നെന്മാറ-ഒലിപ്പാറ റോഡിൽ താത്കാലിക അറ്റകുറ്റപ്പണികൾ ആരംഭിച്ചു
1536276
Tuesday, March 25, 2025 6:59 AM IST
നെന്മാറ: രണ്ടുവർഷമായി നവീകരണപ്രവൃത്തികൾ പുരോഗമിക്കാത്ത നെന്മാറ-ഒലിപ്പാറ റോഡിൽ താത്കാലിക അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഇന്നലെയാണ് മണ്ണും മെറ്റലും റോഡ് റോളറും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച് കുഴികൾ അടയ്ക്കുകയും കലുങ്കുകൾക്ക്സമീപം വാഹനങ്ങൾക്ക് അനായാസം സഞ്ചരിക്കാവുന്ന രീതിയിൽ കയറ്റിറക്കങ്ങളും സൗകര്യമാക്കി നൽകിതുടങ്ങിയത്.
കരിങ്കുളം പട്ടുകാട്ട് നിന്നും ഇടിഞ്ഞംകോട് വരെയുള്ള പ്രദേശത്താണ് ഇന്നലെ അറ്റകുറ്റപ്പണി ആരംഭിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണി നടത്തുമെന്ന് കരാർതൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞദിവസം റോഡ് നവീകരണം മന്ദഗതിയിൽ നടക്കുന്നതിനെതിരെ പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കോൺട്രാക്ടർ നടത്തുന്ന താത്കാലിക പണികൾ നിർത്തിപ്പിക്കുകയും പൊതുമരാമത്ത് ദേശീയപാത വിഭാഗം എൻജിനീയർമാരെ വിളിച്ചുവരുത്തി ഗതാഗതസൗകര്യം ഒരുക്കാൻ താത്കാലിക നടപടികൾ സ്വീകരിക്കാൻ നാട്ടുകാരുടെ സംഘം നിർദേശിക്കുകയായിരുന്നു. റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞ രണ്ടുവർഷങ്ങൾക്കു മുമ്പ് തകർന്ന പ്രദേശങ്ങളിലും അറ്റകുറ്റപ്പണികൾ ആരംഭിച്ച നാൾ മുതൽ നടന്നിരുന്നില്ല. ഇത് ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും നിരവധി വാഹനാപകടങ്ങൾക്കും വഴിയൊരുക്കി.
റോഡിന്റെ നവീകരണം ഇഴയുന്നതിനെതിരെ ചക്രസ്തംഭനസമരം, കരാറുകാരന്റെ ക്യാമ്പ് ഓഫീസ് ഉപരോധം, ദേശീയപാത എൻജിനീയറിംഗ് വിഭാഗം ഓഫീസ്, നെന്മാറ എംഎൽഎ തുടങ്ങി വിവിധ വകുപ്പ് മേധാവികളേയും ഉദ്യോഗസ്ഥരെയും സംഘടനകളും രാഷ്ട്രീയപാർട്ടികളും നിവേദനം നൽകുകയും ചെയ്തിരുന്നു.
വാട്ടർ അഥോറിറ്റി തുടങ്ങിയ വിവിധ അധികൃതരുടെയും വീഴ്ചയെ ചൂണ്ടിക്കാണിച്ച് പരസ്പരം പഴിചാരി രണ്ടുവർഷത്തിലേറെയായി റോഡ് പണി തടസപ്പെട്ടിരിക്കുകയായിരുന്നു.