ശബരിമല തീർഥാടകർക്ക് സൗകര്യങ്ങൾ ഉറപ്പാക്കും
1464243
Sunday, October 27, 2024 4:27 AM IST
ഇടുക്കി: ശബരിമല തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയിൽ ഉറപ്പാക്കുമെന്ന് കളക്ടർ വി. വിഗ്നേശ്വരി. ശബരിമല തീർഥാടനം സംബന്ധിച്ച് ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കളക്ടർ.
ആവശ്യമായ ഇടങ്ങളിൽ കുടിവെള്ളം ശൗചാലയ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തീർഥാടനപാതയിൽ ആവശ്യമായ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിന് മോട്ടോർ വാഹനവകുപ്പ് നേതൃത്വം നൽകും. ഹോട്ടലുകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനും അമിതവില ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് ഉത്തരവാദിത്വം. തീർഥാടന വഴികളിൽ വെളിച്ചം ഉറപ്പാക്കാൻ കെഎസ്ഇബി സൗകര്യമൊരുക്കണം.
പാതകളിലെ അറ്റകുറ്റപ്പണി, കാട് വെട്ടിത്തെളിക്കൽ, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന് യോഗം നിർദേശം നൽകി. തീർഥാടക പാതയിലും ഇടത്താവളങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വില നിശ്ചയിച്ച് ഏകീകരിച്ച് വിവരം പത്ര, നവമാധ്യമങ്ങളിലൂടെ അറിയിക്കും.
മുക്കുഴി, സത്രം, പുല്ലുമേട് എന്നീ ഇടത്താവളങ്ങളിൽ 24 മണിക്കൂർ മെഡിക്കൽ ക്യാന്പുകൾ, വണ്ടിപ്പെരിയാർ, കുമളി, പീരുമേട് എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ മുഴുവൻ സമയവും മെഡിക്കൽ ഓഫീസറുടെ സേവനം, പീരുമേട് താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും വിഷബാധയ്ക്കുള്ള മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കും.
മഞ്ചുമല വില്ലേജ് ഓഫീസിനോട് ചേർന്ന് 24 മണിക്കൂറും കണ്ട്രോൾ റൂം പ്രവർത്തിക്കും. തിരക്കുള്ള ദിവസങ്ങളിൽ കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ നടത്തും. കുമളി ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പോലീസ് പ്രത്യേക പദ്ധതി തയാറാക്കും. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, സബ് കളക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.