കോട്ടയം: മഴക്കാലം എത്തിയതോടെ പനിബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധിപ്പേരാണ് ഈ ദിവസങ്ങളില്‍ പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത്. ഈ മാസം 45 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. 252 പേര് ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ബാധിച്ചു ചികിത്സ തേടി.
മുളക്കുളം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, എരുമേലി, ഞീഴൂര്‍, കുറവിലങ്ങാട്, എലിക്കുളം, നീണ്ടൂര്‍, കടുത്തുരുത്തി, നെടുംകുന്നം ഭാഗങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
5,000ത്തിലേറെ രോഗികളാണു പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്. 122 പേരെ കിടത്തിച്ചികിത്സിച്ചു. എലിപ്പനിയും വ്യാപകമാവുന്നു. അഞ്ചുപേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. പിഞ്ചു കുട്ടികളാണ് അധികവും വൈറല്‍ പനി ബാധിച്ചു വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നത്. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും ചെറുകിട ക്ലിനിക്കുകളിലും പനി ബാധിച്ചു ചികിത്സതേടി എത്തുന്നവരുടെ എണ്ണവും കൂടുതലാണ്.
മഴ കനക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും പനി വന്നാല്‍ വിദഗ്ധ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പനിക്കൊപ്പം നിര്‍ത്താതെയുള്ള ചുമ, ജലദോഷം, ശരീരവേദ, സന്ധിവേദന, തുടര്‍ച്ചയായ ഛര്‍ദി, തലവേദന, വയറിളക്കം, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍, ശരീരം ചുവന്നു തടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം, രക്തസമ്മര്‍ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില് തുടങ്ങിയവയാണ് രോഗലക്ഷണങ്ങളായി കണ്ടുവരുന്നത്.
രോഗബാധിതര്‍ സമ്പൂര്‍ണ വിശ്രമം എടുക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. പനി പൂര്‍ണമായും മാറിയാലും മൂന്നുനാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളമായി കുടിക്കണം. കൊതുകു ശല്യം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകു വലക്കുള്ളില്‍ ആയിരിക്കണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നു കഴിക്കരുതെന്നും സ്വയംചികിത്സ പാടില്ലെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.