മലയിടിച്ചിലിൽ ഇരമ്പിയെത്തിയ മണ്ണിനും പാറകൾക്കുമൊപ്പം മലയടിവാരത്ത് ഒറ്റപ്പെട്ടുനിന്ന ലക്ഷ്മണിന്റെ കൊച്ചുവീടും ഹോട്ടലും പാടേ തകർന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. ലക്ഷ്മണിന്റെ (45)യും ശാന്തിയുടെ(37)യും റോഷന്റെയും മൃതദേഹങ്ങൾ ആദ്യദിനം തന്നെ കണ്ടെടുത്തിരുന്നു.
മൂന്ന് ദിവസത്തിനുശേഷം എട്ടു കിലോമീറ്റർ അകലെ ഗോകർണത്തിന് സമീപത്തുവച്ചാണ് അവന്തികയുടെ കുഞ്ഞുശരീരം കണ്ടെടുത്തത്. ദുരന്തത്തിൽപെട്ട ഗ്യാസ് ടാങ്കറിലെ ഡ്രൈവറുടെയും സഹായിയുടെയും പിന്നീട് ലോറി ഡ്രൈവർ ശരവണന്റെയും മൃതദേഹങ്ങളും ഈ ഹോട്ടൽ നിന്നിരുന്ന സ്ഥലത്തിനടുത്തുനിന്നാണ് ലഭിച്ചത്.
ശരവണനും ഇനിയും കണ്ടെത്താൻ ബാക്കിയുള്ള ജഗന്നാഥ്, ലോകേഷ് എന്നിവരും ദുരന്തം നടക്കുമ്പോൾ ഹോട്ടലിൽ ഉണ്ടായിരുന്നിരിക്കാം എ ന്നാണ് അനുമാനം. എന്നാൽ, അർജുൻ ഭക്ഷണത്തിനായി ലോറിയിൽനിന്ന് ഇറങ്ങുന്നതിനു മുമ്പായിരിക്കാം അപകടത്തിൽപെട്ടത്.
ദുരന്തം സംഭവിച്ച ദിവസം വൈകുന്നേരം ലക്ഷ്മണിന്റെ വീടും ഹോട്ടലും നിന്നിരുന്ന സ്ഥലത്തിനു ചുറ്റും പരതിനടന്ന ഒരു തെരുവുനായ നാട്ടുകാർക്ക് സങ്കടക്കാഴ്ചയായിരുന്നു.
ലക്ഷ്മണിന്റെ വീടും ഹോട്ടലും നിന്നിരുന്ന ഭാഗം ഇപ്പോൾ ശൂന്യമാണ്. ദേശീയപാതയിൽ നിന്ന് നീക്കംചെയ്ത മണ്ണിൽ വലിയൊരു പങ്ക് ഇപ്പോൾ കൂട്ടിയിട്ടിട്ടുള്ളത് ഇവിടെയാണ്. ഇനി ഇവിടെയെത്തുമ്പോൾ ലക്ഷ്മണിനും കുടുംബത്തിനുമൊപ്പം അർജുന്റെയും ഓർമകൾ മലയാളികളുടെ മനസിൽ നിറയും.