അപേക്ഷ സ്വീകരിക്കാൻ 29നു യോഗം : തോട്ടം മേഖലയിൽ വിവിധ പദ്ധതികളുമായി ടീ ബോർഡ്
1464237
Sunday, October 27, 2024 4:27 AM IST
തൊടുപുഴ: തോട്ടംമേഖലയിൽ ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ ടീബോർഡ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചതായി ബോർഡ് മെംബർമാരായ അഡ്വ.ടി.കെ.തുളസീധരൻപിള്ള, ഡി.ഡേവിഡ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ടീബോർഡിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ ബജറ്റ് വിഹിതമാണ് ഈ സാന്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ നിശ്ചിത ശതമാനം തുക ലഭിക്കുന്നത് ജില്ലയിലെ തോട്ടംമേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നും ഇവർ പറഞ്ഞു.
കഴിഞ്ഞ വർഷം ടീബോർഡിനും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനും സമർപ്പിച്ച വിശദമായ പദ്ധതി നിർദേശം അംഗീകരിച്ച് 666.9 കോടിയാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത്. മുൻ വർഷങ്ങളിൽ പരമാവധി 100 കോടിവരെ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ ബജറ്റ് വിഹിതം കൂടിയത്.
തേയിലത്തൊഴിലാളികൾക്കും ഇവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ക്ഷേമപദ്ധതികൾ, ചെറുകിടതേയില കർഷകർക്കുള്ള വിവിധ സബ്സിഡികൾ, സൗജന്യ നിരക്കിൽ കാർഷിക യന്ത്രങ്ങളും കയറ്റിറക്ക്വാഹനങ്ങളും ലഭിക്കുന്ന പദ്ധതി, തേയിലകൃഷിക്കുള്ള ധനസഹായം, തേയില തൊഴിലാളികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, ചെറുകിട ഇടത്തരം കന്പനികൾക്കും,
ഫാക്ടറികൾക്കുമുള്ള പ്രത്യേകസഹായ പദ്ധതികൾ, കർഷകർക്കും, തൊഴിലാളികൾക്കുമുള്ള പരിശീലനങ്ങൾ, തേയില ഉത്പന്നങ്ങളുടെ വിപണന പ്രോൽസാഹനം, തേയിലകർഷകരുടെ കൂട്ടായ്മയിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുന്നതിനുള്ള പ്രത്യേക ധനസഹായം, പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ട ചെറുകിടകർഷകർക്കുള്ള പ്രത്യേക ധനസഹായം, തേയില നഴ്സറികൾ തുടങ്ങുന്നതിനുള്ള ധനസഹായം, ഓർത്തഡോക്സ് ടീ, ഗ്രീൻടീ എന്നിവ ഉത്പാദിപ്പിക്കുന്ന തേയിലതോട്ടങ്ങൾക്ക് റീ പ്ലാന്റിംഗ് സബ്സിഡി തുടങ്ങിയ നിരവധി പദ്ധതികളാണ് 2026 മാർച്ച്വരെയുള്ളകാലയളവിൽ നടപ്പാക്കുന്നത്.
തേയില മേഖലയിലെ അടച്ചുപൂട്ടിയ തോട്ടംതൊഴിലാളികൾ, ചെറുകിട തേയിലകർഷകർ, ചെറുകിട, ഇടത്തരം ഫാക്ടറിഉടമകൾ എന്നിവർക്കെല്ലാം സഹായകമാകുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളാകുന്നതിനുള്ള മാർഗരേഖകളും, അപേക്ഷ ഫോമും ടീബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നതിനായി 29നുരാവിലെ 10നു വാഗമണ് മാസ്കോ ഓഡിറ്റോറിയത്തിൽ വിവിധ പദ്ധതികളെ സംബന്ധിച്ച് വിശദീകരിക്കാനും, അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി യോഗം വിളിച്ചിട്ടുണ്ട്. ചടങ്ങിൽ ടീബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും, തോട്ടംമേഖലയിലെ പ്രമുഖരും പങ്കെടുക്കും.