പരുന്തുംപാറയിലെ ഭൂമി കൈയേറ്റം : ഒരു മാസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
1464006
Saturday, October 26, 2024 4:01 AM IST
പീരുമേട്: പരുന്തുംപാറയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ജില്ലയിലെ ഭൂമി കൈയേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ഐ ജി കെ. സേതുരാമൻ, സാമൂഹികനീതി വകുപ്പ് ഡയറക്ടറും ഇടുക്കി മുൻ കലക്ടറുമായ എച്ച്. ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗമാണ് ഉദ്യോഗസ്ഥർക്കു നിർദേശം നല്‍കിയത്.
പരുന്തുംപാറയിലുള്ള സർക്കാർ ഭൂമിയില്‍ 110 ഏക്കറോളം സ്വകാര്യ വ്യക്തികൾ കൈയേറിയെന്ന് റവന്യൂ വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തഹസില്‍ദാർ ജില്ല ഭരണകൂടത്തിന് നല്കിയ റിപ്പോർട്ടിലാണ് സ്ഥലം നഷ്ടപ്പെട്ടതായി പറയുന്നത്.
റിപ്പോർട്ടിനെതുടർന്ന് മുൻ കളക്ടർ ഷീബാ ജോർജ് സ്ഥലം തിരിച്ചുപിടിക്കാനും ഉത്തരവിട്ടു. പരിശോധനയില്‍ 41.5 ഏക്കർ കൈയേറ്റഭൂമി തിരിച്ചുപിടിക്കുകയും ഇവിടെ സർക്കാർ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, തുടർനടപടികളെടുക്കുന്നതിലും നഷ്ടപ്പെട്ട ബാക്കി ഭൂമി കണ്ടെത്തി തിരിച്ചുപിടിക്കുന്നതിലും റവന്യൂ വകുപ്പ് വീഴ്ചവരുത്തി.
സർക്കാർഭ ൂമി കൈയേറുന്നവരുടെ പേരില്‍ ലാൻഡ് കണ്‍സർവെൻസി നിയമപ്രകാരം കേസെടുക്കണം. എല്സികേസ് രജിസ്റ്റർ ചെയ്ത ശേഷം പോലീസിന് കൈമാറുകയും അവർ എഫ്ഐആർ. എടുത്ത് ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്യുകയുമാണ് വേണ്ടത്.
ഇതുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിർദേശ പ്രകാരം രൂപവത്കരിച്ച ഐജി കെ.സേതുരാമന്റെയും മുൻ ജില്ലാ കലക്ടർ എച്ച്. ദിനേശന്റെയും നേതൃത്വത്തിലുള്ള സംഘം ഇടപെട്ടത്. സംഘത്തിലെ റവന്യു, പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. തുടർന്ന് ഉദ്യോഗസ്ഥരുടെ ഓണ്‍ലൈൻ യോഗം നടത്തി. രണ്ടു വില്ലേജുകളിലായി അനുവദിച്ച പട്ടയങ്ങളുടെ ഫയലുകള്‍ പരിശോധിക്കാൻ തീരുമാനമായി.
ഒപ്പം വാഗമണ്ണിലെ രണ്ടു വൻകിട കൈയേറ്റങ്ങളെ സംബന്ധിച്ചും ഇവിടുത്തെ വ്യാജ പട്ടയത്തെക്കുറിച്ചും അന്വേഷണം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. കൊന്നത്തടി വില്ലേജിലെ കൈയേറ്റം സംബന്ധിച്ചും സംഘം വിവരം ശേഖരിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച അന്വേഷണവും വേഗത്തിലാക്കും. ജാർഖണ്ഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എച്ച്. ദിനേശൻ തിരിച്ചെത്തിയ ശേഷം സംഘാംഗങ്ങള്‍ നേരിട്ട് സ്ഥലത്ത് പരിശോധനയും നടത്തും. മൂന്നു സ്ഥലത്തെയും അന്വേഷണം പൂർത്തിയക്കി അടുത്ത മാസം 20നു ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം.