പരീക്ഷാകേന്ദ്രങ്ങൾ തിരിച്ചുള്ള ഫലപ്രഖ്യാപനം കൂടുതൽ സുതാര്യതയുണ്ടാക്കുമെന്ന് ഹർജിക്കാരിൽ ചിലർ കോടതിൽ സമർഥിച്ചിരുന്നു. എന്നാൽ, വ്യാപകമായ ക്രമക്കേടുകൾ സംഭവിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചത്.
പുനഃപരീക്ഷ നടത്തുന്നതിനെ എൻടിഎയും ശക്തമായി എതിർത്തു. നിലവിൽ 131 വിദ്യാർഥികൾ മാത്രമാണു പുനഃപരീക്ഷ നടത്തണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
കേസിൽ സിബിഐ അന്വേഷണം തുടരുകയാണെന്നും ഇതുമായി ബന്ധപ്പെട്ട തത്സ്ഥിതി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ ഈ റിപ്പോർട്ടിലെ വിവരങ്ങൾ പരാമർശിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പരീക്ഷയിൽ വ്യാപക ക്രമേക്കട് നടന്നിട്ടുണ്ടെങ്കിൽ മാത്രമേ പുനഃപരീക്ഷ നടത്തുകയുള്ളൂവെന്ന് കേസ് പരിഗണിക്കുന്പോൾ മുതൽ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. ഇതു പരിശോധിക്കാൻ വിശദമായ വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോടും എൻടിഎയോടും കോടതി ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, വ്യാപക ചോർച്ച കണ്ടെത്താനായിട്ടില്ലെന്ന് മദ്രാസ് ഐഐടിയുടെ പഠനം ഉദ്ധരിച്ചുകൊണ്ട് എൻടിഎ നേരത്തേ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
24 ലക്ഷം വിദ്യാർഥികളുടെ വിദ്യാർഥികളുടെ ഭാവിയാണ് തങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അതിനാൽ വിഷയത്തിൽ സൂക്ഷ്മത വേണമെന്നും ചീഫ് ജസ്റ്റീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.