തൊടുപുഴയോട് അവഗണന: കേരള കോണ്ഗ്രസ്
1464016
Saturday, October 26, 2024 4:12 AM IST
തൊടുപുഴ: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് അവസാനിപ്പിക്കണമെന്ന് കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫണ്ട് ഉണ്ടായിട്ടും പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാതെ മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം മനഃപൂർവം തടഞ്ഞിരിക്കുകയാണ്.
ഇതിനാവശ്യമായ സ്ഥലം ഏറ്റെടുത്തിട്ട് രണ്ട് വർഷം പിന്നിട്ടു. മാരിയിൽ കലുങ്ക് ഭാഗത്തെ റോഡ് 1.80 കോടി രൂപ പി.ജെ. ജോസഫിന്റെ എംഎൽഎ ഫണ്ടിൽ നിന്ന് നൽകി നിർമാണം പൂർത്തിയായി വരികയാണ്. എന്നാൽ കാഞ്ഞിരമറ്റം ഭാഗത്തെ റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാത്തതിനാൽ ആ ഭാഗം നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം പി.ജെ. ജോസഫ് മന്ത്രിയായിരിക്കെ അനുമതി നൽകിയ കാരിക്കോട്-ചുങ്കം ബൈപാസിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികളും വൈകിപ്പിക്കുകയാണ്.
തൊടുപുഴയുടെ ചിരകാല സ്വപ്നമായ സ്റ്റേഡിയം നിർമാണത്തിന് ഭരണാനുമതി ഉണ്ടെങ്കിലും സ്ഥലം ഏറ്റെടുപ്പ് നടപടികൾ സർക്കാർ തടഞ്ഞിരിക്കുകയാണ്. കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ കടമുറികൾ ലേലം ചെയ്യാതെ ഒഴിഞ്ഞുകിടക്കുന്നു. 440 കെവി സബ് സ്റ്റേഷൻ നിർമ്മാണം എം.എം. മണി മന്ത്രിയായിരിക്കെ തടസപ്പെടുത്തി. മലങ്കര ടൂറിസം വികസനത്തിന് തയാറാക്കി സമർപ്പിച്ച 108 കോടി യുടെ പദ്ധതി സംസ്ഥാന സർക്കാർ തടഞ്ഞ് വച്ചിരിക്കുകയാണ്. മന്ത്രി റോഷി അഗസ്റ്റിൻ ഇക്കാര്യത്തിൽ യാതൊരു താത്പര്യവും കാണിക്കുന്നില്ല.
ജില്ലാ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റിനും പ്ലാനിനും അംഗീകാരം നൽകിയിട്ടില്ല. 140 കോടി മുടക്കി നിർമാണം നടന്നുവരുന്ന നെയ്യശേരി-പട്ടയക്കുടി റോഡിലെ തൊമ്മൻകുത്ത് പാലം പുതുക്കിപ്പണിയാൻ വനം വകുപ്പ് തടസം നിൽക്കുകയാണ്.
പുഴയോര ബൈപാസിന്റെ ആരംഭ ഭാഗത്തെ തടസം നീക്കാനുള്ള നടപടികൾ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെ തുടർന്ന് തടസപ്പെട്ടിരിക്കുകയാണ്. യുഡിഎഫ് സർക്കാർ ഭരണാനുമതി നൽകിയ മുണ്ടേക്കല്ല് സിവിൽ സ്റ്റേഷൻ അനക്സിന്റെ നിർമാണം ടെൻഡർ ചെയ്തെങ്കിലും സാങ്കേതികത്വം പറഞ്ഞ് തടസപ്പെടുത്തി.
കെഎസ്ആർടിസി ജംഗ്ഷൻ വികസനത്തിനുള്ള പണം ബജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും ഭരണാനുമതി നൽകാത്തത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു. ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ജോസഫ് ജോണ്, അഡ്വ. ജോസി ജേക്കബ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.