരവുമിറക്കി.
അങ്ങനെ, 2018 മുതൽ നിയമനം നേടിയവരുടെ അംഗീകാരം അനിശ്ചിതമായി ത്രിശങ്കുവിൽത്തന്നെ. ഭിന്നശേഷി സംവരണമനുസരിച്ചുള്ള നിയമനം എപ്പോൾ പൂർത്തിയാകുമെന്ന് ഒരു നിശ്ചയവുമില്ല. അതിനുശേഷം മാത്രമേ മറ്റു തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നല്കൂ എന്നാണ് സർക്കാർ ഉത്തരവിലുള്ളത്. ഇനി മാനേജ്മെന്റുകൾക്ക് വേണമെങ്കിൽ ഒറ്റയ്ക്കോ കൂട്ടായോ സുപ്രീംകോടതി വിധി സന്പാദിച്ചാൽ ചിലപ്പോൾ അംഗീകാരം ലഭിക്കുമായിരിക്കും.
ഒരു മാനേജർ നിയമനം നടത്തിയാൽ അതിൽ അംഗീകാരം കിട്ടണമെങ്കിൽ നാലഞ്ചുവർഷം വേണ്ടിവരുന്ന അവസ്ഥയാണ്. വിദ്യാഭ്യാസവകുപ്പാകട്ടെ അംഗീകാരം പരമാവധി വൈകിക്കാനാണു നോക്കുന്നതെന്നും മാനേജർമാർ പരാതിപ്പെടുന്നു. ഭിന്നശേഷിക്കാര്യത്തിലാണെങ്കിൽ, വേണ്ടത്ര ഭിന്നശേഷിക്കാരില്ലാതെ കാത്തിരിക്കുന്ന മാനേജ്മെന്റുകളുമുണ്ട്.
എൻഎസ്എസ് നല്കിയ ഹർജിയിൽ ഭിന്നശേഷി സംവരണ തസ്തികകൾ മാറ്റിവച്ച് മറ്റു നിയമനങ്ങൾക്ക് അംഗീകാരം നല്കാൻ എതിർപ്പില്ലെന്നു കോടതിയെ അറിയിച്ച അതേ സർക്കാർ തന്നെയാണ് പിന്നീട് നിർദയം കാലുമാറിയത്. നിരവധി വർഷങ്ങൾ നീണ്ട സാമൂഹിക-രാഷ്ട്രീയ പരിണാമങ്ങളിലൂടെയാണ് എയ്ഡഡ് വിദ്യാലയങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ സുപ്രധാന ഭാഗമായി മാറിയത്.
1817ൽ തിരുവിതാംകൂർ മഹാറാണി ഗൗരി പാർവതിഭായി “പള്ളിക്കൂടങ്ങൾ സർക്കാർ ചെലവിൽ നടത്തണം” എന്ന് ഉത്തരവിറക്കിയിരുന്നു. ഈ നിലപാട് എയ്ഡഡ് സ്കൂൾ സംവിധാനത്തിന് അടിത്തറയായി. ജനകീയ വിദ്യാലയങ്ങൾക്കു സർക്കാർ സഹായം നൽകുന്നത് ഒരു നയമായി മാറി. പൊതുവിദ്യാഭ്യാസത്തിന്റെ ഭാരം പങ്കുവയ്ക്കുന്നതിൽ ഈ വിദ്യാലയങ്ങൾ വഹിക്കുന്ന വിലപ്പെട്ട പങ്ക് ആർക്കും മറച്ചുപിടിക്കാനാകില്ല.
സംസ്ഥാനത്ത് കൂടുതൽ വിദ്യാർഥികളും അധ്യാപകരുമുള്ള എയ്ഡഡ് മേഖല മികവിന്റെ കേന്ദ്രങ്ങളാണെന്നതും തർക്കവിഷയമല്ല.അടുത്ത നിയമസഭാ തെരഞ്ഞെെടുപ്പിലേക്ക് ഇനി മാസങ്ങളേയുള്ളൂ. മൂന്നാം തവണയും അധികാരം ലക്ഷ്യമിടുന്ന ഇടതുമുന്നണി ഇലക്ഷനു വേണ്ടി കരുതിവച്ച ആയുധമാണോ ഇതൊക്കെ? അങ്ങനെയെങ്കിൽ ഹാ, കഷ്ടം! അധികാരരാഷ്ട്രീയത്തിനുവേണ്ടി ബലി കഴിക്കാനുള്ളതാണോ പിടയുന്ന ജീവിതങ്ങളും കേരളത്തിലെ വിദ്യാഭ്യാസരംഗവും?