ഇങ്ങനെ പോയാൽ വെളുത്തുള്ളി കയ്ക്കും : ഉത്പാദനം കുറഞ്ഞു: പച്ചക്കറി വില കുത്തനെ ഉയരുന്നു
1464226
Sunday, October 27, 2024 4:17 AM IST
തൊടുപുഴ: പ്രാദേശിക കൃഷിത്തോട്ടങ്ങളിൽനിന്നുള്ള പച്ചക്കറി വരവ് നിലച്ചതോടെ വിപണിയിൽ പച്ചക്കറി ഉത്പന്നങ്ങൾക്ക് വിലക്കയറ്റം. കഴിഞ്ഞ ദിവസം വലിയ തോതിൽ ഉയർന്നുനിന്ന വിലയിൽ നേരിയ കുറവു വന്നിട്ടുണ്ടെങ്കിലും പല ഉത്പന്നങ്ങൾക്കും വിലയിൽ കാര്യമായ വ്യതിയാനം വന്നിട്ടില്ല.
ഉത്പാദനം കുറഞ്ഞതോടെ തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞിട്ടുണ്ട്. ഇതോടെയാണ് വിപണികളിൽ പല ഉത്പന്നങ്ങളുടെയും വില കൂടാൻ ഇടയാക്കിയത്. മത്സ്യം, മാംസം എന്നിവയോടൊപ്പം പച്ചക്കറിക്കും വിലയേറിയതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുന്ന അവസ്ഥയിലാണ്.
ഒരു കിലോ ബീൻസിന് 140 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസം പല മേഖലകളിലും വില. തൊടുപുഴ മാർക്കറ്റിൽ ബീൻസിന് 120 രൂപ നൽകണം. സവാള വിലയിലും ഉയർച്ചയുണ്ട്. ഒരു കിലോ സവാളയ്ക്ക് 65 രൂപയും ഉള്ളിക്ക് 70 രൂപയുമാണ്. വെളുത്തുള്ളിക്കാണ് റിക്കാർഡ് വില. 400 രൂപ വരെയാണ് വെളുത്തുള്ളി കിലോയ്ക്ക് വില.
വള്ളിപ്പയർ - 70, കാരറ്റ് - 60, വെണ്ടയ്ക്ക -40, തക്കാളി - 60, ബീറ്റ്റൂട്ട് - 40, കാബേജ് -50, ഉരുളക്കിഴങ്ങ് - 50, പാവയ്ക്ക - 60, ചേന - 80, ചേന്പ് - 100, കോവയ്ക്ക-40, പച്ചമുളക് - 80, മുരിങ്ങക്കായ - 80 എന്നിങ്ങനെയാണ് മറ്റ് ഉത്പന്നങ്ങളുടെ വില. പല ഉത്പന്നങ്ങളുടെയും വില ദിനംപ്രതി കൂടിയും കുറഞ്ഞും വരുന്നുണ്ട്.
പാവയ്ക്ക, പയർ, പടവലം, ചേന്പ്, ചേന, മത്തങ്ങ തുടങ്ങിയ ഉത്പന്നങ്ങൾ ജില്ലയിലെ പ്രാദേശിക കൃഷിത്തോട്ടങ്ങളിൽ വ്യാപകമായി ഉത്പ്പാദിപ്പിക്കുകയും ഇത് കർഷക വിപണികൾവഴി കടകളിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം കൃഷിയിടങ്ങളിൽനിന്നും ഇപ്പോൾ ഉത്പന്നങ്ങൾ എത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. കാർഷിക വിപണികളിൽ എത്തുന്ന പച്ചക്കറി ഉത്പന്നങ്ങളിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.
കാലവർഷക്കെടുതികളും വന്യമൃഗശല്യവും ജില്ലയിലെ പച്ചക്കറി ഉത്പാദനത്തെ കാര്യമായി ബാധിച്ചു. ഇപ്പോൾ തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറി മാത്രമാണ് ജില്ലയിലെ പച്ചക്കറി വ്യാപാര കേന്ദ്രങ്ങളിൽ എത്തുന്നത്. ഇതിനു പുറമെ ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിലും കാന്തല്ലൂരിലും പച്ചക്കറി ഉത്പാദനം കുത്തനെ കുറഞ്ഞു. കൃഷി പ്രോത്സാഹന പദ്ധതികൾ കുറഞ്ഞതോടെ ഒട്ടേറെ കർഷകർ പച്ചക്കറി കൃഷിയിൽനിന്നും പിൻവലിഞ്ഞു. കൂടാതെ തൊഴിലാളിക്ഷാമവും കൃഷിച്ചെലവുകൾ ഏറിയതും തിരിച്ചടിയായി.
ജില്ലയിൽ വ്യാപകമായി ഉത്പാദിപ്പിച്ചിരുന്ന മരച്ചീനീയും നേന്ത്രക്കായയും ഇപ്പോൾ തമിഴ്നാട്ടിൽനിന്നും വൻതോതിൽ എത്തുന്നുണ്ട്. മരച്ചീനി ഉത്പാദനം കുറഞ്ഞത് കടകളിൽ ഉത്പന്നത്തിന്റെ വില ഉയരാൻ കാരണമായിട്ടുണ്ട്. കിലോയ്ക്ക് 45 രൂപയാണ് മരച്ചീനിയുടെ വില. നേന്ത്രക്കായയ്ക്ക് 40 രൂപയാണ് വില. നേന്ത്രക്കായ വില കുറഞ്ഞത് ജില്ലയിലെ ഏത്തവാഴ കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.