കുക്കികളുടെ വംശീയ ഉന്മൂലനത്തിനും ഭൂരിപക്ഷത്തിന്റെ സന്പൂർണ മേധാവിത്വത്തിനുമായി വലിയതോതിൽ സംഘടിത ആക്രമണത്തിന് മണിപ്പുർ സർക്കാരും അരംബായ് തെങ്കോൾ അടക്കമുള്ള മെയ്തെയ് തീവ്ര ഗ്രൂപ്പുകളും കോപ്പുകൂട്ടുകയാണെന്ന ആശങ്കയുണ്ട്.
വിദേശത്തു പരിശീലനം നേടിയ 600 കുക്കി തീവ്രവാദികൾ അടുത്ത ശനിയാഴ്ച മെയ്തെയ്കളെ ആക്രമിക്കുമെന്ന വ്യാജ പ്രചാരണം സുരക്ഷാ ഉപദേശകനായ കുൽദീപ് സിംഗ് തന്നെ നടത്തിയതു ഗൂഢാലോചനയുടെ തെളിവാണ്. അത്തരമൊരു രഹസ്യാന്വേഷണ റിപ്പോർട്ടില്ലെന്നു സൈനിക മേധാവികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നീതിപൂർവം പ്രവർത്തിച്ചിരുന്ന ആസാം റൈഫിൾസിനെ മാറ്റി പകരം സിആർപിഎഫിനെ നിയോഗിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നു കുക്കികൾ കരുതുന്നു. പതിറ്റാണ്ടുകളായി മലയോരമേഖലകളിലടക്കം പ്രവർത്തിച്ചിരുന്ന ആസാം റൈഫിൾസിന്റെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ കൂടുതൽ പേർ കൊല്ലപ്പെടുമായിരുന്നു.
എന്നാൽ പ്രദേശത്തെക്കുറിച്ചു പരിചയം പോലുമില്ലാത്ത പുതിയ കേന്ദ്രസേനയുടെ വരവോടെ കുക്കികൾ ആക്രമിക്കപ്പെടുമെന്ന ആശങ്ക കൂടിയിരിക്കുകയാണ്. അല്ലെങ്കിൽ ആസാം റൈഫിൾസിനെ മാറ്റുന്നതിന് പേരിനുപോലും കാരണം പറയാനില്ലെന്നും കുക്കി നേതാക്കൾ ചൂണ്ടിക്കാട്ടി.