ഇരുദേശങ്ങളുടെയും കൊടിയേറ്റത്തോടെ ഉത്സവത്തിനു വർണാഭ തുടക്കം
1535916
Monday, March 24, 2025 1:19 AM IST
നെന്മാറ: ഏപ്രില്‍ മൂന്നിന് ആഘോഷിക്കുന്ന നെന്മാറ- വല്ലങ്ങി വേലയ്ക്കു തുടക്കംകുറിച്ച് ഇരുദേശങ്ങളിലും കൊടിയേറ്റം നടത്തി.
ചെത്തിമിനുക്കി കൊടിതോരണങ്ങളാൽ അലങ്കരിച്ച മുളകൾ പ്രത്യേക പൂജകൾക്കുശേഷം അതത് ദേശക്കാർ ആഹ്ലാദആരവങ്ങളോടെ ഉയർത്തിയാണ് മുളംകൂറയിടൽ ചടങ്ങ് നടത്തിയത്.
നെന്മാറദേശത്തിനു ആവശ്യമായ മുള അയിനംപാടം പുത്തൻപുരയ്ക്കൽ തറവാട്ടിൽ നിന്നും വല്ലങ്ങി ദേശത്തിന്റേതു പടിവട്ടം വീട്ടിൽനിന്നും എത്തിച്ചു. നെന്മാറ വേട്ടക്കൊരുമകൻ ക്ഷേത്രപരിസരത്തും മുളംകൂറയിട്ടു.
വരുംദിവസങ്ങളിൽ കുമ്മാട്ടിയും കണ്യാറും നടത്തും. ബഹുനില ആനപ്പന്തലുകളുടെ നിർമാണം പുരോഗമിച്ചുവരികയാണ്. മീനം ഒന്നിന് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കൂറയിട്ടതോടെ ആരംഭിച്ച കളമെഴുത്തുപാട്ടും ദിവസവും വൈകീട്ട് ശീവേലി എഴുന്നള്ളത്തും നടന്നുവരുന്നു. എഴുന്നള്ളത്തിനായി സംസ്ഥാനത്തെ തലയെടുപ്പുള്ള ആനകളെ എത്തിക്കാനുള്ള ശ്രമവും വർണാഭമായ കുടമാറ്റത്തിനുള്ള ഒരുക്കങ്ങളും ഇരുദേശങ്ങളിലും സജീവം.
ബഹുനില ആന പന്തലുകളുടെ നിർമാണവും ഇരു ദേശങ്ങളിലും തകൃതിയിൽ നടക്കുന്നു.