കാട് വെട്ടിത്തെളിക്കൽ ആരംഭിച്ചു
1533704
Monday, March 17, 2025 1:07 AM IST
ഇരിട്ടി: ത്രിതല പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി വനാതിർത്തിയിൽ നിർമിക്കുന്ന സോളാർ തൂക്കുവേലി സ്ഥാപിക്കുന്നതിന്റെ ഭാഗമായി അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറതട്ട്-പാറയ്ക്കാമല മേഖലയിൽ കാട് വെട്ടിത്തെളിക്കൽ പ്രവൃത്തി ആരംഭിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് കാട് വെട്ടിത്തെളിക്കൽ.
ആൾപ്പാർപ്പമില്ലാത്ത വനാതിർത്തിയോട് ചേർന്നുകിടക്കുന്ന കുന്നിൻ ചെരുവിലൂടെയുള്ള വേലി നിർമാണം അതീവ ദുഷ്കരമാണ്. വനത്തിന് സമാനമായി കാടുപിടിച്ച പ്രദേശമാണ് പഞ്ചായത്ത് ഭരണസമിതിയുടെയും വാണിയപ്പാറതട്ട് ഉണ്ണീശോ പള്ളി ഇടവകാംഗങ്ങളും പാലത്തുംകടവ് മേഖലയിലെ പ്രദേശവാസികളും വനംവകുപ്പ് ജീവനക്കാരും ബ്ലാക് റോക്ക് ക്രഷറിലെ തൊഴിലാളികളും ചേർന്ന് ശ്രമദാനമായി വെട്ടിത്തെളിക്കുന്നത്. ഇരുനൂറോളം പേർ പങ്കെടുത്തു.
ഇന്നലെ രാവിലെ ആരംഭിച്ച പ്രവൃത്തിക്ക് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, ഉണ്ണീശോ പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, ബ്ലോക്ക് പഞ്ചായത്തംഗം മേരി റെജി, പഞ്ചായത്തംഗങ്ങളായ സെലീന ബിനോയി, മിനി വിശ്വാനാഥൻ, ബിജോയി പ്ലാത്തോട്ടം, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ, കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു എന്നിവർ നേതൃത്വം നൽകി.
വനാതിർത്തി പങ്കിടുന്ന ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലാണ് കൃഷിവകുപ്പും ത്രിതല പഞ്ചായത്തും ചേർന്ന് സോളർ തൂക്കുവേലി നിർമിക്കുന്നത്. അയ്യൻകുന്നിൽ കച്ചേരികടവു മുതൽ വാളത്തോട് വരെ 1.45 കോടി രൂപ ചിലവിൽ 20.5 കിലോമീറ്റർ ദൂരമാണ് ഫെൻസിംഗ് പൂർത്തിയാകുന്നത്. വാണിയപ്പാറതട്ട്-പാറയ്ക്കാമല വരെയുള്ള 2.5 കിലോമീറ്റർ റീച്ചിന്റെ നിർമാണത്തിന്റെ പ്രാരംഭഘട്ടമായ അടിക്കാടുകൾ വെട്ടുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്.
അഞ്ചുമീറ്റർ വീതിയിൽ കാടും മരങ്ങളും വെട്ടിമാറ്റി വേലി നിർമിക്കേണ്ട സ്ഥലം പ്രാദേശികമായി ജനങ്ങൾ തന്നെ ഒരുക്കി കൊടുക്കണം. വേലിയുടെ നിർണം പൂർത്തിയാകുന്നതോടെ മേഖലയിലെ കാട്ടാനകളുടെ ആക്രമണം തടയാൻ കഴിയുമെന്നാണ് ജനങളുടെ പ്രതീക്ഷ. കെല്ലിനാണ് തൂക്കുവേലിയുടെ നിർമാണ ചുമതല.