കൂത്താട്ടുകുളം: മേഖലയിൽ ഇഎസ്ഐ ഡിസ്പെൻസറി ആരംഭിക്കുന്നതിനു സ്ഥലം കണ്ടെത്താൻ ഇഎസ്ഐ കോർപറേഷൻ അറിയിപ്പ് നൽകി. 30 ദിവസത്തിനുള്ളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനാണ് നിർദേശം. 2,150 സ്ക്വയർ ഫീറ്റിൽ കുറയാതെയുള്ള, ഡിസ്പെൻസറി പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങളുള്ള കെട്ടിടമാണ് ആവശ്യം. ഇതിനായി പ്രവർത്തനം നിലച്ച കൂത്താട്ടുകുളത്തെ ആശുപത്രികൾ ഉൾപ്പെടെ ഉള്ളവ പരിഗണിക്കുന്നുണ്ട്. നഗരസഭ മുൻകൈയെടുത്ത് സ്ഥലം കണ്ടത്തി നൽകുമെന്ന് നഗരസഭാധ്യക്ഷ കലാ രാജു, വൈസ് ചെയർമാൻ പി.ജി.സുനിൽകുമാർ എന്നിവർ പറഞ്ഞു.
2016ൽ നഗരസഭ ചെയർമാനായിരുന്ന പ്രിൻസ് പോൾ ജോൺ നൽകിയ നിവേദനത്തെ തുടർന്നാണ് കൂത്താട്ടുകുളത്ത് ഇഎസ്ഐ ഡിസ്പെൻസറിക്കുള്ള നടപടികൾ ആരംഭിച്ചത്. 2017ൽ സംസ്ഥാനത്ത് ഏഴ് ഇടങ്ങളിൽ ഡിസ്പെൻസറി അനുവദിച്ചു. കൂത്താട്ടുകുളത്ത് മൂന്ന് ഡോക്ടർമാരും മറ്റിടങ്ങളിൽ രണ്ട് ഡോക്ടർമാരും ഉൾപ്പെടുന്ന ഇഎസ്ഐ ഡിസ്പെൻസറിക്കാണു അനുമതി ലഭിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും തുടർനടപടി ഉണ്ടായില്ല.
പുതിയ നിയമനം നടത്താൻ ധനകാര്യ വകുപ്പ് അനുമതി നൽകാത്തതിനാലാണു എട്ട് വർഷത്തോളം നടപടികൾ വൈകിയത്. നഗരസഭാധ്യക്ഷ കല രാജു, വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ എന്നിവർ ഇടപെടൽ നടത്തിയിരുന്നു. കൂത്താട്ടുകുളത്തുനിന്നും 17 കിലോമീറ്റർ അപ്പുറം മൂവാറ്റുപുഴയിലാണ് ഇപ്പോൾ മറ്റൊരു ഇഎസ്ഐ ഡിസ്പെൻസറി ഉള്ളത്. കൂത്താട്ടുകുളത്ത് ഇഎസ്ഐ ഡിസ്പെൻസറി യാഥാർഥ്യമാകുന്നതോടെ മേഖലയിൽ ഇഎസ്ഐ ആനുകൂല്യമുള്ള ജീവനക്കാർക്ക് ഇതുവഴി ചികിത്സാ സൗകര്യം ലഭിക്കും. സാധാരണക്കാർക്കും ഡിസ്പെൻസറി പ്രയോജനപ്പെടും
Tags : nattuvishesham local