കനത്ത മഴയിൽ ജില്ലയിൽ ജനജീവിതം ദുസഹമായി
1464076
Saturday, October 26, 2024 6:17 AM IST
കൊല്ലം: ജില്ലയിൽ ഇന്നലെ പെയ്ത ശക്തമായ മഴ ജനജീവിതം ദുസഹമായി. പുലർച്ചെ മുതൽ പെയ്ത മഴയ്ക്ക് വൈകുന്നേരത്തോടെ ശമനം ഉണ്ടായെങ്കിലും രാത്രി വൈകിയും ചാറ്റൽ മഴ തുടർന്നു.
മഴയിൽ പലയിടത്തും പ്രധാന റോഡുകളിൽ അടക്കം വെള്ളം കയറി. കൊല്ലം നഗരത്തിൽ മെയിൻ റോഡിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ബീച്ച് റോഡിലും നിരവധി സ്ഥലങ്ങളിൽ റോഡിൽ വെള്ളം നിറഞ്ഞ് കാൽ നട യാത്ര ദുസഹമായി.
കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിലും പ്ലാറ്റ്ഫോമുകളിലും വെള്ളം കയറി. ശുചീകരണ തൊഴിലാളികൾ ഇടവിട്ട് പ്ലാറ്റ്ഫോമിലെ വെള്ളം നീക്കം ചെയ്തു. ഇത്തിക്കരയാറ്റിലും കല്ലടയാറ്റിലും ജലനിരപ്പ് ഉയർന്നു. അഷ്ടമുടി കായൽ, പരവൂർ കായൽ, ഇടവ നടയറ കായൽ എന്നിവിടങ്ങളിലും വെള്ളം പൊങ്ങി.
മഴ തുടരുകയാണെങ്കിൽ കടലാക്രമണത്തിനുള്ള സാധ്യതയുണ്ട്. ഇതുകാരണം തീരദേശ വാസികൾ ആശങ്കയിലാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആഞ്ഞിലി മരം പിഴുത് വീണ് ചായക്കട ഭാഗികമായി തകർന്നു
കൊട്ടാരക്കര: റോഡരികിൽ തോടിനോട് ചേർന്ന് നിന്ന ആഞ്ഞിലി മരം പിഴുതു വീണ് ചായക്കട ഭാഗികമായി തകർന്നു. ഓടനാവട്ടം ചുങ്കത്തറക്ക് സമീപമുള്ള ചായക്കടയാണ് തകർന്നത്. ഇന്നലെ രാവിലെ പെയ്ത മഴയെ തുടർന്നാണ് ആഞ്ഞിലി മരം പിഴുത് വീണത്.
കടയുടെ മേൽക്കൂര തകർന്നിട്ടുണ്ട്.പുലർച്ചെയായിരുന്നതിനാൽ കടയിൽ ആളുകൾ കുറവായിരുന്നു. ഉണ്ടായിരുന്നവർ ഓടി മാറി. ആർക്കും പരിക്കില്ല. ഫയർഫോഴ്സെത്തി മരം വെട്ടിമാറ്റി.