മുട്ടിലിഴയുന്ന ഈ വലിയ മക്കൾക്കു വേണം ആധാർകാർഡും റേഷൻ ആനുകൂല്യങ്ങളും
1533005
Saturday, March 15, 2025 1:34 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: അധികൃതർ കാണണം, ഈ മാതാപിതാക്കളുടെ നിസഹായാവസ്ഥ.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട മക്കളെ തോളിലേറ്റിയും ചോറുവാരി കൊടുത്തും പരിചരിക്കുന്ന ഈ അച്ഛന്റെയും അമ്മയുടെയും സൽപ്രവൃത്തി മറ്റു കാരുണ്യ പ്രവൃത്തികൾക്കൊന്നും സമാനമാകില്ല. വള്ളിയോട് പടിഞ്ഞാറെക്കാട് മാരാക്കുന്നിലാണ് കരളലിയിപ്പിക്കുന്ന ഈ കാഴ്ചയുള്ളത്.
എഴുപത്തിയെട്ടു വയസുള്ള വാസുവിന്റെയും എഴുപതിനോടടുത്ത് വയസുള്ള ദേവകിയുടെയും മക്കളാണ് ഇവർ. മകൾ പ്രീജക്ക് 44 വയസുണ്ട്. മകൻ സുഭാഷിന് 41 വയസും. കുരുന്നുകളെ എങ്ങനെയൊക്കെ പരിചരിക്കണം അതേ രീതിയിൽ ഇവർക്ക് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കണം.
ഭക്ഷണം വായിൽവച്ചു കൊടുക്കണം, കുളിപ്പിക്കണം, ഡ്രസുകൾ മാറ്റണം. മലമൂത്രമെല്ലാം ഇരിക്കുന്നിടത്തു തന്നെ പോകും. ഇടക്കിടെ ഇതെല്ലാം വൃത്തിയാക്കി ഡ്രസുകൾ മാറ്റി കൊടുക്കണം. മകന് രാത്രി ഉറക്കമില്ല. നിരങ്ങിനീങ്ങി പലയിടത്തേക്കും പോകും.
ഇതിനാൽ രാത്രി ഉറക്കം കളഞ്ഞ് അച്ഛനും അമ്മയും മാറിമാറി മകനു കാവലിരിക്കും. മകൾക്കും ഉറക്കം കുറവാണെങ്കിലും കിടക്കുന്നിടത്തുതന്നെ കിടക്കും. ചിലപ്പോൾ ഞെങ്ങി ഞെരുങ്ങി മക്കൾ തുടർച്ചയായി കരയും. അപ്പോൾ എന്തെങ്കിലും മരുന്നുകൊടുക്കും. എന്തുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതയാണെന്നു ഈ മക്കൾക്കും പറയാനുമാകില്ല.
പല മരുന്നുകൾ കൊടുക്കുമ്പോൾ ഏതെങ്കിലും മരുന്ന് ഫലിക്കും. മക്കളെ പരിചരിച്ചും തോളിലേറ്റി നടന്നും അച്ഛനും അമ്മയും ഇപ്പോൾ നന്നേ അവശരായി. മക്കൾക്ക് ഇപ്പോഴും ആധാർ കാർഡ് ശരിയാക്കി തന്നിട്ടില്ലെന്ന് അച്ഛൻ വാസുവേട്ടൻ പറഞ്ഞു.
കാർഡ് എടുക്കാൻ പലതവണ ശ്രമം നടത്തിയിട്ടും നടന്നില്ല. കാർഡെടുക്കുന്നതിന് മുന്നോടിയായി മക്കളുടെ ഫോട്ടോ എടുക്കണം. എന്നാൽ ബുദ്ധിവളർച്ചയില്ലാത്ത മക്കൾ ഫോട്ടോ എടുക്കാനായി തലപൊക്കി പിടിക്കില്ല.
മക്കളുടെ ഈ സ്ഥിതി കണ്ട് ബന്ധപ്പെട്ടവർ ഇതിനു പരിഹാരം കാണണമെന്നാണ് ഈ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്. ആധാർ കാർഡ് ഇല്ലാത്തതിനാൽ റേഷൻ ആനുകൂല്യങ്ങളും കിട്ടാത്ത സ്ഥിതിയുണ്ട്. കൂലിപ്പണികൾക്ക് പോയാണ് മാതാപിതാക്കൾ മക്കളെ സംരക്ഷിച്ചിരുന്നത്.
എന്നാൽ പ്രായകൂടുതലിൽ പണികൾക്കൊന്നും പോകാനാവുന്നില്ല. മക്കൾ കൂടുതൽ വളർന്നതോടെ അവരെ തനിച്ചാക്കി പണിക്കു പോകാനും കഴിയാത്ത സ്ഥിതിയായി. നിരങ്ങി നീങ്ങുന്ന മകനെ നോക്കാൻ എപ്പോഴും ആളു വേണം.
തല കല്ലിലുംതറയിലും മുള്ളിലുമെല്ലാം ഇടിച്ച് സ്വയം പരിക്കേൽപ്പിക്കും. 44 വയസുള്ള മകൾ പ്രീജക്ക് എന്തെങ്കിലും കളിക്കോപ്പുകൾ കൈയിൽ കൊടുത്താൽ അതുമായി കിടക്കും. ഇടയ്ക്ക് മകൻ പ്രീജയെ മർദിക്കും. ഇതിനാൽ രണ്ടുപേരെയും രണ്ടിടത്തായി നോക്കണം. വാസുവിനും ഭാര്യ ദേവകിക്കും വീടുവിട്ട് എവിടേയും പോകാനാവില്ല.
മകൾ പ്രീജ ആറുമാസം പ്രായം വരെ സാധാരണ കുട്ടികളെ പോലെയായിരുന്നു. പിന്നീടാണ് മകളിലെ വൈകല്യം തിരിച്ചറിഞ്ഞ് പലയിടത്തായി ചികിത്സകൾ നടത്തിയത്. പരിശോധനകളിലെല്ലാം തലച്ചോറിന് വളർച്ച കുറവാണെന്ന കണ്ടെത്തലുകളായിരുന്നു. ഒടുവിൽ ജീവിത ചെലവുകളും ചികിത്സകളും കൂട്ടിമുട്ടാതായപ്പോൾ ചികിത്സകളെല്ലാം നിർത്തി. മക്കൾക്കായി കാവലായി ഇപ്പോൾ ഏതു സമയവും വാസുവും ദേവകിയും വീട്ടിലുണ്ടാകും. മക്കൾക്കുള്ള വികലാംഗ പെൻഷനും വാസുവിനുള്ള വാർധക്യകാല പെൻഷനുമാണ് കുടുംബത്തിന്റെ വരുമാനം.കഷ്ടപ്പാടുകളും വേദനകളും നിറഞ്ഞ ജീവിതയാത്ര ഇനി എത്രകാലം എന്നൊന്നും വാസുവും ദേവകിയും ചിന്തിക്കാറില്ല. നാലുപതിറ്റാണ്ടിലേറെ കാലം കഷ്ടപ്പാടുകളി ലൂടെ കടന്നു പോകുമ്പോഴും വാസുവേട്ടൻ പറയുന്നു, എല്ലാം അങ്ങനെ നടന്നു പോകുമെന്ന്.
അയൽവാസികളും ഇവരെക്കുറിച്ച് അറിയുന്നവരുമെല്ലാം ഇടക്ക് എന്തെങ്കിലും ഹായങ്ങൾ ചെയ്യും.
പഞ്ചായത്ത് മെംബർ സുരേഷ് സംഘടനാ പ്രവർത്തകരെ കണ്ട് അവർക്ക് ചെയ്യാവുന്ന സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതും കുടുംബത്തിനു വലിയ സഹായമാണ്.