ഇന്നലെ നടന്ന ട്രയൽ റൺ വിജയകരം : ചെങ്കോട്ട - കൊല്ലം പാതയിൽ ട്രെയിനുകളുടെ വേഗം കൂട്ടാൻ നടപടി തുടങ്ങി
1464079
Saturday, October 26, 2024 6:17 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ചെങ്കോട്ട - കൊല്ലം റൂട്ടിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. പുനലൂർ-കൊല്ലം സെക്ഷനിലും തമിഴ്നാട്ടിലെ ഭഗവതിപുരം-ചെങ്കോട്ട-തെങ്കാശി സെക്ഷനിലുമാണ് തീവണ്ടികൾക്ക് വേഗം കൂട്ടാൻ നടപടികൾ പുരോഗമിക്കുന്നത്. ഇതിനു മുന്നോടിയായി ഇന്നലെ രണ്ട് സെക്ഷനുകളിലും വേഗം പരിശോധിക്കാൻ ട്രയൽ റൺ നടത്തി.
ട്രാക്ക് പരിശോധനയ്ക്കായി നിശ്ചിത ഇടവേളകളിൽ നടക്കുന്ന ഓസിലേഷൻ മോണിറ്ററിംഗ് സംവിധാന(ഒഎംഎസ്)ത്തിനൊപ്പമാണ് വേഗപരിശോധന നടത്തിയത്. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനത്തു നിന്നുള്ള നിർദേശം അനുസരിച്ചായിരുന്നു വേഗ പരിശോധന. മൂന്ന് കോച്ചുകൾ ഉള്ള ട്രെയിൻ 90 കിലോമീറ്റർ വേഗതയിൽ ഓടിച്ചാണ് പരിശോധന നടത്തിയത്.
പശ്ചിമഘട്ട മേഖലയിൽ ഉൾപ്പെടുന്ന പുനലൂർ- ഭഗവതിപുരം സെക്ഷനിൽ വേഗം വർധിപ്പിക്കാൻ തത്കാലം നടപടിയില്ല. 45 കിലോമീറ്റർ നീളുന്ന കൊല്ലം-പുനലൂർ സെക്ഷനിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലും 14 കിലോമീറ്റർ നീളുന്ന ഭഗവതിപുരം-ചെങ്കോട്ട-തെങ്കാശി സെക്ഷനിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലുമാണ് പരീക്ഷണയോട്ടം നടത്തിയത്.
കൊല്ലം-പുനലൂർ സെക്ഷനിൽ നിലവിൽ 70 കിലോമീറ്റർ വേഗത്തിലാണ് തീവണ്ടികൾ ഓടുന്നത്. പരീക്ഷണം വിജയമായാൽ ഇത് 80- 85 കിലോമീറ്ററായി വർധിച്ചേക്കും. ഭഗവതിപുരം-ചെങ്കോട്ട-തെങ്കാശി സെക്ഷനിൽ 60 കിലോമീറ്റർ വേഗത്തിലാണ് നിലവിൽ വണ്ടികൾ ഓടുന്നത്. ഇത് 90 കിലോമീറ്ററായും വർധിച്ചേക്കും.
ഇന്നലത്തെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നതായാണ് അധികൃതർ നൽകുന്ന സൂചന. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നത് ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.
43 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ- ഭഗവതിപുരം സെക്ഷനിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലാണ് വണ്ടികൾ ഓടുന്നത്.10 ഡിഗ്രിവരെ വളവുകളും വലിയ കയറ്റങ്ങളും പാലങ്ങളും തുരങ്കങ്ങളും നിറഞ്ഞ ഈ സെക്ഷനിൽ ബാങ്കർ എൻജിന്റെകൂടി സഹായത്തോടെയാണ് വണ്ടികളോടുന്നത്. ഈ സെക്ഷനിൽ വേഗം കൂട്ടാൻ വളവുകൾ നിവർത്തേണ്ടിവരും.
ദ്വൈവാര സർവീസുകളടക്കം കൊല്ലം-പുനലൂർ സെക്ഷനിൽ എട്ടുവണ്ടികളും പുനലൂർ- ചെങ്കോട്ട പാതയിൽ നാലുവണ്ടികളുമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഏതാനും മാസംമുൻപ് പുനലൂർ-ചെങ്കോട്ട സെക്ഷനും വൈദ്യുതീകരിച്ചതോടെ 761 കിലോമീറ്റർ നീളുന്ന കൊല്ലം-ചെന്നൈ പാതയിൽ പൂർണമായും വൈദ്യുത യാത്രാവണ്ടികളാണ് ഓടുന്നത്.
വേഗം വർധിപ്പിക്കുകയും കൂടുതൽ സർവീസുകൾ അനുവദിക്കുകയും ചെയ്താൽ ദക്ഷിണ മേഖലയിലെതന്നെ ഏറ്റവും തിരക്കുള്ള പാതകളിലൊന്നായി ഇതുമാറും.