തൊട്ടിയാർ പദ്ധതി : പ്രതിവർഷ ഉത്പാദനം 50 കോടിയുടെ വൈദ്യുതി
1464234
Sunday, October 27, 2024 4:17 AM IST
തൊടുപുഴ: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തൊട്ടിയാർ ജലവൈദ്യുത പദ്ധതിയിൽ പ്രതിവർഷ ഉത്പാദനം 50 കോടിയുടെ വൈദ്യുതി. 188 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതിയിൽ 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിവർഷം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ഇതിനായി 30 മെഗാവാട്ടും 10 മെഗാവാട്ടും വീതം ഉത്പാദന ശേഷിയുള്ള രണ്ടു ജനറേറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്.പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ ജലം ഉപയോഗിച്ചാണ് വൈദ്യുതോത്പാദനം. മണ്‍സൂണ്‍ കാലയളവിലാണ് ഇവിടെ പ്രധാനമായും ഉത്പാദനം നടക്കുക.
അടിമാലി റോഡിലെ വാളറവെള്ളച്ചാട്ടത്തിനു താഴ്ഭാഗത്ത് ദേവിയാറിനുകുറുകെ സ്ഥാപിച്ച തടയണയിൽ നിന്നും 60 മീറ്റർ നീളമുള്ള കനാലിലൂടെയും തുടർന്ന് 199 മീറ്റർ നീളമുള്ള ടണലിലൂടെയും വെള്ളം ഒഴുക്കിയാണ് 1252 മീറ്റർ നീളമുള്ള പെൻസ്റ്റോക്കിലേക്കെത്തുന്നത്.
474.3 മീറ്റർ ഉയരത്തിൽ നിന്നും പെൻസ്റ്റോക്കിലൂടെ അതിശക്തിയായി പ്രവഹിക്കുന്ന ജലം പവർഹൗസിലെ വെർട്ടിക്കൽ ഷാഫ്റ്റ് പെൽട്ടണ്‍ ടർബൈനുകളെ ചലിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
നീണ്ടപാറയിലാണ് തൊട്ടിയാർ പവർഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഉത്പാദനം കഴിഞ്ഞുള്ള ജലം പെരിയാറിലേക്ക് തന്നെ ഒഴുക്കാനാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. ഈ വെള്ളം വീണ്ടും ഭൂതത്താൻകെട്ടിലെത്തി ഇവിടെയും വൈദ്യുതി ഉത്പാദനം നടത്തും.
തൊട്ടിയാർ പവർഹൗസിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 11 കെവി ബാർ 220 കെവി ട്രാൻസ്ഫോർമറുകളിലൂടെ കടത്തിവിട്ട് സ്വിച്ച് യാർഡിലെത്തുകയും തുടർന്ന് ലോവർപെരിയാർ, ചാലക്കുടി 220 കെവി ലൈനിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു.
പീക്ക് ലോഡ് സമയത്താണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ജൂലൈ പത്തിന് പത്തുമെഗാവാട്ട് ജനറേറ്ററും സെപ്റ്റംബർ 30നു 30 മെഗാവാട്ട് ജനറേറ്ററും ട്രയർ റണ്‍ ആരംഭിച്ചിരുന്നു. ഇന്നലെ വരെ 17.619 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ചിട്ടുണ്ട്.