ഡ്രഡ്ജിംഗ് മെഷീൻ കൊണ്ടുവന്നാൽ മാത്രമേ പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താൻ കഴിയുകയുള്ളൂ എന്നു വ്യക്തമായതോടെയാണ് ദൗത്യം ഇടയ്ക്കുനിന്നുപോയത്. ഇതിനായി കാർഷിക സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള യന്ത്രസംവിധാനങ്ങൾ തൃശൂരിൽനിന്നും എത്തിക്കാമെന്ന് ഇടക്കാലത്ത് കേരള സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് അതു പ്രായോഗികമല്ലെന്നുപറഞ്ഞ് പിന്മാറി. അന്നു മാത്രമാണ് സെയിൽ കേരളത്തിനെതിരേ വിമർശനമുന്നയിച്ചത്. പക്ഷേ എന്നിട്ടും ദൗത്യത്തിൽനിന്നു പിന്മാറാതെ കർണാടക സർക്കാരിന്റെ മാത്രം ഒരു കോടി രൂപ ചെലവിൽ ഗോവയിലെ സ്വകാര്യ കമ്പനിയിൽനിന്ന് ഡ്രഡ്ജറെത്തിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു.
ഉത്തര കന്നഡ ജില്ലയിലെ പ്രാദേശിക കോൺഗ്രസ് നേതാവായ സെയിലിന് കെ.സി. വേണുഗോപാൽ എംപിയും കേരളത്തിലെ നിരവധി കോൺഗ്രസ് നേതാക്കളുമായി ഉറച്ച വ്യക്തിബന്ധമുണ്ട്.
ദൗത്യത്തിന്റെ തുടക്കം മുതൽ മിക്ക സമയങ്ങളിലും ഷിരൂരിൽ ക്യാമ്പ് ചെയ്ത മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ്, സതീഷേട്ടൻ എന്നു തന്നെയാണ് സെയിലിനെ വിശേഷിപ്പിച്ചിരുന്നത്. ദൗത്യത്തെ മിക്ക സമയങ്ങളിലും ഏകോപിപ്പിക്കാൻ എം.കെ. രാഘവൻ എംപിയുടെ ഇടപെടലുമുണ്ടായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വനിതാ നേതാവും സിറ്റിംഗ് എംഎൽഎയുമായിരുന്ന രൂപാലി നായിക്കിനെ തോല്പിച്ചാണ് സതീഷ് കൃഷ്ണ സെയിൽ നിയമസഭയിലെത്തിയത്. നേരത്തേ 2013-18 കാലഘട്ടത്തിലും ഇതേ മണ്ഡലത്തിൽനിന്ന് എംഎൽഎയായിരുന്നിട്ടുണ്ട്.