വൈദ്യുതി പ്രതിസന്ധി മർച്ചന്റ്സ് അസോസിയേഷൻ നിവേദനം നൽകി
1463780
Friday, October 25, 2024 4:02 AM IST
നെടുങ്കണ്ടം: വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും മർച്ചന്റ്സ് അസോസിയേഷൻ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി. ജില്ലയിലെ ഇടുക്കി, ഉടുന്പൻചോല താലൂക്കുകളിലേക്കുള്ള മുഴുവൻ വൈദ്യുതി ആവശ്യവും നിറവേറ്റുന്നത് 2005-ൽ നെടുങ്കണ്ടത്ത് നിർമിച്ച 66 കെവി സബ്സ്റ്റേഷനും നിർമലാസിറ്റിയിൽനിന്നു നെടുങ്കണ്ടംവരെയുള്ള സിംഗിൾ സർക്യൂട്ട് ലൈനിൽ കൂടിയുമാണ്.
തൊടുപുഴ ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ കട്ടപ്പന ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ 1,50,000 ഗാർഹിക ഉപഭോക്താക്കളും അഞ്ഞൂറോളം വ്യവസായ ഉപഭോക്താക്കളും ഇരുപതോളം ഹൈ ടെൻഷൻ (എച്ച്ടി) ഉപഭോക്താക്കളും ജില്ലാ ഭരണ കാര്യാലയം, ഇടുക്കി മെഡിക്കൽ കോളജ്, മറ്റു പ്രധാന ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമുണ്ട്. കട്ടപ്പന, നെടുങ്കണ്ടം പട്ടണങ്ങൾ വികസനത്തിന്റെ പാതയിലുമാണ്. ഇതിനുവേണ്ട വൈദ്യുതി ആവശ്യകത നിറവേറ്റാൻ നിലവിലെ ക്രമീകരണം അപര്യാപ്തമാണ്.
കുത്തുങ്കൽ സബ്സ്റ്റേഷനിൽ നിന്നു 17 കിലോമീറ്റർ ദൂരം വരുന്ന നെടുങ്കണ്ടം സബ്സ്റ്റേഷനിലേക്ക് ലൈൻ വലിച്ച് ബാക്ക് ഫീഡിംഗ് നടത്തി നെടുങ്കണ്ടം, കട്ടപ്പന പ്രദേശങ്ങളിലെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് കണ്ടെത്തി 2011-ൽ തന്നെ പദ്ധതിക്ക് ഭരണാനുമതി നൽകി അഞ്ചു പ്രാവശ്യം ടെൻഡർ നൽകിയെങ്കിലും നിയമക്കുരുക്കുകളുടെ പേരിൽ പദ്ധതി നടപ്പായിട്ടില്ല. വിഷയത്തിൽ മന്ത്രി തലത്തിലുള്ള തീരുമാനം ഉണ്ടാകണം.
പദ്ധതി നടപ്പായില്ലെങ്കിൽ വേനലിൽ ജലസേചനം നടത്താൻ കഴിയാതെ ഏലം കൃഷി വ്യാപകമായി നശിക്കും. ഇതിനു പുറമേ ടൂറിസം, വ്യവസായ മേഖലയേയും ദോഷകരമായി ബാധിക്കും. രാമക്കൽമേട് ഗ്രീൻ എനർജി കോറിഡോർ പദ്ധതിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം.
അനൗദ്യോഗിക ലോഡ് ഷെഡിംഗ് ഒഴിവാക്കി വൈദ്യുതി ഉത്പാദക ജില്ലയായ ഇടുക്കിക്ക് കൂടിതൽ പരിഗണന നൽകണമെന്നും ഉന്നയിച്ചാണ് വകുപ്പ് മന്ത്രിക്കും എം.എം.മണി എംഎൽഎക്കും മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ ആർ.സുരേഷ്, ജയിംസ് മാത്യു, സജീവ് ആർ.നായർ എന്നിവർ ചേർന്ന് നിവേദനം നൽകിയത്.