ഇതിന്റെ പേരിലാണ് തുടക്കത്തിൽ തിരച്ചിൽ ദിവസങ്ങളോളം വൈകിയത്. കേരളത്തിൽ നിന്നെത്തിയവരും കർണാടക അധികൃതരും തമ്മിൽ തർക്കത്തിനും ഇത് കാരണമായി. ഏറെ ദിവസങ്ങൾക്കു ശേഷം നാവികസേനയുടെ ശാസ്ത്രീയ സംവിധാനങ്ങളുപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലോറി പുഴയ്ക്കടിയിൽ തന്നെയാണെന്ന കാര്യംസ്ഥിരീകരിച്ചത്.
എന്നാൽ കേരളത്തിലെ താരതമ്യേന ചെറിയ പുഴകളോട് താരതമ്യപ്പെടുത്താനാകാത്ത വിധം വീതിയും ആഴവുമുള്ള ഗംഗാവലിപ്പുഴ പിന്നെയും പിടിതരാതെ നിന്നു. ഇത്രയും ഭാരമേറിയ ലോറി ലോംഗ് ബൂം എസ്കവേറ്ററുകൾ ഉപയോഗിച്ചുപോലും എത്തിപ്പെടാനാകാത്ത ആഴങ്ങളിൽ മറഞ്ഞിരിക്കുകയാണെന്ന് വ്യക്തമായതോടെ പൊതുവേ കടലിൽ മാത്രം ഉപയോഗിച്ച് പരിചയമുള്ള ഡ്രഡ്ജർ എത്തിക്കേണ്ടിവന്നു. പുഴയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങൾക്കടിയിലൂടെ ഡ്രഡ്ജർ കടത്തിവിടാനും ഏറെ പ്രയത്നം വേണ്ടിവന്നു.
പുഴയിലെ ഒഴുക്കും ജലനിരപ്പും കുറഞ്ഞിട്ടും ഡ്രഡ്ജറിന് അർജുന്റെ ലോറിയെ കൈയെത്തിപ്പിടിക്കാൻ അഞ്ചു ദിവസം വേണ്ടിവന്നു എന്നതിൽ നിന്നുതന്നെ പുഴയിലെ കാണാക്കയങ്ങളുടെ ആഴം എത്രത്തോളമെന്ന് വ്യക്തമാണ്.
ഇത്രയൊക്കെ പ്രതിസന്ധികൾ മുന്നിലുണ്ടായിട്ടും അർജുന്റെ കുടുംബാംഗങ്ങളുടെ വികാരമുൾക്കൊണ്ടുകൊണ്ട് ഫലം കാണുന്നതുവരെ ദൗത്യം തുടർന്ന കർണാടക സർക്കാർ ചെറുതല്ലാത്ത അഭിനന്ദനം അർഹിക്കുന്നുണ്ട്.