മുടങ്ങിയ ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കും: മന്ത്രി
1463788
Friday, October 25, 2024 4:08 AM IST
അടിമാലി: സംസ്ഥാനത്ത് മുടങ്ങികിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമാണോദ്ഘാടനം ആനച്ചാലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡാഷ്ബോർഡ് സംവിധാനം ഏർപ്പെടുത്തിയാകും നിർമാണ പ്രവൃത്തികൾ നടത്തുക.
കാറ്റാടി വൈദ്യുത പദ്ധതികളും നടപ്പാക്കും. രാമക്കൽമേട്, അട്ടപ്പാടി, പാപ്പൻപാറ, മാമൂട്ടിമേട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ പരിശോധിക്കും. 2600 മെഗാവാട്ട് സ്ഥാപിത ശേഷിയാണ് ലക്ഷ്യം. കടൽ തീരം ഉപയോഗപ്പെടുത്തി ഓഫ് ഷോർ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.
പുരപ്പുറ സോളാർ നിലയങ്ങളിലൂടെ 900 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ആറ് വർഷത്തിനുള്ളിൽ അത് 3000 മെഗാവാട്ടായി ഉയർത്തും. മഞ്ഞപ്പാറ, മുതിരപ്പുഴ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം നൽകി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. എം.എം. മണി എംഎൽഎ മുഖ്യാഥിതിയായിരുന്നു. പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം, ചെങ്കുളം ഓഗ്മെന്റേഷൻ സ്കീം എന്നിവവഴി ചെങ്കുളം ജലാശയത്തിലെത്തുന്ന അധികജലം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
24 മെഗാവാട്ട് സ്ഥാപിത ശേഷിയും 53.22 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയുമുള്ളതാണ് പദ്ധതി.