വട്ടവടയിലെ കേരള ഹോര്‍ട്ടി കള്‍ച്ചർ മിഷന്റെ കാര്‍ഷികവിപണന സമുച്ചയം നശിക്കുന്നു
1464239
Sunday, October 27, 2024 4:27 AM IST
അടിമാലി: വട്ടവടയില്‍ നിര്‍മിച്ചിട്ടുള്ള കേരള ഹോര്‍ട്ടി കള്‍ച്ചർ മിഷന്റെ കാര്‍ഷിക വിപണന സമുച്ചയം കര്‍ഷകര്‍ക്ക് പ്രയോജനമില്ലാതെ നശിക്കുന്നു. വട്ടവടയില്‍ കര്‍ഷകര്‍ വിളയിക്കുന്ന പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വട്ടവടയിലെ ഊര്ക്കാട്ടില് കേരള ഹോര്‍ട്ടി കള്‍ച്ചർ മിഷന്റെ കാര്‍ഷിക വിപണന സമുച്ചയം പണി കഴിപ്പിച്ചത്.
രണ്ടു കോടിയിലധികം രൂപ പദ്ധതിക്കായി ചിലവഴിക്കുകയും ചെയ്തു. വിപണന കേന്ദ്രമെന്ന നിലയിലും പരിശീലന കേന്ദ്രമെന്ന നിലയിലുമൊക്കെ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ഏറെ പ്രതീക്ഷയോടെയായിരുന്നു കര്‍ഷകര്‍ ഈ പദ്ധതിയെ നോക്കി കണ്ടത്.
2019ല്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്ന വി.എസ്. സുനില്‍ കുമാര്‍ നേരിട്ടെത്തിയായിരുന്നു കാര്‍ഷിക വിപണന സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ ഉദ്ഘാടനത്തിനും പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ഈ കാര്‍ഷിക വിപണന സമുച്ചയം കര്‍ഷകര്‍ക്ക് പ്രയോജനമില്ലാതെ നശിക്കുകയാണ്.
ഉദ്ഘാടന ശേഷം കാര്‍ഷിക വിപണന സമുച്ചയത്തിന്റെപ്രവര്ത്തനം മുമ്പോട്ട് പോയില്ല.പരിസരമാകെ കാടും പടര്‍പ്പും കയറി അനാഥമായി കിടക്കുകയാണ് ഇന്നീ കെട്ടിട സമുച്ചയം. പദ്ധതി പരാജയപ്പെടാന്‍ കാരണമായി കര്‍ഷകര്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വട്ടവടയുടെ വിവിധ മേഖലകളില്‍ നിന്നും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരണകേന്ദ്രത്തിലേക്കെത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് കര്‍ഷകര്‍ പ്രധാനമായി ചൂണ്ടിക്കാണിക്കുന്ന പോരായ്മകളില്‍ ഒന്ന്.
ഇടനിലക്കാരുടെ ചൂഷണവും വിലയിടിവുമൊക്കെ വട്ടവടയിലെ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളാണ്. വലിയ തുക മുടക്കി യാഥാര്‍ത്ഥ്യമാക്കിയ പദ്ധതി, കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് കാര്‍ഷിക മേഖലക്ക് പ്രയോജനപ്രദമാകുന്ന രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ആവശ്യം.