തെരച്ചിൽ ദുഷ്കരമാക്കി കാറ്റും മഴയും ചൊവ്വാഴ്ച കനത്ത മഴയും കാറ്റും മൂലം തെരച്ചിൽ വീണ്ടും മന്ദഗതിയിലായിരുന്നു. ഇന്നലെ മഴ കുറയുകയും വേലിയിറക്കം ഉണ്ടാകുകയും ചെയ്തതോടെ രണ്ടാമത്തെ പോയിന്റിൽ വീണ്ടും ഡ്രഡ്ജിംഗ് തുടങ്ങി മണിക്കൂറുകൾക്കകമാണ് ഡ്രഡ്ജറിന്റെ യന്ത്രക്കൈ എന്തോ ഭാരമുള്ള വസ്തുവിൽ കൊളുത്തിയതായി സൂചന ലഭിച്ചത്. ഈ സ്ഥലത്തെ മണ്ണും അവശിഷ്ടങ്ങളും നീക്കിയതിനു ശേഷം വീണ്ടും ഡ്രഡ്ജിംഗ് നടത്തിയാണ് ലോറി ഉയർത്തിക്കൊണ്ടുവന്നത്.
ലോറിയുടെ ഭാഗങ്ങളൊന്നും കാര്യമായി വേർപെട്ടു പോയിരുന്നില്ലെങ്കിലും കാബിൻ അടക്കമുള്ളവ തകർന്നിരുന്നു. മണ്ണിടിച്ചിലിനൊപ്പം ഭാരമേറിയ പാറക്കഷണങ്ങൾ വന്നുവീണാകാം ലോറി തകർന്നതെന്ന് കരുതുന്നു. അർജുൻ കാബിനുള്ളിൽ തന്നെ പെട്ടുപോയ നിലയിലായിരുന്നു. ഹോട്ടലിന് എതിർവശത്തുള്ള മലയിടുക്കിൽ ലോറി നിർത്തി കാബിനകത്തുതന്നെ ഉറങ്ങുന്നതിനിടയിലാകാം അർജുൻ അപകടത്തിൽപ്പെട്ടതെന്നാണ് നിഗമനം.
ഡ്രഡ്ജറെത്തിച്ചത് ഒരു കോടി ചെലവിൽ ലക്ഷങ്ങൾ ചെലവഴിച്ച് അത്യാധുനിക യന്ത്രസംവിധാനങ്ങളെത്തിച്ചിട്ടും അനിശ്ചിതത്വത്തിലായ തെരച്ചിലിന് വീണ്ടും വേഗം വച്ചത് ഗോവയിൽനിന്ന് ഡ്രഡ്ജറെത്തിച്ചതോടെയാണ്. കർണാടക സർക്കാർ ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡ്രഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചത്. ഡ്രഡ്ജർ ഉപയോഗിച്ചു നടത്തിയ തെരച്ചിലിന്റെ അഞ്ചാം ദിനത്തിലാണ് ലോറി കണ്ടെത്തിയത്.
അർജുന്റെ അമ്മ ഷീല. ഭാര്യ: കൃഷ്ണപ്രിയ. മകൻ: അയൻ (രണ്ടര വയസ്). സഹോദരങ്ങൾ: അഞ്ജു, അഭിരാമി, അഭിജിത്ത്.