സിഎച്ച്ആർ : ചതിക്കുരുക്കിൽ നട്ടംതിരിഞ്ഞ് ഇടുക്കിക്കാർ
1464015
Saturday, October 26, 2024 4:01 AM IST
കെ.എസ്. ഫ്രാൻസിസ്
കട്ടപ്പന: ചതിയുടെ ഊരാക്കുടുക്കിൽ പെടുത്തി ഇടുക്കിക്കാരെ നട്ടംതിരിക്കുകയാണ്. സിഎച്ച്ആർ കേസിൽ സുപ്രീം കേടതിയുടെ ഇടക്കാല ഉത്തരവാണ് അവസാനത്തെ ഊരാക്കുടുക്ക്. 2005 മുതൽ ഇടുക്കിയിലെ ജനങ്ങളുടെ തലയ്ക്കുമേൽ ഉയർത്തിപിടിച്ചിരിക്കുന്ന വാളിന്റെ മുന ഒടിക്കാൻ സർക്കാരുകൾക്കു കഴിയാത്തതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഗോദവർമൻ തിരുമുൽപ്പാടു കേസിന്റെ ചുവടു പിടിച്ച് ( 1995 ലെ കേസ്) ഇടുക്കി ജില്ലയിലെ നാലു താലൂക്കുകളിലെ (പീരുമേട്, ഉടുന്പൻചോല, ദേവികുളം , ഇടുക്കി താലൂക്കുകൾ) ജനങ്ങളെ കാടു കൈയേറ്റക്കാരായി ചിത്രീകരിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായ പ്രദേശത്തെ ജനങ്ങളുടെ പൗരാവകാശം കശാപ്പു ചെയ്യാൻ നിക്ഷിപ്ത താത്പര്യക്കാർ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കുതന്ത്രങ്ങളുടെ അവസാന ഭാഗമാണ് വ്യാഴാഴ്ച ഉണ്ടായ സുപ്രീം കോടതി ഉത്തരവ്.
സിഎച്ച്ആർ വനഭൂമിയാണെന്നും അവിടെ നൽകിയിരിക്കുന്ന പട്ടയങ്ങളും പാട്ടങ്ങളും റദ്ദാക്കി ഭൂമി കൈവശക്കാരെ കുടിയിറക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ ആസ്ഥാനമായ ഒരു സംഘടന 2003ൽ നൽകിയ കേസിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന കേസും ഇടക്കാല ഉത്തരവുകളും. 2010ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ഇടുക്കിയിലെ നിർമാണങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും നിലനിൽക്കുകയാണ്.
ഇതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവും ഉണ്ടായിരിക്കുന്നത്. ഡിസംബറിൽ കേസ് വീണ്ടും പരിഗണിക്കുമെന്നും വിശദമായ വാദം കേൾക്കുമെന്നും കോടതി പറഞ്ഞതുമാത്രമാണ് ആശ്വാസം. 2010ലെ ഇടക്കാല ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ സുപ്രീം കോടതിയുടെ പുതിയ ഇടക്കാല ഉത്തരവും ആശങ്കസൃഷ്ടിക്കുന്നതാണ്.
റവന്യു ഭൂമി
രാജ്യത്തു നിലവിലുള്ള നിയമമനുസരിച്ച് വന ഭൂമി കർഷകർക്ക് കൃഷിക്കായി പതിച്ചു നൽകാനാകില്ല. സിഎച്ച്ആറിൽ പതിനായിരക്കണക്കിനു ഏക്കർ ഭൂമി കർഷകർക്കു പല ഘട്ടങ്ങളിൽ കൃഷിക്കായി പതിച്ചു നൽകിയിട്ടുണ്ട്. 1957ലും 1963ലും 1993ലും സർക്കാർ പതിച്ചു (പട്ടയം) നൽകിയ ഭൂമിയിലാണ് ജനങ്ങൾ ജീവിക്കുന്നത്.
അണക്കര, പട്ടം കോളനി, മറയൂർ, രാജാക്കാട്, രാജകുമാരി, കുമളി, പെരുവന്താനം, ഇരട്ടയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ ഉൾപ്പെടെ വിവിധ മേഖലകളിൽ ലക്ഷക്കണക്കിനു കർഷകർക്കു സർക്കാർ ഭൂമി പതിച്ചു നൽകിയിട്ടുണ്ട്. ഇതു വനഭൂമിയായിരുന്നെങ്കിൽ സർക്കാരിനു പട്ടയം നൽകാൻ കഴിയില്ലായിരുന്നു.
നിലമായും കരയായും തരിശായും പുൽമേടുകളായും ഒക്കെയാണ് സ്ഥലങ്ങൾ പതിച്ചു നൽകിയിട്ടുള്ളത്. കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കാനായും മറ്റും സിഎച്ച്ആർ പരിധിക്കുള്ളിൽ പട്ടയം നൽകിയ ഭൂമികൾ ഉള്ളപ്പോഴാണ് സിഎച്ച്ആർ പൂർണമായും വനമാണെന്ന വാദം ഉണ്ടായിരിക്കുന്നത്. സിഎച്ച്ആർ എന്നാൽ ഏലം കൃഷിക്കായി നീക്കിയിട്ടിരിക്കുന്ന സ്ഥലം എന്നാണ് വിവക്ഷ. അതിനിടയിൽ മറ്റു കൃഷികൾക്കായി ഭൂമി പതിച്ചു നൽകിയിട്ടുണ്ടെങ്കിൽ ആ പ്രദേശം വനമായി കണക്കാക്കാനാകില്ല.
സര്‍ക്കാരിന്റെ വീഴ്ചയെന്ന് കര്‍ഷക കോണ്‍ഗ്രസ്
നെടുങ്കണ്ടം: ഏലമലക്കാടുകള്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇടതുപക്ഷ സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികളുടെ അനന്തര ഫലമാണെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
സിഎച്ച്ആര്‍ വിഷയവുമായി ബന്ധപ്പെട്ട വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറച്ചുവച്ച് പരസ്പര ബന്ധമില്ലാത്തതും പൊരുത്തക്കേടുകള്‍ നിറഞ്ഞതുമായ സത്യവാങ്മൂലങ്ങളും വ്യാജ രേഖകളുമാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതുമൂലമാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ സിഎച്ച്ആറിൽ പട്ടയം നൽകുന്നതും വാണിജ്യ ഇടപെടലുകളും നിരോധിച്ചത്.
വിഷയത്തില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് നെടുങ്കണ്ടത്ത് യോഗം വിളിച്ചുകൂട്ടി പ്രഖ്യാപനം നടത്തിയ മന്ത്രി റോഷി അഗസ്റ്റിനും ഇടതുപക്ഷ നേതാക്കന്മാരും നയം വ്യക്തമാക്കണം. സിഎച്ച്ആര്‍ വിഷയത്തില്‍ മന്ത്രി റോഷി അഗസ്റ്റിനെ വഴിയില്‍ തടയുന്നതുള്‍പ്പടെയുള്ള സമര പരിപാടികള്‍ ആലോചിക്കുമെന്ന് കര്‍ഷകകോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കുന്നുവിളയില്‍, സംസ്ഥാന കമ്മറ്റിയംഗം ജോസ് അമ്മന്‍ചേരില്‍, കെ.ജെ. മാത്യു, ജേക്കബ് പടിഞ്ഞാറേപ്പറമ്പില്‍, ആന്റണി പെരുമ്പ്രയില്‍ എന്നിവര്‍ അറിയിച്ചു.
കോണ്‍ഗ്രസിന്റേതു നുണ പ്രചാരണം: കേരള കോണ്‍ഗ്രസ് -എം
ഏലത്തോട്ടങ്ങൾ വനഭൂമി അല്ലെന്ന് സർക്കാർ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ള ഈ സാഹചര്യത്തിൽ ഡീൻ കുര്യാക്കോസ് എംപിയും യുഡി എഫ് ചെയർമാൻ ജോയി വെട്ടിക്കുഴിയും നടത്തുന്ന പ്രസ്താവനകൾ ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നതിനും ചില പരിസ്ഥിതി വാദികളെ സഹായിക്കുന്നതിനും വേണ്ടിയാണെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.
കേന്ദ്ര ഭരണവും കേരളഭരണവും കോണ്‍ഗ്രസിന്റെ കൈയിൽ നിരവധി തവണ ഉണ്ടായിരുന്നപ്പോളും സുപ്രീം കോടതിക്ക് ഒരു വ്യക്തമായ സത്യവാങ്മൂലം പോലും നല്‍കാതിരുന്നവരാണ് ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നതെന്നു ജോസ് പാലത്തിനാൽ പറഞ്ഞു.
സർക്കാർ ജാഗ്രത പാലിക്കണം: ഹൈറേഞ്ച് സംരക്ഷണ സമിതി
സിഎച്ച്ആർ കേസിൽ നിലവിലുണ്ടായ ഇടക്കാല ഉത്തരവ് ആശങ്ക ഉണ്ടാക്കുന്നുവെങ്കിലും ജാഗ്രതയോടെ പ്രവർത്തിച്ചാൽ അതു മറികടക്കാനാകും. നിലവിൽ സർക്കാരിനു വേണ്ടി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കൊടുത്തിരിക്കുന്ന സത്യവാങ് മൂലം വളരെ കൃത്യമായി സിഎച്ച്ആർ വനഭൂമിയല്ലായെന്നു വ്യക്തമാക്കിയിട്ടുണ്ട്.
അതിലെ മരങ്ങളുടെ സംരക്ഷണ ചുമതല വനം വകുപ്പിനും ഭൂമിയുടെ നിയന്ത്രണം റവന്യൂ വകുപ്പിനുമാണെന്നു പറയുന്നുണ്ട്. അതു വളരെ സ്വാഗതാർഹമാണ്. എന്നാൽ, അടുത്ത ഹിയറിംഗിലും ഈ നിലപാടിൽ ഉറച്ചു നിന്നു കോടതിയെ ബോധ്യപ്പെടുത്തണം. ഇവിടെ ഉദ്യോഗതലത്തിൽ അട്ടിമറിക്കു ശ്രമിക്കുവാൻ സാധ്യതയുണ്ട്. അമിക്കസ് ക്യൂറി ഉയർത്തിയ ആക്ഷേപങ്ങൾക്കു കൃത്യമായ മറുപടി ഫ്രെയിം ചെയ്യണം.
ഈ ഇടക്കാല ഉത്തരവിലൂടെ പട്ടയ നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. ഡിസംബറിലെ അടുത്ത ഹിയറിംഗ് വരെയാണ്. അപ്പോൾ കോടതിയെ ബോധ്യപ്പെടുത്തുവാൻ കഴിഞ്ഞാൽ ഈ സാഹചര്യത്തെ മറികടക്കാം.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വാദപ്രതിവാദങ്ങൾക്കു പകരം സർക്കാരിനെക്കൊണ്ട് ഇപ്രകാരം ചെയ്യിക്കുന്നതിനു ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും സമ്മർദം ചെലുത്തുകയാണ് വേണ്ടതെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു.