നെന്മാറ: നെന്മാറ-വല്ലങ്ങി വേലയ്ക്ക് തുടക്കംകുറിച്ച് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കൂറയിട്ടു. ഏപ്രിൽ 3 നാണ് നെന്മാറ-വല്ലങ്ങി വേല. വല്ലങ്ങി കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആചാരപ്രകാരം അവകാശമുള്ള പ്രത്യേക സമുദായക്കാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഓലക്കുടചൂടി നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെത്തി രാത്രി 7.30 ഓടെ ഓരോ സമുദായക്കാരുടെയും ജാതിപ്പേര് വിളിച്ച് എത്തിയിട്ടുണ്ടോ എന്ന് വിളിച്ചു ചൊല്ലിയാണ് കൂറയിടൽ ചടങ്ങ് നടത്തിയത്.

ക്ഷേത്രപൂജാരിയും ദേവസ്വം അധികൃതരും കൂറഇടാൻ എത്തിയവരെ സ്വീകരിച്ചു. കൂറയിടലിനു ശേഷം ക്ഷേത്രത്തിനകത്ത് പട്ട് കൂറയിടൽ ചടങ്ങും നടന്നു. ഉത്സവത്തിന് മുഖ്യ പങ്കുവഹിക്കുന്ന നെന്മാറ, വല്ലങ്ങി ദേശങ്ങളോടൊപ്പം വിത്തനശേരി, അയിലൂർ, തിരുവഴിയാട് ദേശ പ്രതിനിധികളുടെ സാനിധ്യവും ചടങ്ങുകൾക്ക് ഉണ്ടായി.

കൂറയിടൽ ചടങ്ങിനായി ക്ഷേത്രവും പരിസരവും ദീപാലങ്കാരങ്ങളും മാലകൾ കൊണ്ടും അലങ്കരിച്ചിരുന്നു. ക്ഷേത്രമുറ്റത്ത് 7 മണിക്ക് മുമ്പായി ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. ഉത്സവത്തിന് തുടക്കം കുറിച്ചതിന്‍റെ ഭാഗമായി കുറയിടൽ ചടങ്ങിനു ശേഷം സാമ്പിൾ വെടിക്കെട്ടും നടത്തി. തുടർന്ന് ക്ഷേത്രാങ്കണത്തിൽ ദാരികാവധം കളംപാട്ട് ആരംഭിച്ചു. വേലദിവസം വരെ കളംപാട്ട് തുടരും. കൂറയിടലിനെ തുടർന്ന് ഉത്സവത്തിന്‍റെ തുടക്കം എന്ന നിലയിൽ ഞായറാഴ്ച രാവിലെ ഇരു ദേശക്കാരും ദീപാലങ്കാര പന്തലിന്‍റെ കാൽനാട്ടുകർമം നടത്തും. ഇരുദേശ മന്ദുകളിൽ 23 നാണ് മുളം കൂറയിടൽ ചടങ്ങ്.