മണിക്കൂറുകളുടെ ശ്രമഫലമായി ഇന്നലെ രാവിലെയോടെയാണു ട്രക്ക് പുഴയിൽനിന്നു കരകയറ്റിയത്. ബുധനാഴ്ച രാത്രി ക്രെയിനിന്റെ വടം പൊട്ടിയതുമൂലം കരകയറ്റാൻ കഴിഞ്ഞിരുന്നില്ല. ദേശീയപാതയോരത്ത് എത്തിച്ചതിനു ശേഷം കാബിൻ വെട്ടിപ്പൊളിച്ച് അതിനകത്തേക്കു ശക്തിയായി വെള്ളമൊഴിച്ച് ചെളി നീക്കിയതിനുശേഷമായിരുന്നു പരിശോധന.
അസ്ഥിയുടെ കൂടുതൽ ഭാഗങ്ങളും ഇതിൽ കണ്ടെത്തി. ഇവയും ഇന്നലെ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾക്കൊപ്പം കാർവാറിലെ കിംസ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
അസ്ഥിയുടെ ഡിഎൻഎ സാമ്പിളും അർജുന്റെ ബന്ധുക്കളുടെ ഡിഎൻഎയും ഒത്തുനോക്കിയുള്ള പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണു സൂചന. പരിശോധനാഫലം വന്നാലുടൻ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കും.
കാർവാറിൽനിന്നു കർണാടക സർക്കാരിന്റെ സ്വന്തം ചെലവിൽ മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിക്കുമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. ഗംഗാവലിപ്പുഴയിൽ സ്വകാര്യ കമ്പനിയുടെ ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നതിനായി ഒരു കോടിയോളം രൂപ മുടക്കിയതും കർണാടക സർക്കാരായിരുന്നു.