കലോത്സവത്തിലെ വിധി നിർണയം : അപാകത പരിഹരിക്കണം
1463782
Friday, October 25, 2024 4:02 AM IST
തൊടുപുഴ: സ്കൂൾ കലോത്സവങ്ങളിലെ വിധി നിർണയം കുറ്റമറ്റതാക്കണമെന്നും നൃത്തരംഗത്ത് പരിജ്ഞാനം ഇല്ലാത്ത അധ്യാപകർ വിധി കർത്താക്കളായി വരുന്നത് ഒഴിവാക്കണമെന്നും അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിധി നിർണയത്തിൽ അഴിമതി നടക്കുന്നതായി ചൂണ്ടിക്കാട്ടിയിട്ടും ഈ വർഷവും സ്കൂൾ തലത്തിൽ വിധിനിർണയത്തിൽ അഴിമതി നടക്കുന്നതായി ഇവർ ആരോപിച്ചു.
സ്കൂൾതലത്തിൽ നൃത്ത മൽസരങ്ങളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരാണ് വിധികർത്താക്കളായി ഇരിക്കുന്നത്. ഇതിനാൽ കഴിവുള്ള കുട്ടികൾ തഴയപ്പെടുകയാണ്. വിധി നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടുന്ന നൃത്ത അധ്യാപകരെ കൈയേറ്റം ചെയ്യാനും ശ്രമം ഉണ്ടായി. ഒന്നാം സ്ഥാനത്തേക്ക് വരേണ്ട കുട്ടി രണ്ട് വിധികർത്താക്കളുടെ അപാകത മൂലം ഒൻപതാം സ്ഥാനത്തേക്കു തഴയപ്പെട്ടു.
കലോത്സവങ്ങളിലെ വിധി നിർണയം പ്രത്യേക ലോബിയെ ഏൽപ്പിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്നും ഇവർ ആരോപിച്ചു. ജഡ്ജിംഗ് പാനൽ തയാറാക്കുന്പോൾ സംഘടനാ നേതാക്കളെ കൂടി ഉൾപ്പെടുത്തിയാൽ ഇത്തരത്തിലുള്ള ലോബികളെ തിരിച്ചറിയാനാകും. യോഗ്യതയുള്ള പരിചയസന്പന്നരായ വിധികർത്താക്കളെ അർഹിക്കുന്ന വേതനം നൽകി വിധി നിർണയത്തിന് കൊണ്ടുവരണം.
ഈ ആവശ്യം ഉന്നയിച്ച് ജില്ലയിലെ ഏഴ് എഇഒമാർക്കും കത്തുകൾ നൽകിയെന്നും അടുത്ത പടിയായി വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകുമെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പി.കെ.സുരേഷ്, രാജമ്മ രാജു, കെ.എസ്.സുരേഷ്, ലതാ സുരേഷ്, ശ്രീനിഷ രമേഷ് എന്നിവർ പങ്കെടുത്തു.