പുനലൂര്‍ മാർക്കറ്റ് നവീകരിക്കാൻ കരാറായി
1464297
Sunday, October 27, 2024 6:21 AM IST
നടപ്പാക്കുന്നത് 5.65 കോടിയുടെ പദ്ധതി
പുനലൂര്‍: മൂന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുനലൂര്‍ ശ്രീരാമവര്‍മപുരം മാർക്കറ്റ് നവീകരിക്കാനുള്ള 5.65 കോടിയുടെ പദ്ധതിക്ക് കരാറായി. തമിഴ്നാട്ടുകാരാണ് കരാര്‍ നേടിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കരാറുകാരന് നോട്ടീസ് നല്കി സമ്മതപത്രം ഒപ്പിടുമെന്ന് പദ്ധതിയുടെ നിര്‍മാണ ചുമതല വഹിക്കുന്ന തീരദേശ വികസന കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
നിര്‍മാണം തുടങ്ങുന്നതിനു മുന്നോടിയായി മാർക്കറ്റിലെ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിന് നഗരസഭക്ക് നോട്ടീസ് നല്‍കും. വ്യാപാരികള്‍ ഒഴിഞ്ഞാലുടന്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമെന്ന് കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു. ഒരാൾ മാത്രമാണ് മാനദണ്ഡ പരിശോധയില്‍ പങ്കെടുത്തത്. തുടർന്ന് ടെന്‍ഡര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് അന്തിമകരാര്‍ നല്കാന് തീരുമാനിക്കുകയായിരുന്നു.
'കിഫ്ബി'പദ്ധതിയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷമാണ് അനുവദിച്ചത്. കെട്ടിടം പൊളിച്ചുനീക്കാന്‍ നഗരസഭ തയാറാക്കിയ 4.66 ലക്ഷം രൂപയുടെ അടങ്കല്‍ നേരത്തെ കോര്പ്പറേഷന് കൈമാറിയിട്ടുണ്ട്. വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ 15 ലക്ഷം ചെലവഴിച്ച് നഗരസഭ സംവിധാനമൊരുക്കിയിട്ടുണ്ട്.
21,000 ചതുരശ്ര അടി വിസ്തൃതിയില്‍ പുനര്‍നിര്‍മിക്കുന്ന മാർക്കറ്റില്‍ 37 കടകള്‍, 25 മത്സ്യസ്റ്റാളുകള്‍, 24 ഉണക്കമീന്‍ സ്റ്റാളുകള്‍, 33 വഴിയോര കച്ചവട സ്റ്റാളുകള്‍ തുടങ്ങി ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകളുടെ ഓഫീസ് ഉള്‍പ്പെടെ സജ്ജമാക്കും.